'രഹസ്യങ്ങളുടെ ശേഖരം': ഇസ്രയേലിന്റെ ആണവ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ഇറാന്‍; വൈകാതെ പുറത്തുവിടുമെന്ന് ഭീഷണി

'രഹസ്യങ്ങളുടെ ശേഖരം': ഇസ്രയേലിന്റെ ആണവ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ഇറാന്‍;  വൈകാതെ പുറത്തുവിടുമെന്ന്  ഭീഷണി

ടെഹ്റാന്‍: ഇസ്രയേലിന്റെ ആണവ പദ്ധതികളുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്തുവെന്നും വൈകാതെ പുറത്തു വിടുമെന്നും ഇറാന്റെ ഭീഷണി. ഇറാന്റെ ആക്രമണ ശേഷിയെ ശക്തിപ്പെടുത്തുന്ന 'രഹസ്യങ്ങളുടെ ശേഖരം' എന്നാണ് ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി ഇസ്മായില്‍ ഖത്തീബ് അവയെ വിശേഷിപ്പിച്ചത്.

ഞായറാഴ്ച സ്റ്റേറ്റ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഖത്തീബ് ഇസ്രയേലിനെതിരെ വെല്ലുവിളി നടത്തിയത്. എന്നാല്‍ ഇത് സംബന്ധിച്ച തെളിവുകളൊന്നും ഇറാന്‍ പുറത്തു വിട്ടിട്ടില്ല.

ആണവ പദ്ധതി ആരോപിച്ച് ഇറാനുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ യു.എന്നില്‍ നീക്കം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ഇറാന്റെ വെളിപ്പെടുത്തല്‍.

ഇസ്രയേലിന്റെ ആണവ നിലയങ്ങളെ കുറിച്ചുള്ളതടക്കം നിര്‍ണായകമായ വിവരങ്ങളാണ് തങ്ങള്‍ ചോര്‍ത്തിയതെന്നും അടുത്തിടെ അറസ്റ്റിലായ ഇസ്രയേല്‍ പൗരന്‍മാര്‍ക്ക് ഇക്കാര്യത്തില്‍ പങ്കുണ്ടെന്നുമാണ് ഇറാന്‍ പറയുന്നത്.

'ഇറാന്റെ ഇന്റലിജന്‍സ് ടീമിപ്പെട്ടവര്‍ ഇസ്രയേലിന്റെ തന്ത്രപരമായ വിവരങ്ങള്‍ നേടിയെടുത്തു. അത് ദൈവത്തിന്റെ സഹായത്തോടെ രാജ്യത്തേക്ക് മാറ്റി. ആയിരക്കണക്കിന് പേജുകളുള്ള രേഖകളാണ് ലഭിച്ചത്. അവ ഉടന്‍ പരസ്യമാക്കും'- ഖത്തീബ് അവകാശപ്പെട്ടു.

അമേരിക്ക അടക്കം പല രാജ്യങ്ങളുമായി ബന്ധപ്പെട്ട രേഖകളും ഇക്കൂട്ടത്തിലുണ്ടെന്നാണ് ഖത്തീബ് പറയുന്നത്. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ദശാബ്ദക്കാലത്തെ തര്‍ക്കം പരിഹരിക്കുന്നതിനായി അമേരിക്ക ഇപ്പോള്‍ ഇറാനുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്.

എന്നിരുന്നാലും ഒരു കരാറിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കെതിരെ സൈനിക നടപടിയെടുക്കുമെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്.

എന്നാല്‍ ആണവ രഹസ്യങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച് ഇസ്രയേലിന്റെ ഔദ്യോഗിക പ്രതികരണമൊന്നും പുറത്ത് വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം ഇസ്രയേലി ആണവ ഗവേഷണ കേന്ദ്രത്തില്‍ നടന്ന ഒരു ഹാക്കിങുമായി ഈ വിവര ചോര്‍ച്ചയ്ക്ക് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.