നാടുകടത്തിയവരെ സ്വീകരിക്കാന്‍ തയ്യാറായില്ല; മുഴുവന്‍ ദക്ഷിണ സുഡാന്‍ പൗരന്‍മാരുടേയും വിസ റദ്ദാക്കി അമേരിക്ക

നാടുകടത്തിയവരെ സ്വീകരിക്കാന്‍ തയ്യാറായില്ല; മുഴുവന്‍ ദക്ഷിണ സുഡാന്‍ പൗരന്‍മാരുടേയും വിസ റദ്ദാക്കി അമേരിക്ക

വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നാടുകടത്തിയ പൗരന്മാരെ തിരികെ സ്വീകരിക്കാന്‍ ദക്ഷിണ സുഡാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്ന് ആ രാജ്യത്തു നിന്നുള്ള മുഴുവന്‍ ആളുകളുടെയും വിസ റദ്ദാക്കി ട്രംപ് ഭരണകൂടം.

അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ നാടുകടത്തുന്ന പൗരന്മാരെ അതതു രാജ്യങ്ങള്‍ സ്വീകരിക്കണമെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതു പാലിക്കാത്തവര്‍ക്ക് തിരിച്ചടിയുണ്ടാകുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ മുന്നറിയിപ്പു നല്‍കിയിരുന്നു. ആഫ്രിക്കന്‍ രാജ്യമായ ദക്ഷിണ സുഡാന്‍ ഇതു ലംഘിച്ചതോടെയാണ് കടുത്ത നടപടി.

നിലവില്‍ യു.എസ് വിസ കൈവശം വച്ചിരിക്കുന്നവരുടെ വിസ റദ്ദാക്കിയെന്നും ഇനി വിസയ്ക്ക് അപേക്ഷിക്കുന്ന ദക്ഷിണ സുഡാന്‍ പൗരന്മാരുടെ അപേക്ഷകള്‍ നിരസിക്കപ്പെടുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി. രാജ്യം വീണ്ടും സഹകരിച്ചാല്‍ ഈ നടപടികള്‍ പുനപരിശോധിക്കാന്‍ തങ്ങള്‍ തയാറാകുമെന്നും അദേഹം പറഞ്ഞു.

2011 ല്‍ സുഡാനില്‍ നിന്ന് വിഘടിച്ച് രൂപീകൃതമായ പുതിയ രാജ്യമാണ് ദക്ഷിണ സുഡാന്‍. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മിലുള്ള ഭിന്നതയെ തുടര്‍ന്ന് രാജ്യം ആഭ്യന്തര കലാപം നേരിടുകയാണ്.

ഇതുവരെ നാല് ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്തു വരുന്ന വിവരം. ദക്ഷിണ സുഡാനിലെ എംബസിയില്‍ നിന്ന് അത്യാവശ്യക്കാരല്ലാത്ത ജീവനക്കാര്‍ എത്രയും പെട്ടെന്ന് മടങ്ങണമെന്ന് മാര്‍ച്ച് എട്ടിന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.