ബംഗളൂരു: കര്‍ണാടക നിയമസഭയെ പിടിച്ചകുലുക്കി ഹണിട്രാപ്പ് വിവാദം. ദേശീയ നേതാക്കളടക്കം 48 പേരെ ഹണിട്രാപ്പില്‍ കുടുക്കിയെന്ന് സഹകരണമന്ത്രി കെ.എന്‍ രാജണ്ണ സഭയില്‍ ആരോപിച്ചു. രണ്ട് പാര്‍ട്ടികളില്‍പ്പെട്ടവരാണ് കുടുങ്ങിയത്.
സംസ്ഥാനത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്ന വിഷയമല്ല ഇത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേശീയ നേതാക്കളടക്കം കുടുങ്ങിയിട്ടുണ്ടെന്നാണ് മന്ത്രി ആരോപിച്ചത്. സംസ്ഥാന ആഭ്യന്തര മന്ത്രിക്ക് രേഖാമൂലം പരാതി നല്‍കുമെന്നും അന്വേഷണം നടത്തണമെന്നും അദേഹം ആവശ്യപ്പെട്ടു.
വിജയപുര എം.എല്‍.എ ബസനഗൗഡ പാട്ടീലാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. സംസ്ഥാനത്തെ സഹകരണമന്ത്രിയെ ചിലര്‍ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്നും ജനപ്രതിനിധികളെ ഇത്തരത്തില്‍ ലക്ഷ്യംവെക്കുന്നത് മോശം പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെയാണ് വിഷയത്തില്‍ പ്രതികരണവുമായി സഹകരണമന്ത്രി കെ.എന്‍ രാജണ്ണ രംഗത്തെത്തിയത്.
കര്‍ണാടക സി.ഡി, പെന്‍ഡ്രൈവ് ഫാക്ടറിയായി മാറിയെന്നാണ് പലരും പറയുന്നത്. തുമകുരുവില്‍ നിന്നുള്ള വന്‍ സ്വാധീന ശക്തിയുള്ള മന്ത്രി ഹണിട്രാപ്പില്‍ കുടുങ്ങിയെന്നും പറയപ്പെടുന്നു. തുമകുരുവില്‍ നിന്നുള്ള രണ്ട് മന്ത്രിമാര്‍ ഞാനും ആഭ്യന്തരമന്ത്രി ജി പരസേശ്വരയുമാണ്. അതിനാല്‍ വിഷയത്തില്‍ അന്വേഷണം വേണമെന്ന് മന്ത്രി കെ.എന്‍ രാജണ്ണ ആവശ്യപ്പെട്ടു.
തന്നെയും ഹണിട്രാപ്പില്‍ കുടുക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്ന് മന്ത്രി രാജണ്ണ സഭയില്‍ തുറന്ന് സമ്മതിച്ചു. തന്നെയും കുടുക്കാന്‍ ശ്രമിച്ചു. എന്റെ കൈവശം തെളിവുണ്ട്. രേഖാമൂലം പരാതി നല്‍കും. ഇതിന് പിന്നില്‍ ആരെന്ന് ജനം അറിയട്ടെ. നിര്‍മാതാക്കളും സംവിധായകരും ആരാണെന്ന് പുറത്ത് വരട്ടെ. രണ്ട് പാര്‍ട്ടികളില്‍ നിന്നുള്ള 48 പേരാണ് കുടുങ്ങിയിട്ടുള്ളത്. ഗൗരവതരമായ പൊതുപ്രശ്നമാണിതെന്നും അദേഹം പറഞ്ഞു. ഇതോടെ വിഷയത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര വ്യക്തമാക്കി.
അതേസമയം കര്‍ണാടകയില്‍ ഇത് ഒരു പുതിയ സംഭവമല്ലെന്ന് മന്ത്രി സതീഷ് ജാര്‍കിഹോളി പറഞ്ഞു. ഒരു മന്ത്രിയെ ലക്ഷ്യവെച്ച് രണ്ട് ശ്രമങ്ങള്‍ നടന്നു. പക്ഷെ വിജയിച്ചില്ല. കഴിഞ്ഞ 20 വര്‍ഷമായി ഇത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ്, ബിജെപി, ജെഡിഎസ് എന്നി എല്ലാ പാര്‍ട്ടികളും ഇതില്‍ ഇരകളാണെന്നും അദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.