'ഇറാനും ഇസ്രയേലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു'; ഇനി ബോംബിങ് പാടില്ലെന്നും പൈലറ്റുമാരെ തിരിച്ചു വിളിക്കാനും ആവശ്യപ്പെട്ട് ട്രംപ്

'ഇറാനും ഇസ്രയേലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു';  ഇനി ബോംബിങ് പാടില്ലെന്നും  പൈലറ്റുമാരെ തിരിച്ചു വിളിക്കാനും ആവശ്യപ്പെട്ട് ട്രംപ്

വാഷിങ്ടണ്‍: ഇറാനും ഇസ്രയേലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലേക്ക് ആക്രമണം നടത്താനുള്ള ഇസ്രയേലിന്റെ നീക്കത്തെ ട്രംപ് വിമര്‍ശിച്ചു.

'ഇസ്രയേല്‍ ആ ബോംബുകള്‍ ഇടരുത് അങ്ങനെ ചെയ്താല്‍ അത് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാകും. പൈലറ്റുമാരെ ഇപ്പോള്‍ തന്നെ തിരിച്ചു വിളിക്കൂ' - ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പില്‍ ട്രംപ് ആവശ്യപ്പെട്ടു. നെതര്‍ലാന്‍ഡ്‌സില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വാഷിങ്ടണില്‍ നിന്ന് പുറപ്പെടാന്‍ ഒരുങ്ങുമ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം.

ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതായി നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം ഇസ്രയേല്‍ സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഇറാന്‍ ഔദ്യോഗിക പ്രതികരണം നടത്തിയിരുന്നില്ല.

അതേസമയം വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് ഇറാന്‍ മിസൈലുകള്‍ തൊടുത്തതിനെ തുടര്‍ന്നാണ് ടെഹ്‌റാന്‍ ആക്രമിക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്്‌സ് പറഞ്ഞു. ഇറാന്‍ വിക്ഷേപിച്ച മിസൈലുകള്‍ പ്രതിരോധിച്ചതായും ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.

എന്നാല്‍ ഇസ്രയേലിന്റെ ആരോപണം ഇറാന്‍ നിഷേധിച്ചു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുമ്പ് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലില്‍ നാലുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പശ്ചിമേഷ്യയില്‍ ആശങ്ക വിതച്ച 12 ദിവസത്തെ ഇസ്രയേല്‍-ഇറാന്‍ ഏറ്റുമുട്ടലില്‍ ചൊവ്വാഴ്ച രാവിലെയാണ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയത്. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായും ദയവായി അത് ആരും ലംഘിക്കരുതെന്നും ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.