ഫ്‌ളോറിഡ: ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉള്‍പ്പടെയുള്ള നാലംഗ ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനുള്ളില്‍ പ്രവേശിച്ചു.
28 മണിക്കൂറെടുത്ത യാത്രയ്ക്ക് ശേഷം ഇന്ന് വൈകുന്നേരം നാലിനാണ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക് ചെയ്തത്. ഇരു പേടകങ്ങളിലെയും മര്‍ദ്ദവും മറ്റ് ചില സാങ്കേതിക നടപടി ക്രമങ്ങളും ഏകീകരിക്കുന്ന ഹാര്‍ഡ് ക്യാപ്ചര്‍ പ്രക്രീയയ്ക്ക് ശേഷമാണ് സംഘം നിലയത്തിനുള്ളിലേക്ക് പ്രവേശിച്ചത്.
ആക്സിയം സ്പേസിന്റെ യൂട്യൂബ് ചാനലില്‍ പേടകം നിലയവുമായി ഡോക്ക് ചെയ്യുന്നതിന്റേയും സംഘം നിലയത്തിലേക്ക് പ്രവേശിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 12.01 നാണ് ശുഭാംശു ശുക്ലയടക്കം നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെടുന്ന ഡ്രാഗണ്‍ ബഹിരാകാശ പേടകം സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റിന്റെ സഹായത്തോടെ വിക്ഷേപിച്ചത്. ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 എയില്‍ നിന്നായിരുന്നു വിക്ഷേപണം.
നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയും ആക്സിയം സ്പേസിന്റെ ഹ്യൂമന്‍ സ്പേസ് ഫ്ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യന്‍ സഞ്ചാരി ശുഭാംശു ശുക്ലയാണ് പൈലറ്റ്. സ്ലാവോസ് വിസ്നീവ്സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നിവരാണ് മറ്റ് യാത്രികര്‍.

23 രാജ്യങ്ങളില്‍ നിന്നായി 280 പേരാണ് ഇതുവരെ ഇതുവരെ ബഹിരാകാശ നിലയത്തിലെത്തിയിട്ടുള്ളത്. ഇന്ത്യന്‍ വംശജരായ സഞ്ചാരികള്‍ ഇതിന് മുമ്പ് നിലയത്തില്‍ എത്തിയിട്ടുണ്ടെങ്കിലും ഇന്ത്യന്‍ പതാക സ്പേസ് സ്യൂട്ടില്‍ ധരിച്ച് ഐഎസ്ആര്‍ഒയുടെ ഒരു സഞ്ചാരി അന്തരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുന്നത് ആദ്യമായാണ്.
ബഹിരാകാശ നിലയത്തിലേക്ക് വാണിജ്യാടിസ്ഥാനത്തില്‍ സന്ദര്‍ശകരെ എത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ആക്സിയം സ്പേസ്. 2022 ലാണ് ആക്‌സിയം സ്‌പേസ് ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ സ്വകാര്യ വ്യക്തികളെ ബഹിരാകാശ നിലയത്തിലെത്തിച്ചത്. ഐഎസ്ആര്‍ഒയുടെ പിന്തുണയോടെയാണ് ആക്സിയം സ്പേസിന്റെ നാലാം ദൗത്യ വിക്ഷേപണത്തില്‍ ഇന്ത്യന്‍ വ്യോമ സേന പൈലറ്റായ ശുഭാംശു ശുക്ലയ്ക്ക് അവസരം ലഭിച്ചത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. ബഹിരാകാശ യാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും. 1984 ല്‍ ബഹിരാകാശ യാത്രനടത്തിയ രാകേഷ് ശര്‍മയാണ് ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യക്കാരന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.