മനുഷ്യന്റെ അസ്ഥികള്‍ പൊടിച്ചുണ്ടാക്കിയ മാരക രാസലഹരി: 28 കോടിയുടെ കുഷുമായി ബ്രിട്ടീഷ് യുവതി ശ്രീലങ്കയില്‍ പിടിയില്‍

മനുഷ്യന്റെ അസ്ഥികള്‍ പൊടിച്ചുണ്ടാക്കിയ മാരക രാസലഹരി:  28 കോടിയുടെ കുഷുമായി ബ്രിട്ടീഷ് യുവതി ശ്രീലങ്കയില്‍ പിടിയില്‍

കൊളംബോ: മനുഷ്യന്റെ അസ്ഥികള്‍ ഉപയോഗിച്ചുണ്ടാക്കിയ മാരകമായ പുതിയ തരം രാസലഹരി കടത്താന്‍ ശ്രമിച്ച ബ്രീട്ടീഷ് യുവതി ശ്രീലങ്കയില്‍ പിടിയിലായി. മുന്‍ എയര്‍ഹോസ്റ്റസ് കൂടിയായ ഇരുപത്തൊന്നുകാരി ഷാര്‍ലറ്റ് മേ ലീയാണ് കൊളംബോയിലെ ബന്ദാരനായകെ വിമാനത്താവളത്തില്‍ പിടിയിലായത്.

കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ 25 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മനുഷ്യന്റെ അസ്ഥികള്‍ കൊണ്ട് ഉണ്ടാക്കുന്ന ഈ ലഹരിമരുന്ന് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നാണ് കൊണ്ടുവന്നതെന്നാണ് വിവരം.

സിയറ ലിയോണില്‍ മാത്രം ആഴ്ചയില്‍ ഏകദേശം ഒരു ഡസന്‍ ആളുകളുടെ മരണത്തിനിടയാക്കുന്ന 'കുഷ്' എന്ന് പേരുള്ള 45 കിലോ ലഹരിമരുന്ന് സ്യൂട്ട്‌കേസുകളില്‍ നിറച്ചാണ് കൊണ്ടുവന്നിരുന്നത്.

ഏകദേശം 28 കോടി രൂപ വിപണി വിലമതിക്കുന്ന ലഹരിമരുന്ന് താന്‍ അറിയാതെയാണ് തന്റെ പെട്ടികളില്‍ ഒളിപ്പിച്ചതെന്ന് യുവതി അവകാശപ്പെട്ടു. വടക്കന്‍ കൊളംബോയിലുള്ള ഒരു ജയിലിലാണ് അവരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. കുടുംബവുമായി ബന്ധപ്പെടാന്‍ അവര്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്.

കൊളംബോ വിമാനത്താവളത്തിലെ ഈ തരത്തിലുള്ള ലഹരിയുടെ ഏറ്റവും വലിയ പിടിച്ചെടുക്കലാണിതെന്ന് ശ്രീലങ്കന്‍ കസ്റ്റംസ് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ യൂണിറ്റ് അറിയിച്ചു. അതേസമയം ഷാര്‍ലറ്റ് മേ ലീയെ കുടുക്കിയതാണെന്ന വാദമാണ് അവരുടെ അഭിഭാഷകന്‍ സമ്പത്ത് പെരേരയും ഉന്നയിക്കുന്നത്.

'ഇവര്‍ തായ്‌ലന്‍ഡില്‍ ജോലി ചെയ്യുകയായിരുന്നു. 30 ദിവസത്തെ വിസ കാലാവധി തീരാറായതിനാല്‍ രാജ്യം വിടാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു. തായ് വിസയുടെ പുതുക്കലിനായി ശ്രീലങ്കയിലേക്ക് മൂന്ന് മണിക്കൂര്‍ വിമാനയാത്ര നടത്താന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു' - പെരേര വെളിപ്പെടുത്തി.

ഇത്തരത്തിലുള്ള മയക്കുമരുന്ന് താന്‍ മുമ്പ് കണ്ടിട്ടേയില്ലെന്നും വിമാനത്താവളത്തില്‍ വെച്ച് തടഞ്ഞപ്പോള്‍ താന്‍ ഇക്കാര്യം ഒട്ടും പ്രതീക്ഷിച്ചില്ലെന്നും യുവതി ഡെയ്‌ലി മെയിലിനോട് പ്രതികരിച്ചു. സ്യൂട്ട്കേസില്‍ തന്റെ സാധനങ്ങള്‍ മാത്രമായിരിക്കും എന്നാണ് കരുതിയത്. തന്റെ സ്യൂട്ട്കേസുകളില്‍ മയക്കുമരുന്ന് വെച്ചത് ആരാണെന്ന് തനിക്കറിയാമെന്ന് അവര്‍ പറഞ്ഞെങ്കിലും പേര് വെളിപ്പെടുത്തിയില്ല.

മനുഷ്യന്റെ അസ്ഥികള്‍ക്കൊപ്പം പല തരം വിഷ വസ്തുക്കള്‍ കൂടി ചേര്‍ത്താണ് 'കുഷ്' എന്ന് വിളിപ്പേരുള്ള ലഹരി നിര്‍മിക്കുന്നത്. ഇതിലെ പ്രധാന ചേരുവകളിലൊന്ന് മനുഷ്യന്റെ അസ്ഥി പൊടിച്ചതാണ്. ഏഴ് വര്‍ഷം മുന്‍പാണ് ഈ ലഹരിവസ്തു ആദ്യമായി ഈ പശ്ചിമാഫ്രിക്കന്‍ രാജ്യത്ത് പ്രത്യക്ഷപ്പെട്ടത്.

ഇത് മണിക്കൂറുകളോളം മയക്കിക്കിടത്തുന്ന ലഹരി നല്‍കുന്നു. ഇത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വലിയ സമൂഹിക പ്രശ്നമായി മാറിയിട്ടുണ്ടെന്ന് ബിബിസി വ്യക്തമാക്കുന്നു. ലഹരി നിര്‍മാണത്തിനായി ശവകുടീരങ്ങള്‍ തകര്‍ത്ത് അസ്ഥികൂടങ്ങള്‍ മോഷ്ടിക്കുന്ന സംഭവങ്ങള്‍ വരെ നടന്നു വരികയാണെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

'കുഷി'ന്റെ ദുരുപയോഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സിയറ ലിയോണ്‍ പ്രസിഡന്റ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.