വത്തിക്കാന്‍ സിറ്റി: ആധുനിക ലോകത്തിന് വേണ്ടത് കരുണയും സ്നേഹവുമാണന്ന് ആവര്‍ത്തിച്ച് പ്രഘോഷിച്ച സമാധാനത്തിന്റെ സ്വര്‍ഗീയ ദൂതന്‍ മഹാ കരുണാമയനായ ദൈവത്തിന്റെ തിരുസന്നിധിയിലേക്ക് മടങ്ങി.
കരുണ വറ്റി ഊഷരമായ ഭൂമിയില്‍ സ്നേഹത്തിന്റെ നീര്‍ച്ചാലുകളൊഴുക്കിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്രതീക്ഷിത ദേഹവിയോഗം ലോകത്തെ കണ്ണീരിലാഴ്ത്തി. എണ്‍പത്തെട്ട് വയസായിരുന്നു അദേഹത്തിന്.
വത്തിക്കാനിലെ വസതിയില്‍ പ്രാദേശിക സമയം രാവിലെ 7.35 നാണ് ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ സ്വര്‍ഗീയ യാത്രയായത്. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ഫെബ്രുവരി 14 ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ നാല്‍പതോളം ദിവസം അദേഹം ചികിത്സയിലായിരുന്നു. പിന്നീട് രോഗമുക്തനാവുകയും അനാരോഗ്യവാനാണെങ്കിലും വിശ്വാസികളെ ആശീര്‍വദിക്കുകയും ചെയ്തിരുന്നു.
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് 2013 മാര്‍ച്ച് 13 നാണ് ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ഫ്രാന്‍സിസ് മാര്‍പാപ്പ ചുമതലയേറ്റത്. എ.ഡി 1540 ല്‍ സ്ഥാപിതമായതും സഭയിലെ ഇന്നത്തെ ഏറ്റവും വലിയ സന്യാസ സമൂഹവുമായ ഈശോ സഭയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയും അമേരിക്കന്‍ വന്‍കരകളില്‍ നിന്ന് ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വ്യക്തിയുമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.
കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടെ തന്റെ വ്യത്യസ്ഥമായ ചിന്താ ധാരകളിലൂടെയും പ്രവര്‍ത്തന ശൈലിയിലൂടെയും ലോകത്തെ അത്ഭുതപ്പെടുത്തിയ ആത്മീയ ആചാര്യനാണ് വിട പറഞ്ഞത്. ദരിദ്രരോടുള്ള പക്ഷം ചേരല്‍ സഭയുടെ ദൗത്യമായി പ്രഖ്യാപിച്ചതാണ് അതില്‍ ഏറെ ശ്രദ്ധേയമായത്. 'തെരുവുകളിലെ രോദനം കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല' എന്ന ഫ്രാന്‍സിസ് പാപ്പയുടെ പ്രഖ്യാപനം ലോകത്തിന് സമ്മാനിച്ചത് വലിയ പ്രത്യാശ ആയിരുന്നു.
പ്രഖ്യാപനം മാത്രമല്ല, മാതൃകയായി ധീരമായ തുടര്‍ നടപടികളും അദേഹം കൈക്കൊണ്ടു. പരിശുദ്ധ സിംഹാസനത്തിന്റെ കീഴിലുള്ള കെട്ടിടങ്ങളുടെ ഉപയോഗത്തില്‍ പാപ്പ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത് അതിന്റെ അവസാനത്തെ ഉദാഹരണമാണ്.
ദരിദ്രര്‍ക്കായുള്ള സേവനങ്ങള്‍ക്ക് കൂടുതല്‍ പണം കണ്ടെത്തുന്നതിനും സഭയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കുമായി കര്‍ദിനാള്‍മാര്‍, ഡിക്കസ്റ്ററികളുടെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, അണ്ടര്‍ സെക്രട്ടറിമാര്‍ തുടങ്ങിയ ഉന്നത വ്യക്തികള്‍ക്ക് നല്‍കി വന്ന പ്രത്യേക സൗജന്യങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്തു.
വിമോചന ദൈവശാസ്ത്രം ശക്തമായി സ്വാധീനം ചെലുത്തിയ ലാറ്റിനമേരിക്കയിലെ അര്‍ജന്റീനയില്‍ നിന്നാണ് ഫ്രാന്‍സിസ് പാപ്പയുടെ വരവ്. പക്ഷേ, വിമോചന ദൈവശാസ്ത്രത്തിന്റെ വക്താക്കളായ സഭാംഗങ്ങളുമായി ഒരു കാലത്തും അദേഹം സഹകരിച്ചില്ല. സഭ നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കാന്‍ വിശ്വാസങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് അദേഹം സ്വീകരിച്ചത്.
ചരിത്രത്തില്‍ സഭ ചെയ്ത തെറ്റുകള്‍ക്ക് ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ ലോകത്തോട് മാപ്പ് പറഞ്ഞിരുന്നു. ഇതില്‍ നിന്ന് മുന്നോട്ടു പോയി വര്‍ത്തമാന കാലത്തെ ശുദ്ധീകരിക്കുക എന്ന ദൗത്യമാണ് ഫ്രാന്‍സിസ് പാപ്പ ഏറ്റെടുത്തത്. ആഗോളവല്‍ക്കരണവും നവ ഉദാരവല്‍ക്കരണവും വിനാശം വിതച്ച ലോകത്തിന്റെ വിമോചനത്തിനായി നടക്കുന്ന പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുന്നതായിരുന്നു പാപ്പയുടെ നിലപാടുകള്‍.
നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടപ്പോഴും അതൊന്നും വകവയ്ക്കാതെ ഏതാണ്ട് 2,55,000 ലധികം മൈലുകളാണ് എണ്‍പത്തെട്ടുകാരനായ പാപ്പ സഞ്ചരിച്ചത്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ അറുപതിലധികം അന്താരാഷ്ട്ര സന്ദര്‍ശനങ്ങളാണ് അദേഹം നടത്തിയത്.
ഇതില്‍ 10 ആഫ്രിക്കന്‍ രാജ്യങ്ങളും 18 ഏഷ്യന്‍ രാജ്യങ്ങളും 20 യൂറോപ്യന്‍ രാജ്യങ്ങളും 12 അമേരിക്കന്‍ രാജ്യങ്ങളും ഉള്‍പ്പെടും. ഓസ്ട്രേലിയ മാത്രമാണ് പാപ്പ സന്ദര്‍ശിക്കാത്ത ഏക ഭൂഖണ്ഡം.
2019 ഫെബ്രുവരിയില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സന്ദര്‍ശിച്ചത് വളരെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അറേബ്യന്‍ ഉപദ്വീപിലേക്കുള്ള ഒരു മാര്‍പാപ്പയുടെ ആദ്യ സന്ദര്‍ശനമായിരുന്നു അത്. അവിടെ വച്ച് മനുഷ്യ സാഹോദര്യത്തിനും ലോക സമാധാനത്തിനും ആഹ്വാനം ചെയ്തു കൊണ്ടുള്ള ഒരു രേഖ മുസ്ലിം നേതാക്കന്മാരുമായി ചേര്‍ന്ന് മാര്‍പാപ്പ ഒപ്പിടുകയും ചെയ്തിരുന്നു.
രണ്ടായിരം വര്‍ഷത്തെ ക്രിസ്തീയ ചരിത്രം നിലനില്‍ക്കുന്ന അബ്രഹാമിന്റെ ജന്മനാട് നിലനില്‍ക്കുന്ന ഇറാഖിലേക്ക് ചരിത്ര പ്രസിദ്ധമായ ഒരു സന്ദര്‍ശനം 2021 മാര്‍ച്ച് മാസത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തി. ഇറാക്ക് സന്ദര്‍ശിച്ച ആദ്യ മാര്‍പാപ്പ എന്ന നിലയില്‍ അവിടെ പീഡനമനുഭവിക്കുന്ന ക്രിസ്തീയ സമൂഹത്തിന് വലിയ ആശ്വാസമേകുന്നതായിരുന്നു ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനം.
2021 ഒക്ടോബര്‍ 30 ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വത്തിക്കാനിലെത്തി മാര്‍പാപ്പയെ വ്യക്തിപരമായി കാണുകയും ഭാരത സന്ദര്‍ശനത്തിനായി ക്ഷണിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച മാര്‍പാപ്പ ഈ വര്‍ഷം അവസാനമോ, അടുത്ത വര്‍ഷം ആദ്യമോ ഇന്ത്യ സന്ദര്‍ശിക്കുമെന്ന വാര്‍ത്തയും വന്നിരുന്നു.

കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിനിടെ, 2015 ല്‍ കരുണയുടെ വര്‍ഷം എന്ന പേരില്‍ ഒരു അസാധാരണ ജൂബിലിക്ക് തുടക്കം കുറിച്ച ഫ്രാന്‍സിസ് പാപ്പ കുടുംബം, യുവ ജനങ്ങള്‍, ആമസോണ്‍, സിനഡാലിറ്റി എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി നാല് സൂനഹദോസുകളും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമേ മൂന്ന് ചാക്രിക ലേഖനങ്ങളും അഞ്ച് ശ്ലൈഹീക ലേഖനങ്ങളും പാപ്പ പ്രസിദ്ധീകരിച്ചു.
സഭയുടെ ചരിത്രത്തില്‍ ആദ്യമായി യൗസേപ്പിതാവിനായി ഒരു വര്‍ഷം സമര്‍പ്പിച്ച് സഭയൊന്നാകെ പ്രാര്‍ത്ഥിക്കാനുള്ള ആഹ്വാനം നല്‍കിയതും ഫ്രാന്‍സിസ് പാപ്പയാണ്. 2020 ഡിസംബര്‍ എട്ട് മുതല്‍ 2021 ഡിസംബര്‍ എട്ട് വരെയുള്ള ഒരു വര്‍ഷക്കാലം 'യൗസേപ്പിന്റെ വര്‍ഷം' എന്ന് 'പിതാവിന്റെ ഹൃദയത്തോടെ' എന്ന അപ്പസ്തോലിക എഴുത്തിലൂടെ മാര്‍പാപ്പ പ്രഖ്യാപിച്ചു.
കര്‍ദിനാള്‍ കോളജിലെ നിലവിലെ 253 കര്‍ദിനാള്‍മാരില്‍ 131 പേരെ ഫ്രാന്‍സിസ് പാപ്പയാണ് നാമനിര്‍ദേശം ചെയ്തിട്ടുള്ളത്. 911 പേരെ വിശുദ്ധരായി പ്രഖ്യാപിച്ച് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വിശുദ്ധ പദവി സമ്മാനിച്ച മാര്‍പാപ്പമാരില്‍ ഒരാളായും ഫ്രാന്‍സിസ് പാപ്പ ചരിത്രത്തില്‍ ഇടം നേടി. ഇതില്‍ 812 പേര്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ ഇറ്റാലിയന്‍ തുറമുഖത്ത് വെച്ച് തുര്‍ക്കികളാല്‍ കൊല ചെയ്യപ്പെട്ട ഒട്രാന്റോ രക്തസാക്ഷികളാണ്.
ഫ്രാന്‍സിസ് പാപ്പയുടെ സ്ത്രീകളോടുള്ള സമീപനം എപ്പോഴും പ്രത്യേക പരിഗണ നിറഞ്ഞതായിരുന്നു. സ്ത്രീകളെ മാറ്റി നിര്‍ത്തിയാല്‍ മാനവ കുലത്തിന്റെ പാതി ശക്തിയെ മാറ്റി നിര്‍ത്തുന്നത് പോലെയാണെന്ന് പാപ്പാ പറഞ്ഞിരുന്നു. സ്ത്രീകളുടെ തുല്യതയ്ക്കും അവരെ പീഡിപ്പിക്കുന്നതിനെതിരെയും അദേഹം പലപ്പോഴും ശബ്ദമുയര്‍ത്തിയിട്ടുണ്ട്.
മാമോദീസ സ്വീകരിച്ച വനിതകള്‍ ഉള്‍പ്പെടെയുള്ള ഏത് കത്തോലിക്കര്‍ക്കും വത്തിക്കാനിലെ വിവിധ ഭരണ വകുപ്പുകളുടെ നേതൃത്വത്തില്‍ എത്താനാകുമെന്ന് വ്യക്തമാക്കുന്ന പുതിയ അപ്പസ്തോലിക രേഖ മാര്‍പാപ്പ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു. ഇതോടെ നൂറ്റാണ്ടുകളായി തുടര്‍ന്നു വന്ന രീതിക്കാണ് അദേഹം മാറ്റം വരുത്തിയത്. പുതിയ തീരുമാനത്തോടെ കര്‍ദിനാള്‍മാര്‍ കൈകാര്യം ചെയ്തിരുന്ന ഭരണ സംവിധാനങ്ങളിലാണ് വനിതകള്‍ എത്തിയത്.
അതില്‍ ഏറെ പ്രധാനപ്പെട്ടതായിരുന്നു കത്തോലിക്കാ സഭയുടെ മതപരമായ ഉത്തരവുകളുടെ ചുമതലയുള്ള ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതലക്കാരിയായി ഇക്കഴിഞ്ഞ ജനുവരിയില്‍ ഇറ്റാലിയന്‍ കന്യാസ്ത്രീയായ സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെ നിയമിച്ചത്. സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് വത്തിക്കാനിലെ ഒരു പ്രധാന കാര്യാലയത്തിന്റെ തലപ്പത്തേക്ക് ഒരു വനിത നിയമിതയായത്.
തെക്കേ അമേരിക്കയിലെ അര്‍ജന്റീനയില്‍ ബോനസ് ഐറിസ് നഗരത്തിലുള്ള ഫ്ളോറസില്‍ 1936 ഡിസംബര്‍ 17 ന് മാരിയോ ഹൊസെ ബെര്‍ഗോഗ്ലിയോയുടെയും റെജീന മരിയ സിവോറിയുടെയും അഞ്ച് മക്കളില്‍ മൂത്ത മകനായാണ് ജനനം.
ജോര്‍ജ് ബെര്‍ഗോഗ്ലിയോ എന്നായിരുന്നു മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പുള്ള അദേഹത്തിന്റെ പേര്. ഇറ്റലിയിലെ മുസോളിനിയുടെ ഏകാധിപത്യത്തില്‍ നിന്നും രക്ഷ നേടുന്നതിനായി അര്‍ജന്റീനയിലേക്ക് കുടിയേറിയവരാണ് അദേഹത്തിന്റെമാതാപിതാക്കള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.