ഡ്രോണുകളും മിസൈലുകളും വര്‍ഷിച്ച് റഷ്യയുടെ കടന്നാക്രമണം; പ്രതിരോധിച്ച് ഉക്രെയ്ന്‍: സ്വയ രക്ഷയ്ക്ക് യുദ്ധ വിമാനങ്ങള്‍ വിന്യസിച്ച് പോളണ്ട്

ഡ്രോണുകളും മിസൈലുകളും വര്‍ഷിച്ച്  റഷ്യയുടെ  കടന്നാക്രമണം; പ്രതിരോധിച്ച് ഉക്രെയ്ന്‍: സ്വയ രക്ഷയ്ക്ക് യുദ്ധ വിമാനങ്ങള്‍ വിന്യസിച്ച് പോളണ്ട്

കീവ്: ഉക്രെയ്‌ന് നേരെ വന്‍ വ്യോമാക്രമണം നടത്തി റഷ്യ. 477 ഡ്രോണുകളും 60 മിസൈലുകളും ഉപയോഗിച്ചാണ് ശനിയാഴ്ച രാത്രി റഷ്യന്‍ ആക്രമണം ഉണ്ടായത്. മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധത്തിനിടെ ഉക്രെയ്ന്‍ നേരിട്ട ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണ് ശനിയാഴ്ച രാത്രിയില്‍ നടന്നത്.

പതിവ് യുദ്ധമുഖത്തിനുമപ്പുറമുള്ള പ്രദേശങ്ങളിലേക്കും പ്രത്യേകിച്ച് കിഴക്കന്‍ ഉക്രെയ്‌നിലും ആക്രമണം നടന്നു. പിന്നാലെ ഉക്രെയ്‌നുമായി അതിര്‍ത്തി പങ്കിടുന്ന പോളണ്ട് തങ്ങളുടെ വ്യോമാതിര്‍ത്തി സംരക്ഷിക്കാന്‍ യുദ്ധ വിമാനങ്ങള്‍ വിന്യസിച്ചു.

റഷ്യന്‍ ആക്രമണത്തില്‍ ഖേഴ്സണില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മധ്യമേഖലാ പ്രവിശ്യയായ ചുര്‍കാസിയിലും ആക്രമണമുണ്ടായി. ഇവിടെ ഒരു കുട്ടിയുള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. റഷ്യ ആയച്ച 477 ഡ്രോണുകളില്‍ 211 എണ്ണം ഉക്രെയ്ന്‍ വെടിവെച്ചിട്ടു. 225 എണ്ണത്തിനെ ഇലക്ട്രോണിക് വാര്‍ഫയര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് നിര്‍വീര്യമാക്കി.

റഷ്യ അയച്ച മിസൈലുകളില്‍ 38 എണ്ണവും പ്രതിരോധിച്ചെങ്കിലും ബാക്കിയുള്ളവ ആക്രമണം നടത്തി. ഉക്രെയ്‌നുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ വെള്ളിയാഴ്ച പറഞ്ഞതിന് പിന്നാലെയാണ് തൊട്ടടുത്ത ദിവസം ശക്തമായ ആക്രമണം റഷ്യയുടെ ഭാഗത്തു നിന്നുണ്ടായത്.

റഷ്യ-ഉക്രെയ്ന്‍ പ്രതിനിധികള്‍ തുര്‍ക്കിയിലെ ഇസ്താംബൂളില്‍ വെച്ച് നടത്തിയ രണ്ടുഘട്ട ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. നിലവില്‍ ഇരുരാജ്യങ്ങളും വിലയേറിയ ആയുധങ്ങള്‍ക്ക് പകരം ആധുനിക സാങ്കേതിക വിദ്യകളടങ്ങിയ ഡ്രോണുകള്‍ ആണ് പ്രധാനമായും ആക്രമണങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.