മണ്ഡല പുനര്‍നിര്‍ണയം: കേന്ദ്രത്തിനെതിരെ പോരിനുറച്ച് സ്റ്റാലിന്‍; ഏഴ് പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതി

മണ്ഡല പുനര്‍നിര്‍ണയം: കേന്ദ്രത്തിനെതിരെ പോരിനുറച്ച് സ്റ്റാലിന്‍; ഏഴ്  പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതി

ചെന്നൈ: ലോക്സഭാ മണ്ഡല അതിര്‍ത്തി പുനര്‍നിര്‍ണയതിനെതിരായ പോരാട്ടം കടുപ്പിക്കാന്‍ ഒരുങ്ങി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.

ഇതിന്റെ ഭാഗമായി ഒരു സംയുക്ത പ്രവര്‍ത്തന സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിന്‍ മറ്റ് നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും പശ്ചിമ ബംഗാള്‍, ഒഡീഷ, പഞ്ചാബ് എന്നിവിടങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതി.

ഈ സംസ്ഥാനങ്ങളിലെ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെയും അദേഹം മാര്‍ച്ച് 22 ന് ചെന്നൈയില്‍ ചേരുന്ന യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

'പാര്‍ലമെന്റ് സീറ്റുകളുടെ പുനര്‍നിര്‍ണയം ഫെഡറലിസത്തിന് നേര്‍ക്കുള്ള നഗ്‌നമായ കടന്നാക്രമണമാണ്. ജനസംഖ്യാ നിയന്ത്രണവും ഭരണ മികവും പുലര്‍ത്തുന്ന സംസ്ഥാനങ്ങള്‍ക്ക് പാര്‍ലമെന്റില്‍ ന്യായമായി ലഭ്യമാകേണ്ട ശബ്ദത്തെ ഇല്ലാതാക്കിക്കൊണ്ടുള്ള ശിക്ഷിക്കലാണിത്. ഈ ജനാധിപത്യ അനീതി നമ്മള്‍ അനുവദിച്ചു കൊടുക്കാന്‍ പോവുന്നില്ല'- സ്റ്റാലിന്‍ എക്സില്‍ കുറിച്ചു.

കേന്ദ്രത്തിന്റെ ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ നയത്തിനും മണ്ഡല അതിര്‍ത്തി പുനര്‍നിര്‍ണയത്തിനുമെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ ശക്തമായി പ്രതിഷേധിച്ചു വരികയാണ്. ഇത് രണ്ടും ആവശ്യമില്ലെന്നും ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തിനും തമിഴ് ജനതയ്ക്കും തങ്ങളുടെ ഭാഷയ്ക്കും നേരെയുള്ള ആക്രമണമാണിതെന്നും സ്റ്റാലിന്‍ ആരോപിച്ചു.

അതേസമയം മണ്ഡല പുനര്‍നിര്‍ണയത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു ലോക്സഭാ സീറ്റ് പോലും നഷ്ടമാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നല്‍കിയ ഉറപ്പിനെയും തമിഴ്നാട് മുഖ്യമന്ത്രി വിമര്‍ശിച്ചു. വടക്കന്‍ സംസ്ഥാനങ്ങള്‍ക്കോ മറ്റേതെങ്കിലും സംസ്ഥാനങ്ങള്‍ക്കോ കൂടുതല്‍ സീറ്റുകള്‍ ലഭിക്കില്ലെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞിട്ടില്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.