വീടിന് സമീപം കുരിശ് പള്ളി വരുന്നതില്‍ എതിര്‍പ്പ്; ക്രിസ്തുരാജന്റെ തിരുസ്വരൂപം ചില്ലുകൂട് തകര്‍ത്ത് കവര്‍ന്നു; വടക്കാഞ്ചേരിയില്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

വീടിന് സമീപം കുരിശ് പള്ളി വരുന്നതില്‍ എതിര്‍പ്പ്; ക്രിസ്തുരാജന്റെ തിരുസ്വരൂപം ചില്ലുകൂട് തകര്‍ത്ത് കവര്‍ന്നു; വടക്കാഞ്ചേരിയില്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

തൃശൂര്‍: വടക്കാഞ്ചേരിയില്‍ ക്രിസ്തുരാജന്റെ തിരുസ്വരൂപം കവര്‍ന്ന സംഭവത്തില്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍. നെടിയേടത്ത് ഷാജിയെ(55)യാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുണ്ടത്തിക്കോട് സെന്ററില്‍ പള്ളിവക സ്ഥലത്ത് സ്ഥാപിച്ച ക്രിസ്തുരാജന്റെ തിരുസ്വരൂപം ചില്ലുകൂട് തകര്‍ത്ത് മോഷ്ടിക്കുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ വിശ്വാസികള്‍ തിരച്ചില്‍ നടത്തിയെങ്കിലും തിരുസ്വരൂപം കണ്ടെത്താനായില്ല. തുടര്‍ന്ന് അതിരൂപതയെ അറിയിക്കുകയും മുണ്ടത്തിക്കോട് ക്രിസ്തുരാജ പള്ളി അധികാരികള്‍ പൊലീസിന് പരാതി നല്‍കുകയുമായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മെഡിക്കല്‍ കോളജ് പൊലീസാണ് ഷാജിയെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തതി. ഷാജിയുടെ മകനെയും ചോദ്യം ചെയ്യും. വീടിന് സമീപം കുരിശ് പള്ളി വരുന്നതിനെതിരെ ഷാജി നേരത്തെ പരാതിയുമായി രംഗത്ത് വന്നിരുന്നു. തിരുസ്വരൂപം കണ്ടെടുക്കാന്‍ ജില്ലയിലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഷാജിയെ സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്.

അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച വൈകുന്നേരം വികാരി ഫ്രാങ്കോ പുത്തിരിയുടെ നേതൃത്വത്തില്‍ മുണ്ടത്തിക്കോട്ട് കുരിശിന്റെ വഴിയും സമാധാന സമ്മേളനവും നടന്നു. നഗരസഭാ ചെയര്‍മാന്‍ പി.എന്‍ സുരേന്ദ്രന്‍, പ്രതിപക്ഷ നേതാവ് കെ. അജിത്കുമാര്‍, കൗണ്‍സിലര്‍മാരായ കെ.എന്‍ പ്രകാശന്‍, ജിന്‍സി ജോയ്സണ്‍, സിപിഐഎം ലോക്കല്‍ സെക്രട്ടറി ടി.ആര്‍ രാജന്‍, ബിജെപി ജില്ലാ കമ്മിറ്റി അംഗം നിത്യസാഗര്‍, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മഹിമ, മുണ്ടത്തിക്കോട് പൂരാഘോഷക്കമ്മിറ്റി പ്രസിഡന്റ് എം.എന്‍ ലതീന്ദ്രന്‍, ജെയ്സണ്‍ കണ്ണനായ്ക്കല്‍, സി.വി ജോയ് എന്നിവര്‍ പ്രസംഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.