സംഘര്‍ഷം രൂക്ഷം: ഖൊമേനി ബങ്കറില്‍ തന്നെ; പരമോന്നത നേതൃസ്ഥാനത്തേക്ക് മൂന്ന് പേരെ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്

 സംഘര്‍ഷം രൂക്ഷം: ഖൊമേനി ബങ്കറില്‍ തന്നെ; പരമോന്നത നേതൃസ്ഥാനത്തേക്ക് മൂന്ന് പേരെ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്

ടെഹ്റാന്‍: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി ബങ്കറില്‍ തന്നെ തുടരുകയാണ്. ഇസ്രയേല്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്ക് പകരം പുതിയ നിയമനങ്ങള്‍ക്കുള്ള നടപടികള്‍ ഖൊമേനി ആരംഭിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

തന്റെ പിന്‍ഗാമിയായി മൂന്ന് പേരെ ഖൊമേനി നാമനിര്‍ദേശം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഖൊമേനിയുടെ രണ്ടാമത്തെ മകന്‍ മൊജ്താബ ഖൊമേനി പരമോന്നത നേതൃസ്ഥാനത്തേക്ക് എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളെ തള്ളിയാണ് പുതിയ റിപ്പോര്‍ട്ട്. ഖൊമേനി തിരഞ്ഞെടുത്ത വ്യക്തികളുടെ പട്ടികയില്‍ മൊജ്താബയുടെ പേര് ഉള്‍പ്പെടുന്നില്ലെന്നാണ് സൂചന. ഇസ്രയേല്‍ അല്ലെങ്കില്‍ യു.എസ് തന്നെ വധിക്കാന്‍ സാധ്യതയുണ്ടെന്നും അത്തരത്തില്‍ സംഭവിക്കുകയാണെങ്കില്‍ താന്‍ രക്തസാക്ഷിത്വം വരിച്ചതായി കരുതുമെന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാന്റെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്ന അസംബ്ലി ഓഫ് എക്സ്പെര്‍ട്ട്സിന് എത്രയും വേഗം പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നടപടി പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശം ഖൊമേനി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

സാധാരണ ഗതിയില്‍ പുതിയ നേതാവിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയ മാസങ്ങള്‍ നീളാറുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പെട്ടെന്നുള്ളൊരു നേതൃമാറ്റം ഉറപ്പാക്കാനാണ് ഖൊമേനി ലക്ഷ്യമിടുന്നത് എന്നാണ് സൂചന. ഇസ്ലാമിക് റിപ്പബ്ലിക്കിനേയും സ്വന്തം പാരമ്പര്യത്തേയും ഏത് വിധേനയും സംരക്ഷിക്കുകയാണ് ഖൊമേനിയുടെ ലക്ഷ്യം. ഭരണമാറ്റം ഉണ്ടാകരുതെന്ന് അദേഹം ആഗ്രഹിക്കുന്നതായാണ് ലഭിക്കുന്ന സൂചനകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.