ബാങ്കോക്ക്: തായ്ലന്‍ഡിലെ മനുഷ്യക്കടത്തിനെതിരെ പോരാടിയ കന്യാസ്ത്രീക്ക് ദേശീയ അംഗീകാരം. തായ് സന്യാസിനി സിസ്റ്റര്‍ മേരി ആഗ്‌നസ് സുവന്ന ബുവാസപ്പാണ് ഈ അഭിമാന നേട്ടത്തിന് അര്‍ഹയായത്.
തായ്ലന്‍ഡിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലുള്ള ദുര്‍ബല സമൂഹങ്ങള്‍ക്കിടയില്‍ നടത്തിയ പ്രവര്‍ത്തനമാണ് സിസ്റ്റര്‍ മേരി ആഗ്‌നസിനെ ദേശീയ അംഗീകാരത്തിന് അര്‍ഹയാക്കിയത്.
ദേശീയ മനുഷ്യക്കടത്ത് വിരുദ്ധ ദിനമായി ആചരിക്കുന്ന ജൂണ്‍ അഞ്ചിന് ബാങ്കോക്കില്‍ നടന്ന ചടങ്ങില്‍ തായ്ലന്‍ഡിലെ സാമൂഹിക വികസന, മനുഷ്യ സുരക്ഷാ മന്ത്രാലയം സന്യാസിനിയെ ആദരിച്ചു. സെന്റ് പോള്‍ ഡി ചാര്‍ട്ടസ് സിസ്റ്റേഴ്സിലെ അംഗമാണ് സിസ്റ്റര്‍ മേരി ആഗ്‌നസ് സുവന്ന ബുവാസപ്പ്.
ഉള്‍നാടന്‍ പ്രദേശങ്ങളിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ സാധാരണമായ മനുഷ്യക്കടത്ത് തടയുന്നതില്‍ അവര്‍ നടത്തിയ ധീരവും സൃഷ്ടിപരവും സുസ്ഥിരവുമായ ശ്രമങ്ങളാണ് ഈ പുരസ്‌കാരത്തിന് അര്‍ഹയാക്കിയതെന്ന് അവാര്‍ഡ് കമ്മിറ്റി വ്യക്തമാക്കി. തായ്ലന്‍ഡില്‍ മനുഷ്യക്കടത്തിനെതിരെ പോരാടുന്ന വിശ്വാസാധിഷ്ഠിത, മതേതര ഗ്രൂപ്പുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.
'ഈ ജൂബിലി വര്‍ഷത്തില്‍ നമ്മള്‍ പ്രത്യാശയുടെ തീര്‍ത്ഥാടകരാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക്, പ്രത്യേകിച്ച് ചൂഷണത്തിന് വിധേയരായ യുവതികള്‍ക്ക് പ്രത്യാശ പകരുന്നു.
മനുഷ്യ കടത്തിനെതിരെ പോരാടുന്നതിന് നമ്മള്‍ സേവിക്കുന്ന സമൂഹങ്ങളില്‍ ആഴത്തില്‍ സംയോജിപ്പിക്കപ്പെടണം. വിശ്വാസം വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്'- സിസ്റ്റര്‍ മേരി ആഗ്‌നസ് സുവന്ന പറഞ്ഞു.
വിദ്യാഭ്യാസം, ശാക്തീകരണം, സമൂഹാധിഷ്ഠിത നേതൃത്വം എന്നിവയില്‍ വേരൂന്നിയതാണ് അവരുടെ മനുഷ്യക്കടത്തിനെതിരെയുള്ള സമീപനം. മനുഷ്യക്കടത്തിനെതിരെ ആഗോള തലത്തില്‍ കാര്യമായ നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സിസ്റ്റര്‍ സുവന്നയുടെ ഊര്‍ജിത ശ്രമങ്ങള്‍ എന്നതും ശ്രദ്ധേയം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.