വത്തിക്കാൻ സിറ്റി: ജീവിതത്തിൽ താൻ പുലർത്തിയ ലാളിത്യം തന്റെ സംസ്കാര ശുശ്രൂഷയിലും വേണമെന്ന് ഫ്രാൻസിസ് മാർപാപ്പ നേരത്തെ തന്നെ ചിന്തിച്ചിരുന്നു. രണ്ട് വർഷം മുമ്പ് എഴുതിയ മരണപത്രത്തിലൂടെ പാപ്പ അത് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. പാപ്പായുടെ ആഗ്രഹം പോലെ തന്നെയാണ് പ്രിയപ്പെട്ടവർ സംസ്കാര ശുശ്രൂഷകൾ നടത്തുന്നതും.
ലോകം പാപ്പാക്ക് വിട ചൊല്ലുന്ന അവസാന യാത്രയിലും പാവപ്പെട്ടവരുടെ സാന്നിധ്യം ഉറപ്പുവരുത്തി. റോമിലെ സാന്താ മരിയ മജോരെ ബസിലിക്കയുടെ മുൻപിൽ ഫ്രാൻസിസ് പാപ്പായ്ക്ക് അവസാന അഞ്ജലി സമർപ്പിക്കുന്നത് സമൂഹത്തിൽ ദാരിദ്ര്യം അനുഭവിക്കുന്നവരും അധസ്ഥിതരും ആയിരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു.
വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നിന്നും സാന്താ മരിയ മജോരെയിലേക്ക് എത്തിക്കുന്ന മാർപാപ്പയുടെ ഭൗതീകശരീരത്തിൽ ബസിലിക്കയുടെ പടികളിൽ വച്ച് ദരിദ്രർ, ഭവനരഹിതർ, തടവുകാർ, ഭിന്നലിംഗക്കാർ, കുടിയേറ്റക്കാർ എന്നിവർ വെളുത്ത റോസാപ്പൂക്കൾ സമർപ്പിച്ചുകൊണ്ട് തങ്ങളുടെ പ്രിയപ്പെട്ട പിതാവിന് വിട ചൊല്ലുമെന്ന് മെത്രാൻ ബെനോനി അമ്പാറസ് പറഞ്ഞു.
മരിയ മജോരെ ബസിലിക്കയിലെ സാലൂസ് പൊപോളി റൊമാനിയുടെ മുൻപിൽ എത്തി പ്രാർത്ഥിക്കുന്നതും ഭവനരഹിതരും ദരിദ്രരുമായ ആളുകളുമായി കൂടിക്കാഴ്ച്ച നടത്തുന്നതും തന്റെ അപ്പസ്ത്തോലിക യാത്രകൾക്ക് മുൻപായി പതിവായി പാപ്പ ചെയ്തിരുന്നു. ഇതേ പതിവ് തന്നെയാണ് തന്റെ അന്ത്യയാത്രയിലും പാപ്പ പിന്തുടരുന്നത്.
ദൈവത്തിന്റെ ഹൃദയത്തിൽ ദരിദ്രർക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട് എന്ന് എപ്പോഴും പറയുന്ന ഫ്രാൻസിസ് പാപ്പാ അതെ ദൈവീകഹൃദയം ഉൾക്കൊണ്ടുകൊണ്ടാണ് പാവങ്ങൾക്ക് വേണ്ടി തന്റെ ജീവിതവും ഉഴിഞ്ഞുവച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.