തിരുവനന്തപുരം: വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ വാടക പ്രശ്‌നം പരിഹരിക്കുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉടന്‍ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. പാലം പണി എപ്പോള്‍ പൂര്‍ത്തിയാകും എന്ന് പറയാനാവില്ലെന്നും അദേഹം വ്യക്തമാക്കി.
മുണ്ടക്കൈ പുനരധിവാസത്തിനുള്ള ഭൂമി 15 ദിവസത്തിനകം ഏറ്റെടുക്കുമെന്ന് മന്ത്രി അറിയിച്ചു. ബാധ്യതയുള്ള ഒരു ഭൂമിയും ഏറ്റെടുക്കില്ല. 1000 രൂപയുടെ സപ്ലൈകോ കാര്‍ഡ് മാസം തോറും ദുരന്തബാധിതര്‍ക്ക് നല്‍കും. പുനരധിവാസത്തിന് വേഗത കുറഞ്ഞോ എന്ന ആശങ്ക അസ്ഥാനത്താണെന്നും അദേഹം വ്യക്തമാക്കി.
വിലങ്ങാട് വീടും സ്ഥലവും നഷ്ടമായി വാടക വീട്ടിലേക്ക് മാറിയവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വാടക തുക മൂന്ന് മാസമായി ലഭിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഉരുള്‍പൊട്ടലില്‍ വീടും കൃഷിയിടവുമെല്ലാം പൂര്‍ണമായും നഷ്ടമായ നിരവധി കുടുംബങ്ങളാണ് ഉള്ളത്. അവര്‍ക്കായി ഒരു പ്രത്യേക പാക്കേജും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വാടക കിട്ടാത്തതിനെ തുടര്‍ന്ന് പലരും വീട്ടിലേക്ക് തിരിച്ചെത്തി. സാങ്കേതിക കാര്യം പറഞ്ഞ് വാടക നിഷേധിക്കുന്നതായും പരാതിയുണ്ട്.
വിലങ്ങാട് 12 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. 35 വീടുകള്‍ വാസയോഗ്യമല്ലാതായി. വയനാടിന് നല്‍കുന്ന എല്ലാ സഹായവും വിലങ്ങാടിനും നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷെ അത് പ്രഖ്യാപനം മാത്രമായി നില്‍ക്കുകയാണെന്നാണ് ആരോപണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.