'വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇതൊരു പാഠം'; രഞ്ജനി ശ്രീനിവാസന്റെ വിസ റദ്ദാക്കിയ നടപടിയെ പിന്തുണച്ച് ഇന്ത്യന്‍ വംശജനായ ഡെമോക്രാറ്റിക് നേതാവ്

'വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇതൊരു പാഠം'; രഞ്ജനി ശ്രീനിവാസന്റെ വിസ റദ്ദാക്കിയ നടപടിയെ പിന്തുണച്ച് ഇന്ത്യന്‍ വംശജനായ ഡെമോക്രാറ്റിക് നേതാവ്

വാഷിങ്ടണ്‍: ഇന്ത്യന്‍ വിദ്യാര്‍ഥിനി രഞ്ജനി ശ്രീനിവാസന്റെ വിസ റദ്ദാക്കിയ യു.എസ് നടപടിയെ പിന്തുണച്ച് ഇന്ത്യന്‍ വംശജനും കാലിഫോര്‍ണിയ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ റിഷി കുമാര്‍. രഞ്ജനി ശ്രീനിവാസന്റെ യു.എസ് വിസ റദ്ദാക്കിയതിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്ന് റിഷി കുമാര്‍ പറഞ്ഞു.

ഹമാസിനെ പിന്തുണച്ചുള്ള കാംപസ് റാലികളില്‍ രഞ്ജനി പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്നും റിഷി കുമാര്‍ എക്‌സില്‍ കുറിച്ചു. രഞ്ജനി ശ്രീനിവാസന്‍ ഹമാസിനെയും ഒക്ടോബര്‍ ആറിലെ ഇസ്രായേലിലെ മരണത്തെയും നാശത്തെയും പിന്തുണച്ചുള്ള കാംപസ് റാലികളില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നു. യുഎസില്‍ പഠിക്കുന്നത് ഒരു പ്രത്യേക ആനുകൂല്യമാണൈന്ന് വിദേശ വിദ്യാര്‍ഥികള്‍ ഓര്‍മിക്കണം. വിദ്യാര്‍ഥികള്‍ക്ക് യുഎസില്‍ പഠിക്കാന്‍ അവസരം നല്‍കുന്നു. പ്രത്യേക വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഈ അവസരം നല്‍കുന്നത്. എന്തെങ്കിലും നിയലംഘനം ഉണ്ടായാല്‍ ഇത് പിന്‍വലിക്കുന്നതിലേക്ക് നയിച്ചേക്കാമെന്നും റിഷി കുമാര്‍ ചൂണ്ടിക്കാട്ടി.

നിങ്ങളുടെ പ്രവര്‍ത്തനങ്ങളെയും സംസാരത്തെയും ശ്രദ്ധിക്കണം. രഞ്ജനി ശ്രീനിവാസന്റെ വിസ റദ്ദാക്കലിന് ശേഷം സ്വയം നാടുകടത്തപ്പെട്ടത് പോലെ തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുന്നത് വിസ റദ്ദാക്കലിലേക്ക് നയിച്ചേക്കാം. രഞ്ജനിക്ക് ഒരു അത്ഭുതകരമായ വിദ്യാഭ്യാസ അവസരം നഷ്ടപ്പെട്ടു. ഇത് അവര്‍ക്ക് വലിയ തിരിച്ചടിയാകും. രഞ്ജനിക്കും യുഎസില്‍ പഠിക്കാന്‍ പദ്ധതിയിടുന്ന മറ്റ് വിദേശ വിദ്യാര്‍ഥികള്‍ക്കും ഇതൊരു പാഠമാണെന്നും റിഷി കുമാര്‍ പറഞ്ഞു.

യു.എസ് ഭരണകൂടം വിസ റദ്ദാക്കിയതിന് പിന്നാലെ കൊളംബിയ സര്‍വകലാശാല പിഎച്ച്ഡി വിദ്യാര്‍ഥിനിയായ രഞ്ജനി ശ്രീനിവാസന്‍ മടങ്ങിയത് കാനഡയിലേക്കാണ്. ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും ഒരു രാത്രിക്ക് ശേഷമാണ് സ്വയം നാടുവിടാന്‍ തീരുമാനിച്ചതെന്ന് രഞ്ജനി ദ ന്യൂയോര്‍ക്ക് ടൈംസിനോട് വ്യക്തമാക്കിയിരുന്നു. അതിവേഗം സാധനങ്ങള്‍ പാക്ക് ചെയ്ത് രഞ്ജനി വളര്‍ത്ത് പൂച്ചയെവരെ ഉപേക്ഷിച്ച് സുരക്ഷയ്ക്കായി കാനഡയിലേക്കുള്ള വിമാനത്തില്‍ കയറുകയായിരുന്നു. അറസ്റ്റ് നടപടി ഉണ്ടാകുമെന്ന വ്യക്തമായ ബോധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രഞ്ജനിയുടെ അതിവേഗ നീക്കം.

കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി) ഏജന്‍സിയുടെ ആപ്പ് ഉപയോഗിച്ചാണ് രഞ്ജനി നടപടികള്‍ സ്വയം പൂര്‍ത്തിയാക്കി യു.എസ് വിട്ടത്. യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ആണ് രഞ്ജനി സ്വയം നാടുവിട്ട വിവരം അറിയിച്ചത്. മാര്‍ച്ച് അഞ്ചിനാണ് വിദ്യാര്‍ഥിനിയുടെ വിസ അമേരിക്ക റദ്ദാക്കിയത്. യു.എസില്‍ താമസിക്കാനും പഠിക്കാനും വിസ ലഭിക്കുന്നത് പ്രത്യേക ആനുകൂല്യമാണെന്നും അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി വാദിക്കുമ്പോള്‍ അത് റദ്ദാക്കണമെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.