ഫെയ്സ്ബുക്കിനും ഇൻസ്റ്റയ്ക്കും യൂട്യൂബിനും നിരോധനം; തീരുമാനവുമായി നേപ്പാള്‍ സര്‍ക്കാര്‍

ഫെയ്സ്ബുക്കിനും ഇൻസ്റ്റയ്ക്കും യൂട്യൂബിനും നിരോധനം; തീരുമാനവുമായി നേപ്പാള്‍ സര്‍ക്കാര്‍

കാഠ്മണ്ഡു: ഫെയ്‌സ്ബുക്ക്, എക്‌സ്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നിവയുള്‍പ്പെടെ 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി നേപ്പാള്‍ സര്‍ക്കാര്‍. നേപ്പാളിലെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയ പരിധി പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കെ.പി ശര്‍മ്മ ഒലി സര്‍ക്കാരിന്റെ നടപടി.

26 സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ബാധകമാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകൾ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഓഗസ്റ്റ് 28- മുതൽ സർക്കാർ ഏഴ് ദിവസത്തെ സമയപരിധി നിശ്ചയിച്ച് നൽകിയിരുന്നു. ബുധനാഴ്ച രാത്രി ഇതിനുള്ള അവസരം അവസാനിച്ചതോടെയാണ് നടപടി.

വ്യാഴാഴ്ച നേപ്പാൾ വിവര സാങ്കേതിക മന്ത്രാലയം യോഗം നിരോധനം നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മന്ത്രാലയത്തിന്റെ വക്താവായ ഗജേന്ദ്ര ഠാക്കൂര്‍, അര്‍ദ്ധ രാത്രിക്ക് മുന്‍പ് സോഷ്യല്‍ മീഡിയ കമ്പനികള്‍ തങ്ങളെ സമീപിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായി പറഞ്ഞിരുന്നു. അല്ലാത്തപക്ഷം സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദേഹം വ്യക്തമാക്കിയിരുന്നു.

ആരും സമീപിക്കാത്ത സാഹചര്യത്തില്‍ വ്യാഴാഴ്ച മന്ത്രാലയത്തില്‍ ചേര്‍ന്ന യോഗം നിരോധനം നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഫേസ്ബുക്ക്, ഫേസ്ബുക്ക് മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, വാട്ട്‌സ്ആപ്പ്, എക്സ്, ലിങ്ക്ഡ്ഇന്‍, സ്‌നാപ്ചാറ്റ്, റെഡ്ഡിറ്റ്, ഡിസ്‌കോര്‍ഡ്, പിന്‍റെറസ്റ്റ്, സിഗ്നല്‍, ത്രെഡ്‌സ്, വീചാറ്റ്, ക്വോറ, ടംബ്ലര്‍, ക്ലബ്‌ഹൗസ്, മാസ്റ്റോഡണ്‍, റംബിള്‍, വികെ, ലൈന, ഐഎംഒ, സാലോ, സോള്‍, ഹംറോ പാട്രോ എന്നിവ നിരോധിച്ചവയിൽ ഉള്‍പ്പെടുന്നു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.