നെയ്‌റോബി: കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നു. പരിക്കേറ്റവരെ തലസ്ഥാനമായ നെയ്‌റോബിയിലെത്തിക്കാനാണ് നീക്കം.
അപകടത്തില്‍ നഷ്ടപ്പെട്ട യാത്രാ രേഖകള്‍ ഉള്‍പ്പടെയുള്ളവ വീണ്ടെടുത്ത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനത്തോടെ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ശ്രമം. മലയാളി സംഘടനാ നേതാക്കളും പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത് ഒഴിവാക്കാന്‍ കഴിയുമോയെന്നും പരിശോധിക്കുന്നുണ്ട്.
ഖത്തറില്‍ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യന്‍ സംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ട് മരിച്ച ആറ് പേരില്‍ അഞ്ചും മലയാളികളാണ്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ ന്യാന്‍ഡറുവ പ്രവിശ്യയിലെ ഓള്‍ ജോറോറോക്ക്-നകുരു റോഡിലാണ് അപകടം നടന്നത്. ന്യാഹുരുരുവിലെ പനാരി റിസോര്‍ട്ടിലേക്ക് പോകുന്നതിനിടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്.
ഇറക്കത്തില്‍ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി കുറ്റിക്കാട്ടുചാലില്‍ മക്കാരിന്റെ മകള്‍ ജെസ്‌ന (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര), പാലക്കാട് മണ്ണൂര്‍ കാഞ്ഞിരംപാറ പുത്തന്‍പുര രാധാകൃഷ്ണന്റെ മകള്‍ റിയ ആന്‍ (41), മകള്‍ ടൈറ (എട്ട്), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി കൊച്ചി പാലാരിവട്ടത്ത് താമസിക്കുന്ന ഗീത ഷോജി ഐസക്ക് (58) എന്നിവരാണ് മരിച്ചത്.
ജസ്‌നയുടെ ഭര്‍ത്താവ് തൃശൂര്‍ വെങ്കിടങ്ങ് സ്വദേശി മുഹമ്മദ് ഹനീഫ, റിയയുടെ ഭര്‍ത്താവ് ജോയല്‍, മകന്‍ ട്രാവിസ് എന്നിവര്‍ക്കടക്കം പരിക്കേറ്റു. ഖത്തറില്‍ എയര്‍പോര്‍ട്ട് മെയിന്റനന്‍സ് കമ്പനി ഉദ്യോഗസ്ഥനായ ജോയലിന്റെ ട്രാവല്‍ കമ്പനിയാണ് വിനോദയാത്ര സംഘടിപ്പിച്ചത്. മലയാളികളുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.