ജന്മാവകാശ പൗരത്വം: പ്രസിഡൻ്റിൻ്റെ ഉത്തരവുകള്‍ തടയാന്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ല; ട്രംപ് അനുകൂല വിധിയുമായി സുപ്രീം കോടതി

ജന്മാവകാശ പൗരത്വം: പ്രസിഡൻ്റിൻ്റെ ഉത്തരവുകള്‍ തടയാന്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ല; ട്രംപ് അനുകൂല വിധിയുമായി സുപ്രീം കോടതി

വാഷിങ്ടൺ ഡിസി: ജന്മാവകാശ പൗരത്വ വിഷയത്തിൽ യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിന് അനുകൂല വിധിയുമായി സുപ്രീം കോടതി. പ്രസിഡൻ്റിൻ്റെ തീരുമാനത്തില്‍ ഇടപെടാന്‍ ഫെഡറല്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. പ്രസിഡൻ്റിൻ്റെ എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ തടയാന്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മേരിലാൻഡ്, മസാച്യുസെറ്റ്സ്, വാഷിങ്ടൺ എന്നീ സ്റ്റേറ്റുകളിലെ ഫെഡറൽ ജഡ്ജിമാർ പുറപ്പെടുവിച്ച മൂന്ന് രാജ്യവ്യാപകമായ ഇൻജക്ഷൻ ഉത്തരവുകളുടെ പരിധി ചുരുക്കണമെന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ അഭ്യർഥന. സുപ്രീം കോടതിയിലെ ഒമ്പത് ജഡ്ജിമാരില്‍ ആറ് പേരും ട്രംപിന് അനുകൂലമായാണ് വിധി പുറപ്പെടുവിച്ചത്. യാഥാസ്ഥിതികനായ ജസ്റ്റിസ് ആമി കോണി ബാരറ്റാണ് വിധി എഴുതിയത്.

കീഴ്‌ക്കോടതികളോട് അവരുടെ ഇന്‍ജക്ഷന്‍ ഉത്തരവിന്റെ സാധ്യത പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട സുപ്രീം കോടതി വിധി പുറപ്പെടുവിച്ച് 30 ദിവസത്തിന് ശേഷം മാത്രമേ ട്രംപിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവ് പ്രാബല്യത്തിൽ വരൂ എന്നും വ്യക്തമാക്കി.

സുപ്രീം കോടതി വിധി വലിയ വിജയമെന്നായിരുന്നു ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് നടത്തിയ പ്രസ്താവനയിൽ ട്രംപ് ഈ വിധിയെ "അത്ഭുതകരമായ തീരുമാനം" എന്നാണ് വിശേഷിപ്പിച്ചത്. ഭരണഘടനയ്ക്കും അധികാര വിഭജനത്തിനും നിയമവാഴ്ചയ്ക്കും കോടതി മഹത്തായ വിജയം നൽകിയെന്നും എക്സിക്യൂട്ടീവിന്റെ പ്രവർത്തനത്തെ തടസപ്പെടുത്തുന്നതിനായി രാജ്യവ്യാപകമായി ഏർപ്പെടുത്തിയ നിരോധനങ്ങളുടെ അമിത ഉപയോഗം റദ്ദാക്കിയെന്നും ട്രംപ് കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.