വാഷിങ്ടണ്‍: ട്രംപും മസ്‌കും തമ്മിലുള്ള വാക്‌പോരിനിടെ വൈറ്റ് ഹൗസില്‍ നടന്ന ഏറ്റുമുട്ടലിന്റെ വിവരങ്ങള്‍ പുറത്ത്. മുന്‍ ഡോജ് മേധാവിയായ ഇലോണ്‍ മസ്‌കും അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റും തമ്മിലാണ് വൈറ്റ് ഹൗസിനുള്ളില്‍ അടിപിടിയുണ്ടായത്.
ട്രംപിന്റെ വിശ്വസ്തനായ സ്റ്റീവ് ബാനനെ ഉദ്ധരിച്ച് ദി വാഷിങ്ടണ്‍ പോസ്റ്റാണ് വൈറ്റ് ഹൗസിനുള്ളിലെ കയ്യാങ്കളി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു റഗ്ബി കളിക്കാരനെപ്പോലെ മസ്‌ക് തോള് കൊണ്ട് ബെസെന്റിന്റെ വാരിയെല്ലില്‍ ഇടിക്കുകയായിരുന്നുവെന്നാണ് സ്റ്റീവ് ബാനനെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇരുവരും പുറത്തിറങ്ങി വൈറ്റ് ഹൗസിലെ ഒരു ഇടനാഴിയിലൂടെ നടക്കുമ്പോള്‍ അവര്‍ പരസ്പരം അപമാനിക്കാന്‍ തുടങ്ങി. സര്‍ക്കാരിലെ അഴിമതിയും കെടുകാര്യസ്ഥതയും കണ്ടെത്തുമെന്ന മസ്‌കിന്റെ പ്രഖ്യാപനത്തെ ബെസെന്റ് പരിഹസിച്ചു. ഇതാണ് ഇരുവരും തമ്മിലുള്ള അടിപിടിക്ക്് കാരണമായതെന്നാണ് ബാനനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
'നീ ഒരു വഞ്ചകനാണ്. എന്ന് ബെസെന്റ് പറഞ്ഞതിന് പിന്നാലെ മസ്‌ക് തോളുകൊണ്ട് ബെസന്റിന്റെ വാരിയെല്ലിന് ഇടിക്കുകയായിരുന്നു. ബെസന്റ് മസ്‌കിനെ തിരിച്ചടിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുവരെയും പിന്തിരിപ്പിക്കാന്‍ ആളുകള്‍ ഇടപെട്ടുവെന്നും മസ്‌കിനെ വെസ്റ്റ് വിങില്‍ നിന്ന് പുറത്താക്കിയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റിന്റെ (ഡോജ്) തലവനായിരുന്ന മസ്‌ക് രാജിവെച്ചതിന് പിന്നാലെ കണ്ണിന് മുകളില്‍ കറുത്ത പാടുമായി വൈറ്റ് ഹൗസില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മകന്‍ ഇടിച്ചതാണ് മുഖത്തെ പാടെന്നായിരുന്നു മസ്‌കിന്റെ പ്രതികരണം. സ്‌കോട്ട് ബെസെന്റുമായുണ്ടായ കയ്യാങ്കളിയുടെ ഭാഗമായിരുന്നു ആ കറുത്ത പാടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.