'ഇസ്രയേലിന്റെ ഭീതി അനാവശ്യം'; ആണവായുധമുണ്ടാക്കാന്‍ ഇറാന് ഇനിയും മൂന്ന് വര്‍ഷമെങ്കിലും വേണമെന്ന് യു.എസ് ഇന്റലിജന്‍സ്

'ഇസ്രയേലിന്റെ ഭീതി അനാവശ്യം'; ആണവായുധമുണ്ടാക്കാന്‍ ഇറാന് ഇനിയും  മൂന്ന് വര്‍ഷമെങ്കിലും വേണമെന്ന് യു.എസ് ഇന്റലിജന്‍സ്


ന്യൂയോര്‍ക്ക്: ഇറാന് ആണവായുധമുണ്ടാക്കാന്‍ ഇനിയും മൂന്ന് വര്‍ഷമെങ്കിലും വേണ്ടി വരുമെന്ന് യു.എസ് ഇന്റലിജന്‍സ്. ഇതു സംബന്ധിച്ച് ഇസ്രയേലിന്റെ ഇപ്പോഴത്തെ ഭീതി അനാവശ്യമാണെന്നും ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളില്‍ മിസൈലുകളും ഡ്രോണ്‍ ആക്രമണവും നടത്തി ഇസ്രയേല്‍ വന്‍ പ്രഹരമാണ് ഏല്‍പ്പിച്ചത്. എന്നാല്‍ ഭൂമിക്കടിയിലുള്ള പരീക്ഷണ കേന്ദ്രങ്ങളെ ഇസ്രയേല്‍ മിസൈലുകള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

യുറേനിയം സമ്പുഷ്ടീകരണത്തിന് ആവശ്യമായ സെന്‍ട്രിഫ്യൂജുകള്‍ സ്ഥാപിച്ചിരിക്കുന്ന നാതാന്‍സിലെ കേന്ദ്രത്തിന് ഇസ്രയേല്‍ കനത്ത നാശം വരുത്തിയിരുന്നു.

എന്നാല്‍ ഫോര്‍ഡോയിലെ സമ്പുഷ്ടീകരണ കേന്ദ്രത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും അമേരിക്കന്‍ ആയുധങ്ങളുടെ സഹായമില്ലാതെ ഇസ്രയേലിന് തനിച്ച് ഈ കേന്ദ്രം തകര്‍ക്കാന്‍ കഴിയില്ലെന്നും യു.എസ് ഇന്റലിജന്‍സ് അവകാശപ്പെടുന്നു.

ഒമ്പത് അണു ബോംബുകള്‍ നിര്‍മിക്കാന്‍ പര്യാപ്തമായ യുറേനിയം ഇറാന്‍ ശേഖരിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (ഐ.എ.ഇ.എ) സൂചന നല്‍കിയതിന് പിന്നാലെയാണ് ഇസ്രായേലിന്റെ ആക്രമണങ്ങള്‍ ഉണ്ടായത്.

ഇറാന്‍ ഇപ്പോള്‍ ആണവായുധം നിര്‍മിക്കുന്നില്ലെന്ന വിലയിരുത്തലിലാണ് തങ്ങളെന്നാണ് ട്രംപിന്റെ ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗാബാര്‍ഡ് മാര്‍ച്ചില്‍ അഭിപ്രായപ്പെട്ടിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.