139-ാമത് അതിരൂപതാ ദിനഘോഷത്തിനൊരുങ്ങി ചങ്ങനാശേരി അതിരൂപത; മെയ് 20 ന് വിപുലമായ പരിപാടികളോടെ മാര്‍ ആന്റണി പടിയറ നഗറില്‍

139-ാമത് അതിരൂപതാ ദിനഘോഷത്തിനൊരുങ്ങി ചങ്ങനാശേരി അതിരൂപത; മെയ് 20 ന് വിപുലമായ പരിപാടികളോടെ മാര്‍ ആന്റണി പടിയറ നഗറില്‍

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ 139-മത് അതിരൂപതാ ദിനാചരണം 2025 മെയ് 20 ചൊവ്വ രാവിലെ 9 മുതല്‍ 1:30 വരെ ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയങ്കണത്തിലെ കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ നഗറില്‍ ആഘോഷിക്കും. ചങ്ങനാശേരി ഫൊറോന ആതിഥ്യമരുളുന്ന അതിരൂപതാദിനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പരിശുദ്ധ ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പ 'കലാദ് യാം പ്രദം' എന്ന തിരുവെഴുത്തിലൂടെ കോട്ടയം വികാരിയത്തായി ആരംഭിച്ചതാണ് ചങ്ങനാശേരി അതിരൂപത.

കേരളത്തിലെ അഞ്ച് ജില്ലകളിലെ മുന്നൂറോളം ഇടവകകളില്‍ നിന്നായി എണ്‍പതിനായിരം കുടുംബങ്ങളിലെ അഞ്ച് ലക്ഷത്തോളം വരുന്ന വിശ്വാസികളുടെ പ്രതിനിധികളും സന്യസ്ത പ്രതിനിധികളും അതിരൂപതയില്‍ സേവനം ചെയ്യുന്ന എല്ലാ വൈദികരും സംബന്ധിക്കും.

അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കു ന്നേല്‍ ഉദ്ഘാടനം ചെയ്യും. ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷ പ്രസംഗം നടത്തും. ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഫാ. ഡോ. ജോസ് ചേന്നാട്ടുശേരി സി.എം.ഐ മുഖ്യപ്രഭാഷണം നടത്തും. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തും.

അതിരൂപതാ ദിനത്തില്‍ നല്‍കുന്ന പരമോന്നത ബഹുമതിയായ എക്‌സലന്‍സ് അവാര്‍ഡ് കോട്ടയം മഹാത്മഗാന്ധി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലറും പോളിമര്‍ നാനോ ടെക്‌നോളജി ശാസ്ത്രജ്ഞനുമായ പ്രൊഫ. ഡോ. സാബു തോമസ്, പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും വൈദ്യശാസ്ത്ര രംഗത്തെ പ്രഗത്ഭവ്യക്തിത്വവുമായ ഡോ. ജോര്‍ജ് പടനിലം എന്നിവര്‍ക്ക് മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീത്താ സമ്മാനിക്കും. വിവിധ മേഖലകളില്‍ മികവു തെളിയച്ച വര്‍ക്ക് പ്രത്യേക പുരസ്‌കാരം നല്‍കും.

അതോടൊപ്പം അതിരൂപതയിലെ അത്മായരായ ജീവകാരുണ്യ പ്രവര്‍ത്തകരെ പ്രത്യേകം ആദരിക്കും. സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ച അതിരൂപതാംഗങ്ങളെയും പ്രത്യേകം ആദരിക്കും. ആദരവി നര്‍ഹരായവരെ പി.ആര്‍.ഒ അഡ്വ. ജോജി ചിറയില്‍ പരിചയപ്പെടുത്തും.

പരിപാടികള്‍ക്ക് ആരംഭംകുറിച്ചുകൊണ്ട് പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് അതിരൂപതാ ആന്തം ആലപിക്കും. വികാരി ജനറാള്‍ മോണ്‍. സ്‌കറിയ കന്യാകോണില്‍ ഖുഥാആ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് യശശരീരനായ ഫ്രാന്‍സിസ് പാപ്പായുടെ അനുസ്മരണം നടക്കും. മുഖ്യ വികാരി ജനറാള്‍ മോണ്‍. ആന്റണി ഏത്തക്കാട്ട് സമ്മേളനത്തിന് സ്വാഗതം ആശംസിക്കും. മെത്രാപ്പോലീത്തന്‍ പള്ളി വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ സമ്മേളന നഗര്‍ പരിചയപ്പെടുത്തും.

വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി അതിരൂപതാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഈ സമയം 18 ഫൊറോനാ കൗണ്‍സില്‍ സെക്രട്ടറിമാരും പേപ്പല്‍ പതാകയുമായി വേദിക്ക് മുമ്പില്‍ അണിനിരക്കും. എ.എസ്.എം.ഐ കോണ്‍ഗ്രിഗേഷന്‍ മദര്‍ ജനറല്‍ സി. മേഴ്സി മരിയ, യുവദീപ്തി ഡെപ്യൂട്ടി പ്രസിഡണ്ട് കുമാരി എലിസബത്ത് വര്‍ഗീസ്, പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി പ്രൊഫ. പി. വി ജറോം എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. എക്സലന്‍സ് അവാര്‍ഡ് ജേതാക്കള്‍ മറുപടി പ്രസംഗം നടത്തും.


മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീത്താ അവാര്‍ഡുകളും ആദരവുകളും നല്‍കും. മികച്ച ഇടവക ബുള്ളറ്റിന്‍, ഇടവക ഡയറക്ടറി എന്നിവയ്ക്കുള്ള സമ്മാനങ്ങളും നല്‍കും. അതോടൊപ്പം അടുത്ത അതിരൂപതാദിന പ്രഖ്യാപനവും പതാക കൈമാറലും നടക്കും. അതിരൂപതാദിന കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോബിന്‍ ആനക്കല്ലുങ്കല്‍ കൃതജ്ഞത പ്രകാശിപ്പിക്കും. സീറോമലബാര്‍സഭാ ആന്തം, ദേശീയഗാനം എന്നിവ ആലപിച്ച് സ്‌നേഹവിരുന്നോടെ സമ്മേളനം സമാപിക്കും. ആഘോഷപരിപാടികളുടെ ഭാഗമായി ഗായക സംഘവും മറ്റ് കലാപരിപാടികളും ക്രമീകരിച്ചിട്ടുണ്ട്.

അതിരൂപതാ തലത്തില്‍ ജനറല്‍ കണ്‍വീനര്‍ മോണ്‍. ആന്റണി ഏത്തക്കാട്ട്, ചാന്‍സിലര്‍ ഫാ. ഡോ. ജോര്‍ജ് പുതുമനമൂഴിയില്‍, പ്രൊകുറേറ്റര്‍ ഫാ. ആന്റണി മാളേക്കല്‍, അതിരൂപതാദിന കോര്‍ഡിനേറ്റര്‍ ഫാ. ജോബിന്‍ ആനക്കല്ലുങ്കല്‍, ചങ്ങനാശേരി ഫൊറോനാതലത്തില്‍ റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, ഇടവക വികാരിമാര്‍, അത്മായനേതാക്കള്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് പരിപാടികളുടെ ക്രമീകരണങ്ങള്‍ നടക്കുന്നത്.

തിങ്കളാഴ്ച വിളമ്പര ദിനം: ഛായാചിത്ര- ദീപശിഖാ പ്രയാണങ്ങള്‍

139-മത് അതിരൂപതാ ദിനാഘോഷത്തിന് മുന്നോടിയായി 2025 മെയ് 19 തിങ്കളാഴ്ച വിളമ്പരദിനമായി ആചരിക്കും. അന്നേദിവസം ഉച്ചയ്ക്ക് ഒന്നിന് കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ മാതൃ ഇടവകയായ മണിമല സെന്റ് ബേസില്‍ പള്ളിയില്‍ നിന്ന് ഛായാചിത്ര പ്രയാണം ആരംഭിക്കും. മണിമല ഫൊറോനാപള്ളി വികാരി ഫാ. മാത്യു താന്നിയത്ത് ഛായാചിത്രം യുവ ദീപ്തി അതിരൂപതാ പ്രസിഡന്റിന് കൈമാറും. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ മാതൃ ഇടവകയായ ചമ്പക്കുളം ഫൊറോനാപള്ളിയില്‍ നിന്ന് ദീപശിഖാപ്രയാണം ആരംഭിക്കും.

ചമ്പക്കുളം ഫൊറോനാവികാരി ഫാ. ഡോ. ജയിംസ് പാലയ്ക്കല്‍, മിഷന്‍ലീഗ് അതിരൂപതാ പ്രസിഡന്റിന് ദീപശിഖ കൈമാറും. ഛായാചിത്ര-ദീപശിഖാപ്രയാണ ങ്ങള്‍ വിവിധ ഇടവകകളിലൂടെ കടന്ന് അരമനപ്പടിയില്‍ സംഗമിക്കും. വൈകു ന്നേരം അഞ്ചിന് ഛായാചിത്ര-ദീപശിഖാ പ്രയാണങ്ങള്‍ക്ക് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ സ്വീകരണം നല്‍കും. മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീത്താ ഛായാചിത്രവും ദീപശിഖയും ഏറ്റുവാങ്ങി ചങ്ങനാശേരി ഫൊറോന യുവദീപ്തി പ്രസിഡന്റിനും മിഷന്‍ലീഗ് ചങ്ങനാശേരി മേഖലാ പ്രസിഡന്റിനും കൈമാറും. തുടര്‍ന്ന് വൈകുന്നേരം ആറിന് നടത്തപ്പെടുന്ന റംശാ പ്രാര്‍ത്ഥനയ്ക്ക് മോണ്‍. ആന്റണി എത്തക്കാട്ട് നേതൃത്വം നല്‍കും. മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീത്താ സന്ദേശം നല്‍കും.

അതിരൂപതാ ദിനത്തിന്റെ ഇടവകതല ആഘോഷം മെയ് 18 ഞായറാഴ്ച നടത്തപ്പെടും. അന്നേ ദിവസം ഇടവകകളില്‍ വിശുദ്ധ കുര്‍ബാന, അതിരൂപതാദിന പ്രതിജ്ഞ, അതിരൂപതാദിന സന്ദേശം, പതാക ഉയര്‍ത്തല്‍ എന്നിവ നടത്തപ്പെടും.

ചങ്ങനാശേരി അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്തായും സീറോ മലബാര്‍സഭയുടെ കിരീടം എന്ന് ബനഡിക്ട് മാര്‍പാപ്പായാല്‍ വിശേഷിപ്പിക്കപ്പെട്ട ദാര്‍ശനിക വ്യക്തിത്വവുമായ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ സ്മരണാര്‍ത്ഥം രൂപീകരിക്കുന്ന ഫൗണ്ടേഷന്റെ പ്രഖ്യാപനം അതിരൂപതാ ദിനത്തില്‍ ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ നിര്‍വഹിക്കും. കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍, സിമ്പോസിയങ്ങള്‍, എന്നിവ ക്രമീകരിക്കുക, ഗവേഷണ പ്രബന്ധങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവ പുറത്തിറക്കുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സുറിയാനി ഭാഷയുടെയും പൗരസ്ത്യ പാരമ്പര്യങ്ങളു ടെയും പരിപോഷണത്തിനും സാമ്പത്തിക സഹായം നല്‍കുക, അവാര്‍ഡുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സഹായം എന്നിവ നല്‍കുക തുടങ്ങിയ വിപുലമായ ലക്ഷ്യങ്ങളാണ് ഫൗണ്ടേഷന് ഉള്ളത്.

പാറേല്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്ര ഹൗസിംഗ് പ്രൊജക്ട്

പാറേല്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ പുനപ്രതിഷ്ഠാ സ്മാരകമായുളള ഭവന നിര്‍മാണ പദ്ധതിയുടെ പ്രഖ്യാപനം അതിരൂപതാ ദിനത്തില്‍ ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ നിര്‍വഹിക്കും. പദ്ധതിയുടെ പ്രാരംഭമായി അതി രൂപതാംഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഭൂരഹിതരായ 25 പേര്‍ക്ക് രാജമറ്റം തിരുഹൃദയ ഇടവക പരിധയില്‍ വീടുവയ്ക്കാന്‍ അഞ്ച് സെന്റ് സ്ഥലം വീതം നല്‍കും. ഈ സ്ഥലം സംഭാവന നല്‍കിയത് പവ്വത്തിലായ കാനറികാവുങ്കല്‍ ചാക്കോ കെ.സിയുടെ മക്കളായ ഏലിക്കുട്ടി, മേരിക്കുട്ടി എന്നിവരാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.