വത്തിക്കാൻ സിറ്റി: ഹൃദയം തൊടുന്ന ഞായറാഴ്ച സന്ദേശങ്ങൾ ഇനിയില്ല. തൻ്റെ അവസാനത്തെ ഞായറാഴ്ച സന്ദേശവും ലോകത്തിനായി നൽകിക്കൊണ്ട് ഫ്രാൻസിസ് മാർപാപ്പ യാത്രയായി. ഈസ്റ്റർ ദിനത്തിലാണ് മാർപാപ്പ തൻ്റെ അവസാന സന്ദേശം ഏവർക്കുമായി പങ്കുവച്ചത്.
ഉത്ഥിതനായ കർത്താവിനെ പ്രത്യാശയോടും സന്തോഷത്തോടും കൂടെ അന്വേഷിച്ച ആദ്യ ശിഷ്യരെ മാതൃകയാക്കണമെന്ന ആഹ്വാനമാണ് തന്റെ അവസാന സന്ദേശമായ ഈസ്റ്റർ സന്ദേശത്തിൽ മാർപാപ്പ നൽകിയത്. നമുക്ക് ലഭിച്ച പ്രത്യാശയെന്ന ദാനത്തെ നവീകരിക്കാനും ജീവിത യാത്രയിൽ നാം കണ്ടുമുട്ടുന്നവരുമായി അത് പങ്കുവയ്ക്കാനും ആ ശിഷ്യരെപ്പോലെ നമുക്കും സാധിക്കട്ടെയെന്നും ഈസ്റ്റർ സന്ദേശത്തിൽ പാപ്പാ ആശംസിച്ചു.
ഫ്രാൻസിസ് മാർപാപ്പയെ പ്രതിനിധീകരിച്ച്, ഇറ്റാലിയൻ കർദിനാൾ ആഞ്ചലോ കൊമാസ്ത്രിയാണ് ഉയിർപ്പുതിരുനാൾ ദിനമായ ഇന്നലെ പ്രഭാതത്തിൽ അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കുകയും പാപ്പയുടെ ഈസ്റ്റർ സന്ദേശം വായിക്കുകയും ചെയ്തത്. അമ്പതിനായിരത്തിലധികം ആളുകൾ ദിവ്യബലിയിൽ പങ്കെടുത്തു. നാനാവർണങ്ങളിലുള്ള പതിനായിരക്കണക്കിന് വിവിധയിനം പൂക്കളാൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയും പരിസരവും അലംകൃതമായിരുന്നു.
കർത്താവിനെ അന്വേഷിക്കുന്നതിലുള്ള തിടുക്കം
മഗ്ദലേനാ മറിയവും പത്രോസും യോഹന്നാനും ശൂന്യമായ കല്ലറയിങ്കലേക്ക് തിടുക്കത്തിൽ ഓടിയതിനെ ഫ്രാൻസിസ് പാപ്പ പ്രത്യേകം അനുസ്മരിച്ചു. കർത്താവിന്റെ ശരീരം മറ്റാരെങ്കിലും എടുത്തുകൊണ്ടുപോയി എന്ന ഉൽക്കണ്ഠയേക്കാളുപരി, അവിടുത്തെ അന്വേഷിച്ച് കണ്ടെത്തുക എന്ന ഹൃദയത്തിന്റെ അഭിവാഞ്ഛയും ആന്തരിക മനോഭാവവുമാണ് ഇവിടെ പ്രതിഫലിക്കുന്നതെന്ന് മാർപാപ്പാ പറഞ്ഞു.
'ക്രിസ്തു ഉയിർത്തെഴുന്നേറ്റു, അവിടുന്ന് ജീവിക്കുന്നു' എന്നതാണ് ഈസ്റ്ററിന്റെ കൃത്യമായ സന്ദേശം - പാപ്പ എടുത്തുപറഞ്ഞു. കല്ലറയിലല്ല, മറിച്ച്, നമ്മുടെ ജീവിതങ്ങളിലും നമ്മുടെ സഹോദരങ്ങളിലും അനുദിന ജീവിതാനുഭവങ്ങളിലും ക്രിസ്തുവിനെ അന്വേഷിക്കാനും കണ്ടെത്താനും ഇത് നമ്മെ പ്രവർത്തനസജ്ജരാക്കണം.
ക്രിസ്തു എല്ലായിടത്തും സന്നിഹിതനാണ്. അവിടുന്ന് നമ്മുടെ ഇടയിൽ വസിക്കുന്നു. ജീവിത വഴികളിൽ നാം കണ്ടുമുട്ടുന്ന സഹോദരീസഹോദരന്മാരിൽ അവിടുന്ന് മറഞ്ഞിരിക്കുന്നു. നമ്മുടെ ജീവിതത്തിലെ ഏറ്റവും സാധാരണവും അപ്രതീക്ഷിതവുമായ സാഹചര്യങ്ങളിൽ അവിടുന്ന് സ്വയം വെളിപ്പെടുത്തുന്നു. അവിടുന്ന് എപ്പോഴും നമ്മോടൊപ്പമുണ്ട്.
കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പിയും നാം ചെയ്യുന്ന അല്പമായ പരസ്നേഹ പ്രവർത്തികളിലൂടെ നമ്മുടെ ജീവിതസൗന്ദര്യത്തിന്റെ മാറ്റുകൂട്ടിയും അവിടുന്ന് നമ്മോടൊപ്പമുണ്ട് - പരിശുദ്ധ പിതാവ് വിശദീകരിച്ചു.
കർത്താവിനെ നമ്മുടെ ജീവിതങ്ങളിലേക്ക് സ്വാഗതം ചെയ്യാം
ഉയിർപ്പിലുള്ള വിശ്വാസം ഉത്ഥിതനായ കർത്താവിനെ കണ്ടുമുട്ടാനും നമ്മുടെ ജീവിതങ്ങളിലേക്ക് അവിടുത്തെ സ്വാഗതം ചെയ്യാനുമുള്ള വാതിൽ നമുക്ക് തുറന്നു തരുന്നു. ജീവിതത്തിൽ പ്രവർത്തനനിരതരാകാൻ ഈസ്റ്റർ യാഥാർത്ഥ്യം നമ്മെ പ്രേരിപ്പിക്കുന്നു. മഗ്ദലേനാ മറിയത്തെയും മറ്റു ശിഷ്യരെയും പോലെ കർത്താവിനെ കണ്ടെത്താനായി ഓടാൻ അത് നമുക്ക് പ്രചോദനം നൽകുന്നു. നമ്മെ സഹായിച്ചും ആശ്ചര്യപ്പെടുത്തിയും നമുക്കു മുമ്പേ നടക്കുകയും നമ്മോടൊപ്പം ജീവിക്കുകയും ചെയ്യുന്ന കർത്താവിനെ കാണാൻ അത് നമ്മുടെ നേത്രങ്ങളെ തുറക്കുന്നു.
മഗ്ദലേനാ മറിയത്തെപ്പോലെ കർത്താവിനെ നഷ്ടപ്പെടുന്ന അവസരം ഓരോ ദിവസവും നമുക്ക് ഉണ്ടാകാമെങ്കിലും, നാം അവിടുത്തെ അന്വേഷിച്ചാൽ തൻ്റെ ഉത്ഥാനത്തിന്റെ പ്രകാശത്താൽ നിറച്ച് തന്നെ കണ്ടെത്തുവാൻ അവിടുന്ന് നമ്മെ സഹായിക്കുമെന്ന് നമുക്ക് ഉറപ്പുണ്ട്.
ഏറ്റവും വലിയ പ്രത്യാശ
'സഹോദരീസഹോദരന്മാരെ, ഈ ദരിദ്രവും ദുർബലവും മുറിവേറ്റതുമായ അസ്ഥിത്വത്തിൽ ക്രിസ്തുവിനോട് ഒട്ടിച്ചേർന്ന് നമുക്ക് ജീവിക്കാം. കാരണം, അവിടുന്ന് മരണത്തെയും അന്ധകാരത്തെയും ഈ ലോകം നമ്മുടെ മേൽ വീഴ്ത്തുന്ന നിഴലുകളെയും പരാജയപ്പെടുത്തിയിരിക്കുന്നു. തന്നോടൊപ്പമുള്ള ആനന്ദപൂർണമായ ജീവിതത്തിന് അവിടുന്ന് നമ്മെ യോഗ്യരാക്കിയിരിക്കുന്നു' - പാപ്പാ പറഞ്ഞു.
നമ്മുടെ പ്രത്യാശ നവീകരിക്കുകയും പങ്കുവയ്ക്കുകയും ചെയ്യാം
ഈ ജൂബിലി വർഷത്തിൽ, നമുക്ക് ലഭിച്ച ദാനമായ പ്രത്യാശ നമുക്കു നവീകരിക്കാം. നമ്മുടെ സഹനങ്ങളും ആകുലതകളും ആ പ്രത്യാശക്ക് മുന്നിൽ നമുക്ക് സമർപ്പിക്കാം. ജീവിതയാത്രയിൽ നാം കണ്ടുമുട്ടുന്നവരുമായി നമുക്കുള്ള പ്രത്യാശ പങ്കുവയ്ക്കുകയും നമ്മുടെ ഭാവിയും മനുഷ്യകുലത്തിന്റെ മുഴുവൻ ഭാഗധേയവും ആ പ്രത്യാശയ്ക്ക് ഭരമേൽപ്പിക്കുകയും ചെയ്യാം - പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു.
ഈ ലോകത്തിലെ ക്ഷണികമായ കാര്യങ്ങളെക്കുറിച്ച് ആകുലപ്പെട്ട് തളരുകയോ ദുഖിതരാവുകയോ ചെയ്യരുത്. പകരം, ആനന്ദത്താൽ നിറഞ്ഞ് കർത്താവിനെ കണ്ടുമുട്ടാനും നമ്മെ സ്നേഹിതരായി പരിഗണിക്കുന്ന അവിടുത്തെ അളവില്ലാത്ത കൃപ വീണ്ടും കണ്ടെത്താനുമായി നാം നിരന്തരം ഓടണം.
പ്രിയ സഹോദരീ സഹോദരന്മാരെ, ഈസ്റ്റർ നൽകുന്ന അത്ഭുതകരമായ ഈ വിശ്വാസത്താൽ നിറഞ്ഞ്, സമാധാനത്തിന്റെയും സ്വാതന്ത്ര്യത്തിൻ്റെയുമായ പ്രത്യാശ ഹൃദയങ്ങളിൽ സംവഹിച്ചുകൊണ്ട് നമുക്ക് ഇപ്രകാരം പറയാം: ' കർത്താവേ, എല്ലാം പുതുതായിരിക്കുന്നു. അങ്ങയോടൊപ്പം എല്ലാം പുതുതായി ആരംഭിക്കുന്നു.'
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.