വാഴ്ത്തപ്പെട്ട കാർലോയുടെയും ഫ്രാസാറ്റിയുടെയും വിശുദ്ധ പദവി പ്രഖ്യാപനം ഞായറാഴ്ച; പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നു

വാഴ്ത്തപ്പെട്ട കാർലോയുടെയും ഫ്രാസാറ്റിയുടെയും വിശുദ്ധ പദവി പ്രഖ്യാപനം ഞായറാഴ്ച; പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നു

വത്തിക്കാൻ സിറ്റി: സെപ്റ്റംബർ ഏഴിന് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന കാർലോ അക്യുട്ടിസിന്റെയും ജോർജിയോ ഫ്രാസാറ്റിയുടെയും പേരിൽ വത്തിക്കാൻ പ്രത്യേക സ്റ്റാമ്പുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നു. ഇരുവരുടെയും വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ സ്മരണയ്ക്കായിട്ടാണ് വത്തിക്കാൻ പ്രത്യേക സ്റ്റാമ്പുകൾ പുറത്തിറക്കുന്നത്.

സുവിശേഷത്തിന്റെ ഈ രണ്ട് യുവ സാക്ഷികള്‍ക്കും ആദരവ് അര്‍പ്പിക്കുച്ചു കൊണ്ട് വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിലെ പോസ്റ്റല്‍ ആന്‍ഡ് ഫിലാറ്റലിക് സര്‍വീസ്, ഇറ്റലിയിലെ തപാല്‍ വകുപ്പ്, സാന്‍ മറിനോ റിപ്പബ്ലിക്, മാള്‍ട്ടയിലെ സോവറിന്‍ മിലിട്ടറി ഓര്‍ഡര്‍ എന്നിവയുമായി സഹകരിച്ചാണ് അനുസ്മരണ സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നത്.

ഫ്രാസാറ്റി കുടുംബത്തിലെ തന്നെ അംഗമായ ആല്‍ബെര്‍ട്ടോ ഫാല്‍ചെറ്റി എന്ന കലാകാരന്‍ വരച്ച പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയുടെ ഛായാചിത്രമാണ് ഒരു സ്റ്റാമ്പില്‍ ചിത്രീകരിച്ചിരിക്കുന്നത്. മറ്റൊന്നിൽ ചുവന്ന ടീ-ഷർട്ട് ധരിച്ച് ഒരു ബാക്ക്പാക്ക് വഹിച്ചുകൊണ്ട് നിൽക്കുന്ന കാർലോ അക്യുട്ടിസാണ്.

ഓരോ സ്റ്റാമ്പിനും 1.35 യൂറോ വിലയുണ്ട്. പുതിയ സ്റ്റാമ്പുകളും വിശുദ്ധരുടെ ബുക്ക്‌ലെറ്റുകളും വിശുദ്ധ പദവി പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പോസ്റ്റ് ഓഫീസിലും അടുത്ത ദിവസം മുതല്‍ എല്ലാ വത്തിക്കാന്‍ പോസ്റ്റ് ഓഫീസുകളിലും വില്‍പ്പനയ്ക്ക് ലഭ്യമാകും.

വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസ്

ജപമാലയും കീബോർഡും ആത്മീയ പ്രചരണത്തിൽ സംയോജിപ്പിച്ച കൗമാരക്കാരനായിരുന്നു കാർലോ അക്യുട്ടിസ്. 2006-ൽ പതിനഞ്ചാം വയസിൽ രക്താർബുദം ബാധിച്ച് മരണപ്പെടുകയായിരുന്നു.

ലണ്ടനിൽ ജനിച്ച് മിലാനിൽ വളർന്ന കാർലോ 11–ാം വയസിൽ അസീസിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്സൈറ്റ് ആരംഭിച്ചാണ് വിശ്വാസ പ്രചാരണത്തിന് തുടക്കമിട്ടത്. വിശുദ്ധരെ പ്രഖ്യാപിക്കുന്നതിന് സഭ അംഗീകരിച്ച അദ്ഭുതങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തി ശ്രദ്ധേയനായി.

വിശുദ്ധ പദവിയിലേക്കുള്ള ആദ്യ ചുവടുവയ്പ്പായി 2020-ൽ കാർലോ അക്യുട്ടിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യപിച്ചു, പാൻക്രിയാസിനെ ബാധിക്കുന്നരോഗമുള്ള ഒരു ബ്രസീലിയൻ കുട്ടിയെ സുഖപ്പെടുത്തിയ ആദ്യത്തെ അദ്ഭുതത്തിനു ശേഷമാണ് ഈ പ്രഖ്യാപനം ഉണ്ടായത്.

കാർലോയുടെ മധ്യസ്ഥതയിൽ കോസ്റ്ററിക്കയിൽ നിന്നുള്ള കൗമാരക്കാരി ഫ്ലോറൻസിൽ വിദ്യാർഥിയായിരുന്ന വലേറിയയ്ക്ക് അപകടത്തെത്തുടർന്നുണ്ടായ ഗുരുതരാവസ്ഥയിൽ നിന്ന് സൗഖ്യം ലഭിച്ചത് രണ്ടാമത്തെ അദ്ഭുതമായി സമിതി അംഗീകരിച്ചതോടെ വിശുദ്ധരുടെ ഗണത്തിലേക്കു ഉയർത്തുന്നതിന് ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയിൽ ചേർന്ന സമിതി തീരുമാനിക്കുകയായിരുന്നു.

വാഴ്ത്തപ്പെട്ട ജോർജിയോ ഫ്രാസാറ്റി

1901-ല്‍ ടൂറിനിലെ ഒരു പ്രമുഖ കുടുംബത്തിലാണ് ഫ്രാസാറ്റി ജനിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെയും ദരിദ്രര്‍ക്ക് നല്‍കിയ സേവനത്തിലൂടെയും വിശ്വാസ ജീവിതത്തില്‍ വളര്‍ന്നു വന്ന അദേഹം ഡൊമിനിക്കന്‍ മൂന്നാം സഭയില്‍ അംഗമായി ചേര്‍ന്നു. പര്‍വതാരോഹണം പോലുള്ള സാഹസിക വിനോദങ്ങളില്‍ തല്‍പ്പരനായിരുന്നു ഫ്രാസാറ്റി. ആല്‍പൈന്‍ കൊടുമുടികള്‍ക്കൊപ്പം ടൂറിനിലെ ഏറ്റവും ദരിദ്രരായ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഭക്ഷണവും മരുന്നും വിതരണം ചെയ്തുകൊണ്ട് വിശുദ്ധിയുടെ കൊടുമുടികളും ഫ്രാസാറ്റി നടന്നുകയറി.

1925 ജൂലൈ 4-ന് പോളിയോ ബാധിച്ച് അന്തരിച്ച പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയുടെ മരണ ശതാബ്ദി വടക്കന്‍ ഇറ്റലിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആചരിച്ചിരുന്നു. 198-ല്‍ ഫ്രാസാറ്റിയുടെ നാമകരണനടപടികളുടെ ഭാഗമായി അദേഹത്തിന്റെ മൃതപേടകം തുറന്നപ്പോഴാണ് ശരീരം അഴുകാത്തതായി കണ്ടെത്തിയത്.




1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.