അനശ്ചിതത്വത്തിന് അവസാനമായി: ആക്‌സിയം 4 ദൗത്യം കുതിച്ചുയര്‍ന്നു; ശുഭാംശുവിന് ശുഭയാത്ര നേര്‍ന്ന് ഇന്ത്യന്‍ ജനത

അനശ്ചിതത്വത്തിന് അവസാനമായി: ആക്‌സിയം 4 ദൗത്യം കുതിച്ചുയര്‍ന്നു; ശുഭാംശുവിന് ശുഭയാത്ര നേര്‍ന്ന് ഇന്ത്യന്‍ ജനത

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല ഉള്‍പ്പെട്ട സംഘം ബഹിരാകാശത്തേക്ക് കുതിച്ചു. ഇന്ത്യ, ഹംഗറി, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള നാല് ബഹിരാകാശ യാത്രികര്‍ പങ്കെടുക്കുന്ന ആക്‌സിയം 4 ദൗത്യം ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.01 ന് പുറപ്പെട്ടു. നാളെ ഇന്ത്യന്‍ സമയം വൈകുന്നേരം 4.30 ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തും.

ശുഭാംശു ശുക്ലയ്ക്ക് പുറമേ മുതിര്‍ന്ന അമേരിക്കന്‍ ബഹിരാകാശ യാത്രികന്‍ പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ആക്സിയം 4 ദൗത്യ സംഘത്തിലുള്ളത്. വിവിധ കാരണങ്ങളാല്‍ ഏഴ് തവണ മാറ്റിവച്ച ദൗത്യമാണ് ഇന്ന് വിജയകരമായി വിക്ഷേപിച്ചത്.

ഇന്ത്യന്‍ എയര്‍ഫോഴ്സ് പൈലറ്റും ഗ്രൂപ്പ് ക്യാപ്റ്റനുമാണ് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം 4 ദൗത്യത്തിന്റെ പൈലറ്റായി ഐഎസ്ആര്‍ഒ ആണ് അദേഹത്തെ തിരഞ്ഞെടുത്തത്. ഏകദേശം രണ്ടാഴ്ചയോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചിലവഴിക്കുന്ന ബഹിരാകാശ സഞ്ചാരികള്‍ അവിടെ ശാസ്ത്രീയ ഗവേഷണങ്ങള്‍ അടക്കമുള്ളവ നടത്തും.

മനുഷ്യന്റെ ആരോഗ്യം, ഭൗമ നിരീക്ഷണം, ഭൗതിക ശാസ്ത്രം തുടങ്ങിയ മേഖലകളിലായി ഏകദേശം 60 ശാസ്ത്രീയ ഗവേഷണങ്ങള്‍ നടത്തും. ഈ ഗവേഷണങ്ങളില്‍ 31 രാജ്യങ്ങള്‍ സഹകരിക്കും. ഇന്ത്യയ്ക്ക് പുറമെ ലോക രാജ്യങ്ങളെല്ലാം ദൗത്യം സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നുണ്ട്.

ശുഭാംശുവിന്റെ പരിശീലനങ്ങളിലൂടെയും അനുഭവ പരിചയത്തിലൂടെയും ഗഗന്‍യാന്‍ ദൗത്യത്തിന് വേണ്ടി എങ്ങനെ ഇന്ത്യ തയ്യാറെടുക്കണം എന്നത് സംബന്ധിച്ച് കൂടുതല്‍ അറിവുകള്‍ ലഭ്യമാകും എന്നാണ് പ്രതീക്ഷ


നാല്‍പത്തൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്തേക്ക് പോകുന്നതെന്ന പ്രത്യേകതയും ഈ യാത്രയ്ക്കുണ്ട്. 1984 ല്‍ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തില്‍ രാകേഷ് ശര്‍മ്മ നടത്തിയ ഐതിഹാസിക ബഹിരാകാശ സന്ദര്‍ശനത്തിന് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ശുഭാംശു ശുക്ലയുടെ യാത്ര.

എന്നാല്‍ രാകേഷ് ശര്‍മ്മയുടെ യാത്ര അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കായിരുന്നില്ല. അതിനാല്‍ സ്‌പെയ്‌സ് എക്‌സ് ഡ്രാഗണ്‍ പേടകം ഡോക്ക് ചെയ്യുന്നതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം ശുഭാംശു ശുക്ലയുടെ പേരിലാകും.

നാസയും സ്പേസ് എക്‌സുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആക്‌സിയം 4 ദൗത്യത്തില്‍ നാസ-ഐഎസ്ആര്‍ഒ സഹകരണത്തിന്റെ ഭാഗമായാണ് വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശു ശുക്ലയ്ക്ക് അവസരം ലഭിച്ചത്. സാങ്കേതിക തകരാര്‍ കാരണം ഏഴ് തവണ യാത്ര മാറ്റി വച്ചിരുന്നു.

ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയ്ക്കായി 550 കോടി രൂപയാണ് ഇന്ത്യ ചെലവഴിച്ചിരിക്കുന്നത്. മുപ്പത്തൊമ്പതുകാരനായ ശുഭാംശു 2006 ലാണ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. 2000 മണിക്കൂറിലധികം യുദ്ധ വിമാനങ്ങള്‍ പറപ്പിച്ചുള്ള അനുഭവ സമ്പത്ത് അദേഹത്തിനുണ്ട്. സുഖോയ് 30, മിഗ് 21, മിഗ് 29, ജാഗ്വര്‍, ഹോക്ക്, ഡോണിയര്‍, എ.എന്‍ 32 തുടങ്ങിയ വ്യത്യസ്തങ്ങളായ വിമാനങ്ങള്‍ ശുഭാംശു പറത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.