ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയ തിരിച്ചടി നേരിടാന്‍ മറ്റ് മാര്‍ഗങ്ങളൊന്നും ഇല്ലാതെ വന്നപ്പോള്‍ വെടിനിര്‍ത്തലിന് ഇന്ത്യയോട് അഭ്യര്‍ത്ഥിക്കുകയായിരുന്നെന്ന് പാകിസ്ഥാന്‍ ഉപ പ്രധാനമന്ത്രി ഇസ്ഹാഖ് ദര്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദറിന്റെ വെളിപ്പെടുത്തല്‍.
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ റാവല്‍പിണ്ടിയിലേയും പഞ്ചാബ് പ്രവിശ്യയിലേയും രണ്ട് വ്യോമതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചു. ഈ ഘട്ടത്തില്‍ മധ്യസ്ഥതയ്ക്കായി സഹായം തേടി അമേരിക്കയെയും സൗദി അറേബ്യയെയും സമീപിച്ചുവെന്നും അദേഹം പറഞ്ഞു.
റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ വ്യോമതാളവും പഞ്ചാബ് പ്രവിശ്യയിലെ പിഎഎഫ് ബേസ് റഫീഖി ഷോര്‍കോട്ട് വ്യോമതാവളവും ഇന്ത്യ ആക്രമിച്ചുവെന്നും അദേഹം സമ്മതിച്ചു. പുലര്‍ച്ചെ 2.30-ന് ഇന്ത്യ മിസൈല്‍ ആക്രമണം നടത്തി. നൂര്‍ ഖാന്‍ വ്യോമതാവളവും ഷോര്‍കോട്ട് വ്യോമതാവളവും അവര്‍ ആക്രമിച്ചു.
45 മിനിറ്റിനുള്ളില്‍ സൗദി രാജകുമാരന്‍ ഫൈസല്‍ എന്നെ വിളിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായുള്ള സംഭാഷണത്തെക്കുറിച്ച് അറിഞ്ഞുവെന്ന് അദേഹം പറഞ്ഞു.
ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ച് വെടിനിര്‍ത്തലിനെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ നിങ്ങള്‍ തയ്യാറാകുമോ എന്ന് ചോദിച്ചു. തയ്യാറാണെന്ന് ഞാന്‍ പറഞ്ഞു. വൈകാതെ അദേഹം തിരികെ വിളിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി സംസാരിച്ച് ഇക്കാര്യം അറിയിച്ചുവെന്ന് സൗദി രാജകുമാരന്‍ പറഞ്ഞതായും ദര്‍ വ്യക്തമാക്കി.
ഇരുപത്താറ് പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരേ ഇന്ത്യ ശക്തമായി തിരിച്ചടിച്ചിരുന്നു. നിരവധി ഭീകരവാദികളെയും ഭീകര കേന്ദ്രങ്ങളെയും ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന സൈനിക നടപടിയിലൂടെ ഇന്ത്യ തകര്‍ത്തു. പിന്നീട് ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന നയതന്ത്ര ചര്‍ച്ചയിലൂടെ വെടിനിര്‍ത്തലിന് ധാരണയിലെത്തുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.