ടെഹ്‌റാന്‍/ ടെല്‍അവീവ്: ഇസ്രയേല്‍-ഇറാന്‍ ഏറ്റുമുട്ടല്‍ ശക്തമാകുന്നു. പ്രധാനമായി ഇറാന്റെ ഊര്‍ജ്ജ വ്യവസായത്തെയും പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെയും ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ ആക്രമണം. ഇതിന് മറുപടിയായി ഇസ്രയേല്‍ ലക്ഷ്യമിട്ട് ഇറാന്‍ നൂറുകണക്കിന് മിസൈലുകള്‍ വര്‍ഷിച്ചു.
ടെഹ്‌റാന്റെ ആണവ പദ്ധതിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് രണ്ട് ദിവസം മുമ്പ് ഇസ്രയേല്‍ നടത്തിയ അപ്രതീക്ഷിത നീക്കത്തിന് ശേഷമുള്ള ഏറ്റവും പുതിയ ആക്രമണം ആണ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഇറാനിലെ എണ്ണപ്പാടം ഇസ്രയേല്‍ ആക്രമിച്ചു. ബുഷഹ്ര് പ്രവിശ്യയിലെ പാര്‍സ് റിഫൈനറിയാണ് ആക്രമിച്ചത്. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളില്‍ ഒന്നാണിത്.
അതേസമയം പുലര്‍ച്ചെ ടെല്‍അവീവില്‍ അടക്കം ഇറാന്‍ വീണ്ടും ആക്രമണം നടത്തി. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. വിവിധയിടങ്ങളില്‍ അപകട സൈറണുകള്‍ മുഴങ്ങി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മിസൈലുകളെ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും ഇസ്രയേല്‍ സൈന്യം അറിയിച്ചു. രണ്ട് രാജ്യങ്ങളിലും ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. ആക്രമണം തുടരുമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി.
ഇറാനെതിരായ ആക്രമണങ്ങള്‍ ശക്തമാക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. വരും ദിവസങ്ങളില്‍ ഇതുവരെയുള്ളതിനേക്കാള്‍ ശക്തമായ ആക്രമണം അഴിച്ചുവിടുമെന്നും അദേഹം മുന്നറിയിപ്പ് നല്‍കി. നതാന്‍സ്, ഇസ്ഫഹാന്‍, ടെഹ്‌റാന്‍ തുടങ്ങിയ നഗരങ്ങളിലെ ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ ഇസ്രയേല്‍ നടത്തിയ ഏറ്റവും വിപുലമായ വ്യോമാക്രമണത്തിന് ശേഷമാണ് അദേഹത്തിന്റെ പ്രസ്താവന.
നിരവധി ഉന്നത ഇറാനിയന്‍ ജനറല്‍മാരെയും ആണവ ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തിയ ആക്രമണത്തിന് ശേഷം ഇറാന്‍ ശക്തമായി തിരിച്ചടിച്ചിരുന്നു. 24 മണിക്കൂറിനുള്ളില്‍ ഇറാന്‍ 200 ലധികം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളുമാണ് ഇസ്രയേല്‍ നഗരങ്ങള്‍ ലക്ഷ്യമാക്കി തൊടുത്തത്. നിലവിലെ സാഹചര്യങ്ങള്‍ ന്യായീകരിക്കാനാവാത്തത് എന്ന് വ്യക്തമാക്കിക്കൊണ്ട് അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകളും അവര്‍ പിന്‍വലിച്ചു.
ഇസ്രയേല്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ പ്രതികരണം കൂടുതല്‍ കഠിനമാകുമെന്നും ഇസ്രയേലിന്റെ പ്രാദേശിക സഖ്യകക്ഷികളുടെ സൈനിക താവളങ്ങള്‍ ഇതില്‍ ഉള്‍പ്പെടാമെന്നും ടെഹ്‌റാന്‍ മുന്നറിയിപ്പ് നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.