സംസ്ഥാനത്ത് സ്‌കൂള്‍ പഠനത്തില്‍ ഇനി ഹിന്ദി പ്രധാനം; ഒന്നാം ക്ലാസ് മുതല്‍ തുടങ്ങിയേക്കും

സംസ്ഥാനത്ത് സ്‌കൂള്‍ പഠനത്തില്‍ ഇനി ഹിന്ദി പ്രധാനം; ഒന്നാം ക്ലാസ് മുതല്‍ തുടങ്ങിയേക്കും

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഹിന്ദി പഠനത്തിന് പ്രാമുഖ്യം നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം രാഷ്ട്രീയമായി എതിര്‍ത്തെങ്കിലും മലയാളത്തിനും ഇംഗ്ലീഷിനും പുറമെ, ഹിന്ദിയിലും വിദ്യാര്‍ഥികള്‍ ഉയര്‍ന്ന നൈപുണ്യം നേടാന്‍ ലക്ഷ്യമിടുകയാണ് വിദ്യാഭ്യാസ മാര്‍ഗരേഖ.

ഹിന്ദി കംപ്യൂട്ടിങ് ഉള്‍പ്പെടെ കുട്ടികളെ പ്രാപ്തരാക്കാനുള്ള അക്കാഡമിക് മാസ്റ്റര്‍ പ്ലാന്‍ സ്‌കൂളുകള്‍ ആസൂത്രണം ചെയ്യണം. നിലവില്‍ അഞ്ചാം ക്ലാസില്‍ തുടങ്ങുന്ന ഹിന്ദി പഠനം ഒന്ന് മുതല്‍ തുടങ്ങും വിധം മാറ്റാനും ആലോചനയുണ്ട്. ഹിന്ദി വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള പ്രാപ്തി കുട്ടികള്‍ക്ക് ഉണ്ടാക്കാനുള്ള പഠന പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍തലത്തില്‍ ഏറ്റെടുക്കണം. ഇതിനായി ഹിന്ദി ക്ലബ് ഊര്‍ജിതമാക്കുന്നതിന് പുറമെ, ഹിന്ദി സിനിമകള്‍ കാണാനും കുട്ടികള്‍ക്ക് അവസരമൊരുക്കും. എല്ലാ കുട്ടികളും നിര്‍ബന്ധമായും ഹിന്ദി പഠിക്കുന്ന തരത്തിലാവും ഭാഷാ പദ്ധതി.

മാതൃഭാഷയ്ക്കും ഇംഗ്ലീഷിനും പുറമെ, ഹിന്ദിക്കും പ്രാധാന്യം നല്‍കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി). നയപരമായി എന്‍ഇപിയെ എതിര്‍ക്കുമ്പോഴും ത്രിഭാഷാ പരിപാടിക്കനുസരിച്ചു മുന്നോട്ടുനീങ്ങാനാണ് കേരളത്തിന്റെ തീരുമാനം. അതിഥിത്തൊഴിലാളികളുടെ മക്കള്‍ കൂടുതലായി പൊതുവിദ്യാലയങ്ങളില്‍ ചേരുന്നുണ്ട്. അവരെ ആകര്‍ഷിക്കാനും ഹിന്ദിപഠനം ഉപകരിക്കും.

ഭാഷാപഠനത്തെയല്ല, ഹിന്ദി അടിച്ചേല്പിക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്ന നിലപാടിലാണ് സര്‍ക്കാര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.