തന്ത്രപ്രധാന വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കി; യുട്യൂബര്‍ ഉള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റില്‍

തന്ത്രപ്രധാന വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കി; യുട്യൂബര്‍ ഉള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പാകിസ്ഥാന് വേണ്ടി ചാര പ്രവര്‍ത്തനം നടത്തിയ യുട്യൂബര്‍ ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍. പ്രമുഖ ട്രാവല്‍ വ്‌ളോഗറും ഹരിയാന ഹിസാര്‍ സ്വദേശിയുമായ ജ്യോതി മല്‍ഹോത്രയടക്കം ഉള്ളവരെയാണ് ഹരിയാനയും പഞ്ചാബും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പിടികൂടിയത്.

പാകിസ്ഥാന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ഇവര്‍ തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് കണ്ടെത്തല്‍. അറസ്റ്റിലായ പ്രതികളെ അഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചാര പ്രവര്‍ത്തനം കണ്ടെത്താന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ അറസ്റ്റിലായത്.

മൂന്നരലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള വ്‌ളോഗറാണ് അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര. 2023 ല്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിക്ക് പാകിസ്ഥാനിലേക്ക് പോകാന്‍ വേണ്ട സഹായം ചെയ്തത് പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനായ ഡാനിഷാണ്.

ഐ.എസ്.ഐ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യയിലെ വിവിധ മേഖലകളെ കുറിച്ച് ഇവര്‍ വിവരം നല്‍കിയെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു. പാകിസ്ഥാനെ പുകഴ്ത്തി വീഡിയോ പങ്കുവച്ചതും അറസ്റ്റിന് കാരണമായി. പഞ്ചാബിലെ പട്യാല കന്റോണ്‍മെന്റടക്കം തന്ത്രപ്രധാന കേന്ദ്രങ്ങളുടെ ദൃശ്യങ്ങളെടുത്ത് പാക് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ കൈതാള്‍ സ്വദേശിയായ ദേവേന്ദര്‍ സിങ് ധില്ലനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു.

കഴിഞ്ഞയാഴ്ച പാനിപ്പത്തില്‍ ചാരവൃത്തി നടത്തിയ യു.പി സ്വദേശിയും പിടിയിലായി. ഈ മാസം മൂന്നിന് പഞ്ചാബിലെ അമൃത്സറില്‍ വ്യോമ താവളങ്ങളുടെയും സൈനിക കേന്ദ്രങ്ങളുടെയും ചിത്രങ്ങളെടുത്ത് ഐ.എസ്.ഐക്ക് കൈമാറിയ രണ്ട് യുവാക്കളെയും അറസ്റ്റ് ചെയ്തു.

പാക്ക് ഹൈകമ്മീനിലെ ഉദ്യോഗസ്ഥനുമായി സമ്പര്‍ക്കത്തിലായിരുന്ന പഞ്ചാബ് മലേര്‍കോട്‌ല സ്വദേശിയായ യുവതിയുള്‍പ്പടെ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എല്ലാവരുടെയും ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ അടക്കം പരിശോധിച്ചു വരികയാണന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.