ടെല്‍ അവീവ്: ഭീകര സംഘടനയായ പാലസ്തീന്‍ മുജാഹിദീന്‍ നേതാവ് അസദ് അബു ഷരിയയെ വധിച്ചതായി ഇസ്രയേല്‍ സൈന്യം. 2023 ഒക്ടോബര്‍ ഏഴിന് ദക്ഷിണ ഇസ്രയേലില്‍ നടന്ന ആക്രമണങ്ങളില്‍ ഇയാള്‍ പങ്കെടുത്തിരുന്നതായി സൈന്യം അറിയിച്ചു.
അബു ഷരിയയാണ് പാലസ്തീന്‍ മുജാഹിദീന്‍ എന്ന സംഘടനയെയും അതിന്റെ സായുധ വിഭാഗമായ മുജാഹിദീന്‍ ബ്രിഗേഡ്സിനെയും നയിച്ചിരുന്നത്. ഇസ്രയേലിന്റെ ഷിന്‍ ബെറ്റ് സുരക്ഷാ ഏജന്‍സിയുമായി ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷനിലാണ് ഷരിയയെ സൈന്യം വധിച്ചത്. അസദ് അബു ഷരിയയുടെയും സഹോദരന്‍ അഹമ്മദ് അബു ഷരിയയുടെയും മരണം സംഘടനയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഗാസ സിറ്റിയിലെ സബ്ര മേഖലയിലുള്ള ഷരിയയുടെ കുടുംബ വീട്ടില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായി സിവില്‍ ഡിഫന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറഞ്ഞത് 15 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹമാസ് നിയന്ത്രണത്തിലുള്ള അല്‍-അഖ്‌സ ടിവി റിപ്പോര്‍ട്ട് ചെയ്തു.
ഹമാസിനും മറ്റ് പാലസ്തീന്‍ ഭീകരവാദ ഗ്രൂപ്പുകള്‍ക്കുമൊപ്പം മുജാഹിദീന്‍ ബ്രിഗേഡ്സും ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടന്ന ആക്രമണങ്ങളില്‍ പങ്കെടുത്തിരുന്നു. ഷിരി എന്ന സ്ത്രീയെയും മക്കളായ ഏരിയല്‍, ക്ഫിര്‍ ബിബാസ് എന്നിവരെയും ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതില്‍ ഷാരിയക്ക് നേരിട്ട് പങ്കുണ്ടെന്ന് ഇസ്രയേല്‍ ആരോപിച്ചു.
ഒന്‍പത് മാസം മാത്രം പ്രായമുണ്ടായിരുന്ന ക്ഫിര്‍ ഗാസയിലേക്ക് തട്ടിക്കൊണ്ടുപോകപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ബന്ദിയും കൊല്ലപ്പെട്ടവരില്‍ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞുമായിരുന്നു. ഏരിയലിന് നാല് വയസും ഷിരിക്ക് 32 വയസുമായിരുന്നു പ്രായം. ഇവരുടെ ഭര്‍ത്താവ് യാര്‍ഡനെയും ബന്ദിയാക്കിയിരുന്നെങ്കിലും 484 ദിവസത്തെ തടവിന് ശേഷം ഫെബ്രുവരിയില്‍ ജീവനോടെ വിട്ടയച്ചു.
ഇസ്രയേലി-അമേരിക്കന്‍ ദമ്പതികളായ ഗാഡ് ഹഗ്ഗായിയെയും ജൂഡി ലിന്‍ വൈന്‍സ്റ്റീന്‍ ഹഗായിയെയും തട്ടിക്കൊണ്ടുപോയതിലും കൂടാതെ തായ് പൗരനായ നട്ടപോങ് പിന്റയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിലും ഷാരിയക്ക് പങ്കുണ്ടെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.