ദിവ്യബലിക്കിടെ സര്‍പ്രൈസ് നല്‍കി മാര്‍പാപ്പ: കൈയടിച്ച് വിശ്വാസികള്‍; ആശുപത്രി വിട്ടശേഷം ആദ്യമായി പൊതുവേദിയില്‍

 ദിവ്യബലിക്കിടെ സര്‍പ്രൈസ് നല്‍കി മാര്‍പാപ്പ: കൈയടിച്ച് വിശ്വാസികള്‍; ആശുപത്രി വിട്ടശേഷം ആദ്യമായി പൊതുവേദിയില്‍

വത്തിക്കാന്‍ സിറ്റി: ആരോഗ്യപരമായ ബുദ്ധിമുട്ടകള്‍ക്കിടയിലും വിശ്വാസികള്‍ക്ക് സര്‍പ്രൈസ് നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ പൊതുവേദിയിലെത്തി. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഫ്രാന്‍സിസ് പാപ്പ ആശുപത്രി വിട്ട ശേഷം ആദ്യമായാണ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്.

മാര്‍പാപ്പ അപ്രതീക്ഷിതമായി മുന്നിലെത്തിപ്പോള്‍ കൈയടികളോടെയും ആര്‍പ്പുവിളികളോടെയുമാണ് പതിനായിരക്കണക്കിന് വരുന്ന വിശ്വാസികള്‍ സ്വീകരിച്ചത്. മൂക്കില്‍ ഓക്സിജന്‍ ട്യൂബുകള്‍ ഘടിപ്പിച്ച് വീല്‍ചെയറില്‍ പുഞ്ചിരിയോടെയാണ് മാര്‍പാപ്പ വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ അള്‍ത്താരയുടെ മുന്നിലേക്ക് എത്തിയത്. ഞായറാഴ്ച്ച നടന്ന രോഗികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ജൂബിലി ആചരണത്തോടനുബന്ധിച്ചുള്ള ദിവ്യബലിയിലാണ് മാര്‍പാപ്പ പങ്കെടുത്തത്. എല്ലാവര്‍ക്കും ഞായറാഴ്ചയുടെ ആശംസകള്‍ നേരുന്നുവെന്നും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദിയുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു.


ചികിത്സ കഴിഞ്ഞ് മാര്‍ച്ച് 23 നാണ് മാര്‍പാപ്പ ആശുപത്രി വിട്ടത്. അഞ്ച് ആഴ്ചയിലധികം നീണ്ട ചികിത്സയ്ക്ക് ശേഷം റോമിലെ ജെമെല്ലി ആശുപത്രിയില്‍ നിന്നും അദേഹം വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്നു. അതിന് ശേഷം ആദ്യമായാണ് മാര്‍പാപ്പ പൊതുജനങ്ങള്‍ക്ക് മുന്നിലെത്തുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 14 നാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍പാപ്പയായുള്ള 12 വര്‍ഷത്തെ ആത്മീയ ജീവിതത്തിനിടെ ഏറ്റവും ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയിലൂടെയാണ് അദേഹം കടന്നുപോയത്. ഇരുശ്വാസകോശങ്ങള്‍ക്കും ബാധിച്ച ന്യുമോണിയ കൂടാതെ കാല്‍മുട്ടു വേദന ഉള്‍പ്പെടെയുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങളും മാര്‍പാപ്പയെ അലട്ടിയിരുന്നു.

ആശങ്കാജനകമായ നാളുകള്‍ക്ക് ശേഷം ആശുപത്രി വിട്ട മാര്‍പാപ്പയ്ക്ക് രണ്ട് മാസത്തെ പരിപൂര്‍ണ വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.