ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ബാല്യകാല വസതി വാങ്ങാന്‍ വില്ലേജ് കൗൺസിലിന്റെ തീരുമാനം

ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ബാല്യകാല വസതി വാങ്ങാന്‍ വില്ലേജ് കൗൺസിലിന്റെ തീരുമാനം

ചിക്കാഗോ: ലിയോ പതിനാലാമൻ മാർ‌പാപ്പയുടെ ബാല്യകാല വസതി വാങ്ങാന്‍ ഒരുങ്ങുകയാണ് ജന്മഗ്രാമമായ ചിക്കാഗോയിലെ ഡോള്‍ട്ടണിലെ അധികൃതര്‍. കഴിഞ്ഞ ദിവസം നടന്ന പ്രത്യേക ബോർഡ് യോഗത്തിലാണ് പാപ്പായുടെ ബാല്യകാല വീട് വാങ്ങാൻ വില്ലേജ് കൗൺസിൽ ഏകകണ്ഠമായി തീരുമാനമെടുത്തത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡോൾട്ടൺ മേയർ ജേസൺ ഹൗസാണ് നേരത്തെ ഈ വിഷയത്തില്‍ വോട്ടെടുപ്പിന് ആഹ്വാനം ചെയ്തത്.

മാര്‍പാപ്പയുടെ സ്ഥാനാരോഹണത്തിന് പിന്നാലെ ഇല്ലിനോയിസിലെ ഡോള്‍ട്ടണിലെ ഇ. 142-ാം പ്ലേസിലെ ചെറിയ ഇരുനില വീട് ഏറെ ശ്രദ്ധ നേടിയിരുന്നു. വിന്‍ഡി സിറ്റിയില്‍ നിന്ന് ഏകദേശം 20 മൈല്‍ തെക്കാണ് ഈ വീട്.

ഡോള്‍ട്ടണ്‍ വില്ലേജ് ബോര്‍ഡ് അംഗങ്ങള്‍ മാര്‍പാപ്പയുടെ വീട് വാങ്ങുന്നതിനെ ജീവിതത്തിലൊരിക്കല്‍ മാത്രം ലഭിക്കുന്ന അവസരം എന്നാണ് വിശേഷിപ്പിച്ചത്. മൈക്കല്‍ ജാക്സണ്‍, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ എന്നിവരുടെ വീടുകള്‍ ചരിത്ര സ്മാരകങ്ങളായപ്പോഴുണ്ടായ സാമ്പത്തിക നേട്ടങ്ങള്‍ ബോര്‍ഡ് അംഗങ്ങള്‍ ഉദാഹരണമായി കാണുന്നുണ്ട്. എന്നാല്‍ വീടിന്റെ ഉടമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മുമ്പ് കര്‍ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ് എന്നറിയപ്പെട്ടിരുന്ന ലിയോ മെയ് മാസത്തിലാണ് ആദ്യത്തെ അമേരിക്കന്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. അദേഹത്തിന്റെ സ്ഥാനാരോഹണത്തെ ചരിത്ര നിമിഷമായി അമേരിക്കയും ജന്മനാടായ ചിക്കാഗോയും ആഘോഷിച്ചിരുന്നു. നമ്മുടെ നഗരത്തിന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ നിമിഷങ്ങളിലൊന്ന് എന്നാണ് ചിക്കാഗോ മേയര്‍ ബ്രാന്‍ഡന്‍ ജോണ്‍സണ്‍ വിശേഷിപ്പിച്ചത്.

1955-ല്‍ ചിക്കാഗോയില്‍ ജനിച്ച പ്രെവോസ്റ്റ് വില്ലനോവയില്‍ നിന്ന് ഗണിത ശാസ്ത്രത്തില്‍ ബിരുദം നേടുകയും തുടര്‍ന്ന് ചിക്കാഗോയിലെ കാത്തലിക് തിയോളജിക്കല്‍ യൂണിയനില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ഡിപ്ലോമ നേടുകയും ചെയ്തു. പിന്നീട് വൈദികനായ അദേഹം കഴിഞ്ഞ 20 വര്‍ഷമായി പെറുവില്‍ ബിഷപ്പായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.