ഓസ്ട്രേലിയന്‍ പൊലീസിന്റെ ക്രൂര പീഡനം: കോമയിലായ ഇന്ത്യന്‍ വംശജന്‍ മരണത്തിന് കീഴടങ്ങി

 ഓസ്ട്രേലിയന്‍ പൊലീസിന്റെ ക്രൂര പീഡനം: കോമയിലായ ഇന്ത്യന്‍ വംശജന്‍ മരണത്തിന് കീഴടങ്ങി

കാന്‍ബെറ: ഓസ്ട്രേലിയന്‍ പൊലീസിന്റെ ക്രൂര പീഡനത്തിനിരയായ ഇന്ത്യന്‍ വംശജന്‍ മരണത്തിന് കീഴടങ്ങി. ഓസ്ട്രേലിയയില്‍ താമസിക്കുന്ന നാല്‍പ്പത്തി രണ്ടുകാരനായ ഗൗരവ് കന്റിയാണ് മരിച്ചത്.

റോയല്‍ അഡലെയ്ഡ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. രണ്ടാഴ്ച മുമ്പാണ് ഗൗരവിന് നേരെ അഡ്ലെയ്ഡ് പൊലീസിന്റെ മൂന്നാംമുറ പ്രയോഗമുണ്ടായത്.

ഗൗരവും ഭാര്യ അമൃത്പാല്‍ കൗറും തമ്മില്‍ റോഡില്‍ വച്ച് തര്‍ക്കമുണ്ടാവുകയും അതുവഴി വന്ന പൊലീസ് പട്രോളിങ് സംഘം ഇത് ശ്രദ്ധിക്കുകയും ഉടന്‍ ഗൗരവിനെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഗൗരവിനെ വലിച്ചിഴച്ച് തറയിലേക്ക് തള്ളിയിടുകയും കഴുത്തില്‍ കാല്‍ മുട്ടമര്‍ത്തുകയും ചെയ്തു.

പിന്നാലെ യുവാവ് അബോധാവസ്ഥയിലായി. പൊലീസിന്റെ ക്രൂരത അമൃത്പാല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയുകയായിരുന്നു. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് ഗൗരവ് നില വിളിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.

ഭര്‍ത്താവിനെ മര്‍ദിക്കുന്നത് കണ്ട് കരഞ്ഞുകൊണ്ട് ഗൗരവിനെ വിടാനായി യുവതിയും കരഞ്ഞപേക്ഷിച്ചെങ്കിലും പൊലീസ് സമ്മതിച്ചില്ല. ഗൗരവിനെ അറസ്റ്റ് ചെയ്യുന്നതിനിടെ അക്രമാസക്തനായെന്നും അതിനെ ചെറുത്തുവെന്നുമാണ് പൊലീസ് വാദം. ഗൗരവ് മദ്യലഹരിയിലായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.

തങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും പൊലീസ് തെറ്റിദ്ധാരണയിലാണ് ഭര്‍ത്താവിനെ ക്രൂരമായി പീഡിപ്പിച്ചതെന്നും അമൃത് ആരോപിക്കുന്നു. മരണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഓസ്‌ട്രേലിയന്‍ പൊലീസിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പൊലീസിന്റെ ആക്രമണത്തില്‍ തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ ഗൗരവ് കന്റി കോമയിലായിരുന്നു. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.