'പല സ്ഥലങ്ങളും സുരക്ഷിതമല്ല': ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാര്‍ക്ക് ലെവല്‍ 2 ജാഗ്രതാ നിര്‍ദേശവുമായി അമേരിക്ക

'പല സ്ഥലങ്ങളും സുരക്ഷിതമല്ല': ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാര്‍ക്ക് ലെവല്‍ 2 ജാഗ്രതാ നിര്‍ദേശവുമായി അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന പൗരന്മാര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം നല്‍കി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്. ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ ബലാത്സംഗവും അക്രമങ്ങളും ഭീകര വാദവും വര്‍ധിച്ചു വരുന്നുവെന്നും അതീവ ജാഗ്രത പാലിക്കണമെന്നുമുള്ള 'ലെവല്‍ 2' നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ കുറ്റകൃത്യങ്ങള്‍ അതിവേഗം വര്‍ധിക്കുകയാണ്. ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റ് സ്ഥലങ്ങളിലും നടക്കുന്നുണ്ട്. സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുത്.

മുന്നറിയിപ്പില്ലാതെയും മുന്നറിയിപ്പോടെയും ഭീകരാക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയെ ഭീകരര്‍ ലക്ഷ്യമിടുന്നുവെന്നും നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഒഡീഷ, ഛത്തീസ്ഡഗ്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ഗ്രാമീണ മേഖലകളിലേയ്ക്ക് യാത്ര ചെയ്യുന്നതിന് അമേരിക്കന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക അനുമതി വേണം. ഗ്രാമ പ്രദേശങ്ങളില്‍ പൗരന്മാര്‍ക്ക് അടിയന്തര സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് യു.എസ് സര്‍ക്കാരിന് പരിമിതിയുണ്ട്.

സാറ്റലൈറ്റ് ഫോണ്‍, ജിപിഎസ് ഉപകരണം എന്നിവ കൈവശം വയ്ക്കുന്നത് ഇന്ത്യയില്‍ നിയമ വിരുദ്ധമാണ്. 20,000 ഡോളര്‍ പിഴയോ മൂന്ന് വര്‍ഷം വരെ തടവോ ലഭിക്കാമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

ജമ്മു കാശ്മീര്‍ മേഖലയിലേയ്ക്കുള്ള യാത്രയ്ക്കും യു.എസ് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭീകരവാദവും ആഭ്യന്തര കലാപവും കണക്കിലെടുത്ത് ലഡാക്ക്, ലേ ഒഴികെയുള്ള സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യരുത്. യുഎസ് പൗരന്മാര്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി കടക്കരുതെന്നും നിര്‍ദേശത്തിലുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.