വാഷിങ്ടണ്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന അവകാശവാദം തിരുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഫോണിലും അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിയ പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ സയ്യീദ് അസിം മുനീറുമായി നേരിട്ടും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ പ്രതികരണം.
ഇന്ത്യ-പാക് സംഘര്‍ഷം ആണവ യുദ്ധത്തിലേക്ക് നീങ്ങാതിരിക്കാന്‍ ഇന്ത്യയിലെയും പാകിസ്ഥാനിലെയും മിടുക്കരായ രണ്ട് നേതാക്കള്‍ സംസാരിച്ച് തീരുമാനിച്ചു എന്നാണ് ട്രംപിന്റെ പുതിയ പ്രതികരണം. ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്തലിന് തയ്യാറായ ശേഷം ഇതാദ്യമായാണ് സ്വന്തം ഇടപെടല്‍ പരാമര്‍ശിക്കാതെ ട്രംപ് പ്രതികരിക്കുന്നത്.
'ഇന്ത്യയുമായി ഒരു യുദ്ധത്തിന് മുതിരാതിരുന്ന തീരുമാനത്തിന് പാക് സൈനിക മേധാവിയോട് നന്ദി പറയുന്നു. ഇക്കാര്യം അറിയിക്കാനാണ് അദേഹത്തെ യുഎസിലേക്ക് ക്ഷണിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും സംസാരിച്ചിരുന്നു' - ട്രംപ് പറഞ്ഞു.
രണ്ട് മിടുക്കരായ നേതാക്കളാണ് ഇന്ത്യയിലും പാകിസ്ഥാനിലുമുള്ളത്. അവര്‍ യുദ്ധം തുടരേണ്ടതില്ലെന്ന് തീരുമാനിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഇന്ത്യയും പാകിസ്ഥാനും ആണവ ശക്തികളാണ്. അവര്‍ തമ്മിലുള്ള സംഘര്‍ഷം ആണവ യുദ്ധത്തിലേക്ക് നയിക്കുമായിരുന്നു. എന്നാല്‍ അവര്‍ സംഘര്‍ഷം വേണ്ടെന്ന് തീരുമാനിച്ചുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തെക്കുറിച്ചും പാക് സൈനിക മേധാവിയുമായി സംസാരിച്ചു. പാകിസ്ഥാന് ഇറാനെ നന്നായി അറിയാം. ഇപ്പോഴത്തെ സംഭവങ്ങളില്‍ പാകിസ്ഥാന് ആശങ്കകള്‍ ഉണ്ട്. അവര്‍ സാഹചര്യം നിരീക്ഷിച്ച് വരികയാണെന്നും ട്രംപ് വ്യക്തമാക്കി.
ബുധനാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു അസിം മുനീര്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്. പാകിസ്ഥാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ ആയിരുന്നു ഇവരുടെയും കൂടിക്കാഴ്ച. അമേരിക്കയുമായുള്ള സൈനിക ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് പാകിസ്ഥാന്‍ സൈനിക മേധാവിയുടെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം എന്നാണ് വിലയിരുത്തല്‍.
അതിനിടെ വാഷിങ്ടണില്‍ അസിം മുനീര്‍ താമസിച്ച ഹോട്ടലിന് മുന്നിലും വാഷിങ്ടനിലെ പാക് എംബസിക്ക് സമീപവും ഇമ്രാന്‍ ഖാന്‍ അനുകൂലികള്‍ പ്രകടനം നടത്തി. പാകിസ്ഥാനില്‍ ജനാധിപത്യം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രകടനങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.