നോവായി കല്യാണി: തിരുവാങ്കുളത്ത് നിന്ന് കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

നോവായി കല്യാണി: തിരുവാങ്കുളത്ത് നിന്ന് കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

കൊച്ചി: തിരുവാങ്കുളത്ത് നിന്നു കാണാതായ മൂന്ന് വയസുകാരി കല്യാണിയുടെ മൃതദേഹം ചാലക്കുടി പുഴയില്‍ കണ്ടെത്തി. മറ്റക്കുഴി കിഴിപ്പള്ളിയില്‍ സുഭാഷിന്റെ മകളാണ് മരിച്ചത്. എട്ടര മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ആറംഗ സ്‌കൂബ ടീമാണ് മൃതദേഹം കണ്ടെത്തിയത്.

കുഞ്ഞിനെ അമ്മ സന്ധ്യ പുഴയിലെറിഞ്ഞു കൊന്നതാണെന്നു കണ്ടെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസിന്റെ കസ്റ്റഡിയിലുള്ള അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തും. സന്ധ്യ മാനസിക അസ്വാസ്ഥ്യങ്ങള്‍ നേരിട്ടിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങളാണ് തിരച്ചിലില്‍ നിര്‍ണായകമായത്.

ഇന്നലെ വൈകുന്നേരം നാലോടെ കുട്ടി മറ്റക്കുഴിയില്‍ നിന്നും ആലുവ കുറമശേരിയിലെ സന്ധ്യയുടെ വീട്ടിലേക്ക് പോയിരുന്നു. മറ്റക്കുഴിയില്‍ നിന്നും തിരുവാങ്കുളം വരെ സന്ധ്യയും കുഞ്ഞും ഓട്ടോറിക്ഷയിലാണ് പോയത്. അവിടെ നിന്നു ബസിലാണ് ആലുവയിലേക്ക് പോയത്. ആലുവ വരെ ബസില്‍ കുട്ടി തനിക്കൊപ്പമുണ്ടായിരുന്നുവെന്നും പിന്നീടാണ് കാണാതായതെന്നുമാണ് സന്ധ്യ ആദ്യം മൊഴി നല്‍കിയത്.

പിന്നീടാണ് മൂഴിക്കുളം പാലത്തിനടുത്തു വച്ച് കുട്ടിയെ കാണാതായി എന്നു സന്ധ്യ പറഞ്ഞത്. തുടര്‍ന്നാണ് പൊലീസും സ്‌കൂബ സംഘവും പാലത്തിനടുത്ത് അന്വേഷണം ഊര്‍ജികമാക്കിയത്. പൊലീസും നാട്ടുകാരും രാത്രി ആരംഭിച്ച തിരച്ചില്‍ ഇന്ന് പുലര്‍ച്ചെ കുട്ടിയുടെ മൃതദേഹം കണ്ടെത്തും വരെ നീണ്ടു.
വൈകുന്നേരം മൂന്നരയോടെയാണ് അങ്കണവാടിയിലുള്ള കുട്ടിയെ അമ്മ ഒപ്പം കൂട്ടിയത്. ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നതിന് പകരം സ്വന്തം വീട്ടിലേക്കാണ് സന്ധ്യ കുട്ടിയേയും കൊണ്ടു പോയത്. ഏഴോടെ സന്ധ്യ വീട്ടിലെത്തുമ്പോള്‍ കൂടെ കുട്ടിയുണ്ടായിരുന്നില്ല. കുട്ടിയെവിടെ എന്ന ചോദ്യത്തിന് ആലുവയില്‍ വച്ച് കാണാതായെന്ന് മറുപടി നല്‍കി.

വീട്ടുകാരുടെ നിരന്തര ചോദ്യത്തിനൊടുവില്‍ അമ്മയില്‍ നിന്നു പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. തുടര്‍ന്ന് എട്ട് മണിയോടെ പുത്തന്‍കുരിശ് പൊലീസിനെ വിവരമറിയിച്ചു. പിന്നീട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സന്ധ്യ മൂഴിക്കുളം പാലത്തിനടുത്ത് കുട്ടിയെ ഉപേക്ഷിച്ചതായി മറുപടി നല്‍കിയത്. പിന്നീടാണ് മൂഴിക്കുളം പാലത്തിനടുത്ത് തിരച്ചില്‍ ഊര്‍ജിതമാക്കിയത്.

അതിനിടെ മൂഴിക്കുളം ഭാഗത്തു വരെ അമ്മയും കുഞ്ഞും എത്തിയതിന്റെ നിര്‍ണായക സിസിടിവി ദൃശ്യങ്ങളും പൊലീസിന് കിട്ടിയിരുന്നു. അതിനിടെ കുട്ടിയുടെ പിതാവും ഇവിടേക്ക് എത്തി. ആലുവ ഡിവൈഎസ്പി പാലത്തിന് താഴെയിറങ്ങി പരിശോധിച്ച ശേഷം ആഴമുള്ള സ്ഥലമായതിനാല്‍ ആലുവയില്‍ നിന്നുള്ള സ്‌കൂബ ടീമിനെ വിളിച്ചു. 12:45 നാണ് സ്‌കൂബ ടീം എത്തിയത്. പിന്നീട് ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ സംഘവും സ്ഥലത്തെത്തി. അവര്‍ ഇറങ്ങും മുന്‍പ് ആലുവയില്‍ നിന്നുള്ള സ്‌കൂബ ടീമിന്റെ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.