മുംബൈ: ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ നല്‍കുന്നതിന് പകരം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് വേണ്ടതെന്നും എങ്കില്‍ മാത്രമേ രാജ്യത്തെ പട്ടിണി മാറൂവെന്നും ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ എന്‍.ആര്‍ നാരായണ മൂര്‍ത്തി.
മുംബൈയില്‍ വ്യവസായികളുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. രാജ്യത്തെ വ്യവസായികള്‍ക്ക് നൂതനമായ സംരംഭങ്ങള്‍ ആരംഭിക്കാനായാല്‍ വെയിലില്‍ മഞ്ഞുരുകുന്നത് പോലെ ദാരിദ്ര്യം ഇല്ലാതാകുമെന്നും നാരായണ മൂര്‍ത്തി പറഞ്ഞു.
തൊഴില്‍ സൃഷ്ടിക്കുന്നതിലൂടെയാണ് നമ്മള്‍ ദാരിദ്ര്യത്തെ മറികടക്കുന്നത്. ലോകത്തെവിടെയും ജനങ്ങള്‍ക്ക് എല്ലാം സൗജന്യമായി നല്‍കുന്നതിലൂടെ ദാരിദ്ര്യം ഇല്ലാതായിട്ടില്ല. തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതിനായി രാഷ്ട്രിയ പാര്‍ട്ടികള്‍ ജനങ്ങള്‍ക്ക് പലതും സൗജന്യമായി നല്‍കാറുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും ദാരിദ്രം മാറില്ലെന്നും അദേഹം വ്യക്തമാക്കി.
രാഷ്ട്രീയമോ ഭരണപരമായോ ഉള്ള കാഴ്ചപ്പാടില്‍ നിന്നല്ല താന്‍ സംസാരിക്കുന്നത്. തന്റെ നിര്‍ദേശങ്ങള്‍ നയപരമായ ശുപാര്‍ശകളാണ്. ആനുകൂല്യങ്ങളും സബ്‌സിഡികളും ഉത്തരവാദിത്തത്തോടെ നല്‍കണം. ഇത്തരത്തില്‍ സബ്‌സിഡി നല്‍കുന്നത് വഴി ഗുണങ്ങള്‍ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കണം.
ഇന്ത്യയിലെ ജോലി സമയം ആഴ്ചയില്‍ 70 മണിക്കൂര്‍ ആക്കണമെന്ന നാരായണ മൂര്‍ത്തിയുടെ പ്രസ്താവന അടുത്തിടെ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. അതിനു പിന്നാലെയാണ് അദേഹം സൗജന്യങ്ങള്‍ക്കെതിരേ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
സൗജന്യമായി എന്തെങ്കിലും ലഭിക്കുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ എന്തെങ്കിലും പ്രത്യുപകാരങ്ങളും ആവശ്യപ്പെടുന്നുണ്ടാകുമെന്നും അദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികളും മറ്റും വോട്ടര്‍മാര്‍ക്ക് വാഗ്ദാനം നല്‍കുന്ന ആനുകൂല്യങ്ങളെ അടുത്തിടെ സുപ്രീം കോടതിയും വിമര്‍ശിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.