വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമന്‍ മാര്‍പാപ്പ വൈദികനായി അഭിഷിക്തനായിട്ട് 43 വര്‍ഷം. 1982 ജൂണ്‍ 19 -ന് റോമിലെ സെന്റ് മോണിക്ക ചാപ്പലിലാണ് അന്ന് 27 വയസ് മാത്രം പ്രായമുണ്ടായിരുന്ന ലിയോ പതിനാലമന്‍ പാപ്പ വൈദികനായി അഭിഷിക്തനായത്.
‘സാധാരണ അപ്പം കൊണ്ട് നിങ്ങളെയെല്ലാം പോഷിപ്പിക്കുക എന്നത് എനിക്ക് ചെയ്യാന്‍ കഴിയാത്ത കാര്യമാണ്. എന്നെ പോഷിപ്പിക്കുന്ന അതേ മേശയില്‍ നിന്നാണ് ഞാന്‍ നിങ്ങളെ പോറ്റുന്നത്. ഞാന്‍ നിങ്ങളുടെ ദാസനാണ്.’ വിശുദ്ധ അഗസ്റ്റിന്റെ ഈ വാക്കുകളായിരുന്നു 1982 ജൂണ്‍ 19-ന് റോബര്‍ട്ട് എഫ്. പ്രെവോസ്റ്റിന്റെ പൗരോഹിത്യ പട്ടത്തോടനുബന്ധിച്ച് നല്‍കിയ കാര്‍ഡില്‍ അച്ചടിച്ചിരുന്നത്.15-ാം നൂറ്റാണ്ടിലെ അന്ത്യ അത്താഴത്തിന്റെ റഷ്യന്‍ ഐക്കണായിരുന്നു കാര്‍ഡിലെ ചിത്രം.
1955 സെപ്റ്റംബർ 14 ന് ഫ്രഞ്ച്, ഇറ്റാലിയൻ വംശജനായ ലൂയിസ് മാരിയസ് പ്രെവോസ്റ്റിന്റെയും മിൽഡ്രഡ് മാർട്ടിനെസിന്റെയും മകനായിട്ടാണ് ജനനം. രണ്ട് സഹോദരന്മാർ ആയിരുന്നു റോബർട്ട് പ്രെവോസ്റ്റിന് ഉണ്ടായിരുന്നത്. ബാല്യവും കൗമാരവും കുടുംബത്തോടൊപ്പം ചിലവഴിച്ച അദേഹം പിന്നീട് അഗസ്റ്റീനിയൻ സഭയുടെ മൈനർ സെമിനാരിയിലും പെൻസിൽവാനിയയിലെ വില്ലനോവ സർവകലാശാലയിലും പഠനം നടത്തി. 1977-ൽ ഗണിത ശാസ്ത്രത്തിൽ ബിരുദം നേടുകയും തത്ത്വശാസ്ത്രം പഠിക്കുകയും ചെയ്തു.
1977 സെപ്റ്റംബർ ഒന്നിന് ചിക്കാഗോയിലെ ഔവർ ലേഡി ഓഫ് ഗുഡ് കൗൺസൽ പ്രവിശ്യയിലെ സെന്റ് ലൂയിസിലുള്ള ഓർഡർ ഓഫ് സെന്റ് അഗസ്റ്റിൻ നോവിഷ്യേറ്റിൽ പ്രവേശിച്ചു. 27 -ആം വയസിലാണ് റോബർട്ട് പ്രെവോസ്റ്റ് റോമിൽ എത്തുന്നതും വൈദികനാകുന്നതും.
30 വർഷത്തോളം നീണ്ട മിഷണറി ജീവിതത്തിന് ഒടുവിൽ 2014 ൽ പെറുവിലെ ചിക്ലായോ രൂപതയെ നയിക്കാനായി ഫ്രാൻസിസ് മാർപാപ്പ റോബർട്ട് പ്രെവോസ്റ്റിനെ നിയോഗിച്ചു. 2015 സെപ്റ്റംബർ 26-ന് ഫ്രാൻസിസ് മാർപാപ്പ അദേഹത്തെ ചിക്ലായോ ബിഷപ്പായി നിയമിച്ചു. 2018 മാർച്ചിൽ പെറുവിയൻ എപ്പിസ്‌കോപ്പൽ കോൺഫറൻസിന്റെ രണ്ടാമത്തെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അവിടെ സാമ്പത്തിക കൗൺസിൽ അംഗമായും സാംസ്‌കാരിക, വിദ്യാഭ്യാസ കമ്മീഷന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
2019 ൽ ഫ്രാൻസിസ് മാർപാപ്പ വൈദികർക്കായുള്ള സഭയിലെ അംഗമായും 2020-ൽ ബിഷപ്പുമാർക്കായുള്ള സഭയിലെ അംഗമായും നിയമിച്ചു. 2023 ൽ ഫ്രാൻസിസ് പാപ്പ അദേഹത്തെ റോമിലേക്ക് തിരികെ വിളിക്കുകയും ബിഷപ്പുമാരുടെ ഡിക്കാസ്റ്ററിയുടെ തലവനായി നിയമിക്കുകയും ചെയ്തു. 2024 ൽ കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടു. 2025 മാർച്ചിലാണ് കർദിനാൾ റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമന്‍ എന്ന പേര് സ്വീകരിച്ച് മാര്‍പാപ്പയായി അഭിഷിക്തനായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.