സിറിയയിൽ അശാന്തിയുടെ പുക ആളിക്കത്തുന്നു; എങ്ങും രക്തം ചിതറിയ വഴികൾ; കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമെന്ന് യുഎൻ

സിറിയയിൽ അശാന്തിയുടെ പുക ആളിക്കത്തുന്നു; എങ്ങും രക്തം ചിതറിയ വഴികൾ; കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമെന്ന് യുഎൻ

ദമാസ്ക്കസ്: സിറിയയിൽ വീണ്ടും അശാന്തിയുടെ പുക ആളിക്കത്തുകയാണ്. ബാഷർ അൽ അസദിനെ താഴെയിറക്കി വിമത സൈന്യമായ എച്ച്ടിഎസ് രാജ്യം പിടിച്ചെടുത്തതിന് പിന്നാലെ മതന്യൂനപക്ഷങ്ങളായ അലവികൾക്കും ക്രിസ്ത്യാനികൾക്കുമെതിരെ വ്യാപക ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ് സൈന്യം. സുന്നി വിഭാഗമാണ് ഇപ്പോൾ അലവൈറ്റുകൾക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

സിറിയയുടെ തീരപ്രദേശത്ത് അടുത്തിടെ നടന്ന അക്രമങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകൾ കൊല്ലപ്പെട്ടതായി യുഎൻ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു. 111 സിവിലിയന്മാർ കഴിഞ്ഞ വ്യാഴാഴ്ച മുതൽ കൊല്ലപ്പെട്ടതായി യുഎൻ ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ടെന്നും കണക്ക് ഗണ്യമായി ഉയരാനാണ് സാധ്യതയെന്നും യുഎൻ മനുഷ്യാവകാശ വക്താവ് തമീൻ അൽ-ഖീതൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

സുന്നി ഇസ്ലാമിസ്റ്റ് നേതൃത്വത്തിലുള്ള ഗവൺമെൻ്റിനെ പിന്തുണയ്ക്കുന്ന തോക്കുധാരികൾ സുരക്ഷാ പട്രോളിങിന് നേരെ മാരകമായ ആക്രമണം നടത്തുകയായിരുന്നെന്നും അദേഹം പറഞ്ഞു. ഒരു സ്വതന്ത്ര അന്വേഷണ സമിതി രൂപീകരിക്കാനും ഉത്തരവാദികളായവരെ പ്രതിക്കൂട്ടിൽ നിർത്താനുമുള്ള സിറിയയുടെ ഇടക്കാല പ്രസിഡൻ്റ് അഹ്മദ് അൽ-ഷറയുടെ വാഗ്ദാനത്തെ യുഎൻ സ്വാഗതം ചെയ്തു.

അക്രമത്തിൻ്റെ ദുരിത വ്യാപ്തി സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നത് തുടരുകയാണെന്ന് തമീൻ അൽ-ഖീതൻ പറഞ്ഞു. നിരവധി കുട്ടികളുടെയും സ്ത്രീകളുടെയും മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ സേനയെയും അസദ് ഭരണകൂടവുമായി ബന്ധപ്പെട്ട ഘടകങ്ങളെയും പിന്തുണയ്ക്കുന്ന സായുധ സംഘങ്ങളിലെ അംഗങ്ങളാണ് അക്രമികൾ എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു.

അക്രമികൾ വീടുകൾ റെയ്ഡ് ചെയ്ത് താമസക്കാരോട് അവർ അലവിയാണോ സുന്നിയാണോ എന്ന് ചോദിച്ചു, അതനുസരിച്ച് അവരെ കൊല്ലുകയായരുന്നെവന്ന് ജനങ്ങൾ വെളിപ്പെടുത്തി. ലതാകിയ, ടാർടൂസ്, ബനിയാസ് എന്നിവിടങ്ങളിലെ നിരവധി ആശുപത്രികളിലും അസദിൻ്റെ വിശ്വസ്തർ റെയ്ഡ് നടത്തിയതായി ഖീതൻ പറഞ്ഞു.

തീരദേശ ന​ഗരമായ ബനിയാസിലെ അലവൈറ്റ് ഭൂരിപക്ഷ പ്രദേശമായ ഹായ് അൽ കുസൂരിലെ തെരുവുകളിൽ അക്രമണത്തിന്റെ അവശേഷിപ്പുകൾ ഇപ്പോഴും കാണാം. തെരുവുകൾ മൃതദേഹങ്ങൾകൊണ്ടു നിറയുകയും റോഡുകൾ രക്തത്തിൽ കുളിച്ചിരിക്കുകയാണെന്നും അവിടെയുള്ള താമസക്കാർ പറയുന്നു. വ്യത്യസ്ത പ്രായത്തിലുള്ള പുരുഷന്മാരെയാണ് അവിടെ വെടിവച്ച് കൊലപ്പെടുത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

പ്രദേശത്തുടനീളമുള്ള നിരവധി അലവൈറ്റ് പട്ടണങ്ങളിലും ഗ്രാമങ്ങളിലും അവർ ആക്രമണം നടത്തി. അവിടെ അവർ പ്രതികാര കൊലപാതകങ്ങൾ നടത്തിയെന്നും വീടുകളും കടകളും കൊള്ളയടിച്ചതായും താമസക്കാർ പറഞ്ഞു.

പരിസര വാസികൾക്ക് ജനാലയിലൂടെ പുറത്തേക്ക് നോക്കാൻ പോലും ഭയമായിരുന്നു. ഇന്റർനെറ്റ് കണക്ഷൻ പുനസ്ഥാപിക്കപ്പെട്ടപ്പോൾ കണ്ടത് അടുത്തുള്ളവരുടെ മരണ വാർത്തകളായിരുന്നു. അയൽക്കാരുടെ മരണങ്ങളെക്കുറിച്ച് കണ്ടും കേട്ടും അറിഞ്ഞ നടുക്കത്തിലാണ് ഇവർ. സ്വന്തം വീടുകളിൽ തന്നെ കൊല്ലപ്പെട്ട കുടുംബങ്ങളും രക്തത്തിൽ കുളിച്ചുകിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങളും കണ്ണിൽ നിന്നും മായുന്നില്ലെന്നാണ് പലരും പറയുന്നത്. രണ്ട് മാസം മുമ്പ് സായുധരായ ആളുകൾ ഗ്രാമീണ ഹമയിലെ തൻ്റെ വീട് ആക്രമിക്കുകയും തൻ്റെ കുടുംബത്തിലെ പുരുഷന്മാരെ കൊലപ്പെടുത്തുകയും ചെയ്തതായി ഒരു സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ സുരക്ഷാ സേനയോടൊപ്പമുള്ള തീവ്രവാദികള്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സാധാരണക്കാരെ പട്ടാപ്പകല്‍ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്യുന്നതായി കാണിക്കുന്ന നിരവധി വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ലതാകിയ, ടാര്‍ട്ടസ് നഗരങ്ങളില്‍ 800-ലധികം സാധാരണക്കാര്‍ ഉള്‍പ്പെടെ കുറഞ്ഞത് 1300 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

സിറിയയുടെ യഥാര്‍ത്ഥ നേതാവും ജിഹാദി സേനയുടെ മുന്‍ തലവനുമായ എച്ച്.ടി.എസ് അഹമ്മദ് അല്‍ - ഷറാ അക്രമത്തെ അപലപിക്കുകയും സാധാരണക്കാരെ ദ്രോഹിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.