ചാണ്ടി ഉമ്മന്റെ 'ഗ്രൗണ്ട് വര്‍ക്ക്' ഫലം കണ്ടു; നേരിട്ടെത്തിയത് മൂവായിരത്തോളം വീടുകളില്‍: ഷൗക്കത്തിന് ഏറ്റവുമധികം ഭൂരിപക്ഷം ലഭിച്ചത് എടക്കരയില്‍

ചാണ്ടി ഉമ്മന്റെ 'ഗ്രൗണ്ട് വര്‍ക്ക്' ഫലം കണ്ടു; നേരിട്ടെത്തിയത് മൂവായിരത്തോളം വീടുകളില്‍: ഷൗക്കത്തിന് ഏറ്റവുമധികം ഭൂരിപക്ഷം ലഭിച്ചത് എടക്കരയില്‍

നിലമ്പൂര്‍: നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ എടക്കര പഞ്ചായത്തിന്റെ പ്രചാരണ ചുമതലയാണ് പാര്‍ട്ടി യുവ എംഎല്‍എ ചാണ്ടി ഉമ്മനെ ഏല്‍പ്പിച്ചത്. സാധാരണക്കാരായ വോട്ടര്‍മാരോട് നേരിട്ട് സംവദിക്കാന്‍ ഭവന സന്ദര്‍ശനമാണ് ചാണ്ടി ഉമ്മന്‍ തിരഞ്ഞെടുത്തത്.

നൂറോ, ഇരുനൂറോ അല്ല, മൂവായിരത്തോളം വീടുകളിലാണ് ചാണ്ടി ഉമ്മന്‍ നേരിട്ട് ചെന്ന് വോട്ടഭ്യര്‍ത്ഥിച്ചത്. 'ആര്യാടന്‍ ഷൗക്കത്തിന് വോട്ട് ചെയ്യണം... കൈപ്പത്തിയാണ് ചിഹ്നം' - ഇതാണ് അദേഹം വീടുകളിലെത്തി വോട്ടര്‍മാരോട് പറഞ്ഞത്.

കോളിങ് ബെല്ലടി കേട്ട് വാതില്‍ തുറന്ന് നോക്കിയപ്പോള്‍ പല വീട്ടമ്മാരും ചാണ്ടി ഉമ്മനെ കണ്ട് ഞെട്ടി. ചിലര്‍ക്ക് ഉമ്മന്‍ ചാണ്ടിയുടെ മകനെ നേരിട്ട് കണ്ടതിന്റെ സന്തോഷം. മറ്റു ചിലര്‍ക്ക് ചാനലില്‍ മാത്രം കണ്ടു പരിചയമുള്ളയാള്‍ നേരിട്ട് മുന്നിലെത്തിയതിന്റെ അത്ഭുതം.

ഉമ്മന്‍ ചാണ്ടിയുടെ മകനാണെന്ന പരിചയപ്പെടുത്തല്‍ കൂടിയായതോടെ പ്രായം ചെന്ന പലരും ചാണ്ടി ഉമ്മനെ കെട്ടിപ്പിടിച്ച് അനുഗ്രഹിക്കുന്നു. ചിലര്‍ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നു.

ഷൗക്കത്തിന്റെ ഈ വിജയത്തില്‍ ചാണ്ടി ഉമ്മന്റെ വീടുകള്‍ കയറിയുള്ള ക്യാന്‍വാസിന് ചെറുതല്ലാത്തൊരു പങ്ക് അവകാശപ്പെടാനുണ്ട്. കാരണം പ്രധാന എതിരാളിയായ എം.സ്വരാജിന്റെ ജന്മനാടായ എടക്കരയില്‍ യുഡിഎഫ് ലീഡുയര്‍ത്തി.

എടക്കര പഞ്ചായത്തിന്റെ മുക്കും മൂലയും ചാണ്ടി ഉമ്മന്‍ നടന്നു കയറി. പിതാവ് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്നു ആര്യാടന്‍ മുഹമ്മദ്. പിതാവിന്റെ പ്രിയ സുഹൃത്തിന്റെ മകന്‍ മത്സരിക്കുമ്പോള്‍ പ്രചാരണത്തിന് ഇറങ്ങുന്നത് ഒരു കടം വീട്ടല്‍ കൂടിയാകാം. ഉമ്മന്‍ ചാണ്ടിയുടെ പ്രിയ ശിഷ്യന്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി.പി പ്രകാശിന്റെ നാടാണ് എടക്കര എന്ന പ്രത്യേകതയും ഉണ്ട്.

ഭവന സന്ദര്‍ശനം ചാണ്ടി ഉമ്മന്റെ പ്രവര്‍ത്തന ശൈലിയാണ്. പുതുപ്പള്ളി തിരഞ്ഞെടുപ്പിലും അദേഹം ഗൃഹ സന്ദര്‍ശനത്തിനാണ് പ്രധാന്യം കൊടുത്തത്. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിലുടനീളം നടന്നതും ഗൃഹ സന്ദര്‍ശനത്തിന്റെ വേഗതയെ സഹായിച്ചു. കൂടെയുള്ളവര്‍ പലപ്പോഴും ഒപ്പമെത്താന്‍ നന്നേ കഷ്ടപ്പെട്ടു.

രാവിലെ ഏഴിന് ആരംഭിക്കുന്ന ഭവന സന്ദര്‍ശനം രാത്രി വൈകുവോളം നീണ്ടു. 15 ദിവസത്തോളമാണ് ചാണ്ടി ഉമ്മന്‍ ഇപ്രകാരം എടക്കര ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചത്. ഒരു ദിവസം 355 വീടുകള്‍ കയറിയതാണ് നിലമ്പൂര്‍ പ്രചാരണ വേളയിലെ ചാണ്ടി ഉമ്മന്റെ റെക്കോര്‍ഡ്.

പ്രധാന ശ്രദ്ധാ കേന്ദ്രം എടക്കര ആയിരുന്നെങ്കിലും എടക്കരക്ക് പുറമെ മൂത്തേടം, നിലമ്പൂര്‍, അമരമ്പലം തുടങ്ങിയ ഇടങ്ങളിലും ചാണ്ടി ഉമ്മന്‍ എത്തിയിരുന്നു. ചാണ്ടി ഉമ്മന്റെ ചിട്ടയായ പ്രവര്‍ത്തനത്തിന് പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിച്ചപ്പോള്‍ തനിക്ക് റോള്‍ ഒന്നും നല്‍കിയില്ലെന്ന് തുറന്ന് പറഞ്ഞ് ഭിന്നത പരസ്യമാക്കിയ ചാണ്ടി ഉമ്മനെയല്ല നിലമ്പൂരില്‍ കണ്ടത്. കുടിയേറ്റക്കാര്‍ നിര്‍ണായക വോട്ടു ബാങ്കാണ് നിലമ്പൂരില്‍. പ്രത്യേകിച്ച് കോട്ടയമടക്കം മധ്യ കേരളത്തില്‍ നിന്ന് കുടിയേറിയ എണ്ണായിരത്തോളം വോട്ടുണ്ടെന്നാണ് കണക്ക്.

ബിജെപി ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയെ പരീക്ഷിക്കുക കൂടി ചെയ്തതോടെ ഉമ്മന്‍ ചാണ്ടിയുടെ സ്മരണകള്‍ കൂടി ഉണര്‍ത്തി വോട്ടുറപ്പിക്കാനാണ് ചാണ്ടി ഉമ്മന് നിലമ്പൂരില്‍ നിര്‍ണായക റോള്‍ നല്‍കിയത്. ഷൗക്കത്തിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്‍കിയ പഞ്ചായത്തും എടക്കരയാണ്.

തിരഞ്ഞെടുപ്പില്‍ റീല്‍സ് താരങ്ങളും സോഷ്യല്‍ മീഡിയ താരങ്ങളും നിറയുമ്പോള്‍ വേറിട്ട പാതയിലാണ് ചാണ്ടി ഉമ്മന്റെ നടത്തം. പിതാവ് ഉമ്മന്‍ ചാണ്ടിയെ പോലെ നേരിട്ട് ജനങ്ങളുമായി സംവദിക്കുന്ന ശൈലി. അത് വോട്ടായി മാറ്റാനും കഴിയുമെന്ന് എടക്കര തെളിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.