തൃശൂര്‍: ലഹരി ഉപേക്ഷിച്ചതിന് ശേഷം സംസാരിത്തിലും പെരുമാറ്റത്തിലും നല്ല വ്യത്യാസമുണ്ടായിട്ടുണ്ടെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. ലഹരി കഴിക്കുന്നതിന് പകരം മറ്റെന്തെങ്കിലും ആഹാരം കഴിക്കുമെന്നും ഗെയിംസിലൊക്കെ സജീവമാകാറുണ്ടെന്നും ഷൈന്‍ പറയുന്നു. പിതാവ് ചാക്കോയുടെ അപകടമരണത്തിന് ശേഷമുള്ള ആദ്യ അഭിമുഖത്തിലാണ് ഷൈനിന്റെ പ്രതികരണം.
ഹോട്ടലിലെ റെയ്ഡിനൊക്കെ ശേഷം ലഹരി ഉപയോഗം നിര്‍ത്താന്‍ താന്‍ തീരുമാനിച്ചിരുന്നു. വീണ്ടും ചിട്ടയോടുള്ള ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു. ഒരു ദുശീലങ്ങളും ഇല്ലായിരുന്നു. ലഹരി ഉപയോഗിക്കുന്നതിന് പകരമായി ഗെയിംസിലും മറ്റും സമയം കണ്ടെത്തി. തന്റെ സംസാരത്തിലും പെരുമാറ്റത്തിലുമൊക്കെയുള്ള വ്യത്യാസം മനസിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും ഷൈന്‍ പറയുന്നു.
ഇനി അച്ഛനെയും അമ്മയേയും വിഷമിപ്പിക്കരുതെന്ന ചിന്ത ഉണ്ടായിരുന്നു. അങ്ങനെയാണ് ചികിത്സയ്ക്ക് പോകാന്‍ സമ്മതിച്ചത്. താന്‍ പുറകിലത്തെ സീറ്റിലായിരുന്നു. ഇടയ്ക്കിടയ്ക്ക് ഡാഡിയോട് ബിസ്‌ക്കറ്റ് ചോദിച്ചിരുന്നു. പിന്നീട് ഉണര്‍ന്നപ്പോള്‍ റോഡില്‍ കിടക്കുന്നു. വണ്ടി മുഴുവനായും തകര്‍ന്നു. അപകടത്തില്‍ തനിക്കാണ് എന്തെങ്കിലും സംഭവിച്ചിരുന്നതെങ്കില്‍ ഡാഡിക്ക് ഒട്ടും സഹിക്കാന്‍ പറ്റില്ലായിരുന്നുവെന്നും ഷൈന്‍ പറഞ്ഞു.
റോഡില്‍ കിടന്ന സമയത്ത് അമ്മയെ ഒന്നു പിടിക്കാന്‍ പോലും കഴിഞ്ഞില്ല. തന്റെ കൈ ഒടിഞ്ഞ് തൂങ്ങി കിടക്കുകയായിരുന്നു. ആരെങ്കിലും തങ്ങളെയൊന്ന് രക്ഷിക്കണേയെന്ന് ഉറക്കെ വിളിച്ച് പറഞ്ഞു. ഡാഡി മരിച്ചുവെന്ന് അറിഞ്ഞു. അമ്മ എപ്പോഴും ഡാഡിയെ അന്വേഷിച്ചുകൊണ്ടിരുന്നു. നമ്മളോടൊപ്പമുണ്ടെന്ന് പറഞ്ഞ് താന്‍ കരയുമായിരുന്നു. അമ്മയ്ക്ക് എല്ലാം മനസിലായി എന്നാണ് വിചാരിച്ചിരുന്നത്. പക്ഷേ, കുറച്ച് നേരം കഴിഞ്ഞ് അമ്മ വീണ്ടും ഡാഡി എവിടെയെന്ന് ചോദിക്കും. അമ്മയ്ക്ക് ആ സമയക്ക് കുറച്ച് ഓര്‍മക്കുറവുമുണ്ടായിരുന്നു. അവസാനമായി ഡാഡിയെ നന്നായി കാണാന്‍ പോലും അമ്മയ്ക്ക് സാധിച്ചില്ലെന്നും ഷൈന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.