ഗർഭഛിദ്രം ക്രിമിനൽ കുറ്റമല്ലെന്ന ബില്‍ പാസാക്കി ബ്രിട്ടീഷ് പാര്‍ലമെന്‍റ്‌; പ്രതിഷേധവുമായി ക്രൈസ്തവ സംഘടനകളും ആരോ​ഗ്യ പ്രവർത്തകരും

ഗർഭഛിദ്രം ക്രിമിനൽ കുറ്റമല്ലെന്ന ബില്‍ പാസാക്കി ബ്രിട്ടീഷ് പാര്‍ലമെന്‍റ്‌; പ്രതിഷേധവുമായി ക്രൈസ്തവ സംഘടനകളും ആരോ​ഗ്യ പ്രവർത്തകരും

ലണ്ടൻ: ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ വലിയ മാറ്റം വരുത്തി ബ്രിട്ടീഷ് പാര്‍ലമെന്‍റ്‌. ഇംഗ്ലണ്ടിലും വെയിൽസിലും ഗർഭഛിദ്രം ഇനി ക്രിമിനൽ കുറ്റമല്ല. ഗർഭഛിദ്ര നിരോധന നിയമ പ്രകാരം സ്ത്രീകളെ ക്രിമിനൽ ശിക്ഷയ്ക്ക് വിധേയരാക്കുന്ന കുറ്റകൃത്യ ബില്ലിൽ ഭേദഗതി വരുത്താൻ ഹൗസ് ഓഫ് കോമൺസ് അംഗീകാരം നൽകി. ഭേദഗതി 137 എതിരെ 379 വോട്ടുകള്‍ക്കാണ് പാസായത്.

ഗർഭസ്ഥ ശിശുക്കൾക്ക് നൽകുന്ന സംരക്ഷണം ഇത്‌മൂലം നഷ്‌ടപ്പെടുമെന്ന് ബില്ലിനെ എതിർത്തവർ വാദിച്ചു. സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം വർധിക്കാൻ ഇത് കാരണമാകുമെന്നും സൊസൈറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് അൺബോൺ ചിൽഡ്രൻ്റെ പബ്ലിക് പോളിസി മാനേജർ അലിത്തിയ വില്യംസ് പറഞ്ഞു.

ജീവനെതിരെ കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്ന നിയമഭേദഗതിക്ക് എതിരെ ബിഷപ്‌സ് കോണ്‍ഫറന്‍സും പ്രോ-ലൈഫ് പ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും രംഗത്തെത്തി. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കത്തോലിക്കാ ബിഷപ്‌സ് കോണ്‍ഫറന്‍സ് ഭേദഗതി പാസായതില്‍ ആശങ്കപ്രകടിപ്പിച്ചു. ഈ തീരുമാനം ഗര്‍ഭസ്ഥ ശിശുക്കളുടെ സംരക്ഷണം ഗണ്യമായി കുറയ്ക്കുകയും ഗര്‍ഭിണികള്‍ക്ക് ഗുരുതരമായ ദോഷം വരുത്തുകയും ചെയ്യുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ഗര്‍ഭഛിദ്ര ഭേദഗതിയെ എതിര്‍ക്കണമെന്ന് 1000-ത്തിലധികം മെഡിക്കല്‍ പ്രൊഫഷണലുകള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നേരത്തെ അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ലിംഗനിര്‍ണയം അടിസ്ഥാനമാക്കിയുള്ള ഗര്‍ഭഛിദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള അബോർഷൻ പെരുകുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നിലവിലെ നിയമപ്രകാരം 24 ആഴ്‌ചവരെ മാത്രമേ ഗർഭഛിദ്രം നിയമപരമായി നടത്താൻ അനുമതിയുണ്ടായിരുന്നുള്ളൂ. അമ്മയുടെ ജീവൻ അപകടത്തിലാകുന്ന ചില പ്രത്യേക സാഹചര്യത്തിൽ മാത്രമാണ് ഇതില്‍ ഇളവ് ലഭിച്ചിരുന്നത്. എട്ടാം മാസത്തിന് ശേഷം ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചതിന് മൂന്ന് കുട്ടികളുടെ അമ്മയായ ഒരു സ്ത്രീയെ 2023-ൽ രണ്ട് വർഷത്തിലധികം തടവിന് ശിക്ഷിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.