അഫ്ഗാനില്‍ സൈനിക കേന്ദ്രം: അമേരിക്കയ്‌ക്കെതിരെ ചൈനയും റഷ്യയും പാകിസ്ഥാനും ഇറാനും

അഫ്ഗാനില്‍ സൈനിക കേന്ദ്രം: അമേരിക്കയ്‌ക്കെതിരെ ചൈനയും റഷ്യയും  പാകിസ്ഥാനും ഇറാനും

ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനില്‍ അമേരിക്ക സൈനിക താവളങ്ങള്‍ സ്ഥാപിക്കുന്നതിനെ എതിര്‍ത്ത് റഷ്യ, ചൈന, ഇറാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍.

കാബൂളിന്റെ പരമാധികാരത്തെയും ഭൂമിശാസ്ത്രപരമായ അഖണ്ഡതയെയും മാനിക്കണമെന്നാണ് ആവശ്യം. അഫ്ഗാനിസ്ഥാനില്‍ സൈനിക സാന്നിധ്യം സ്ഥാപിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രമിക്കുന്നതിനിടെയാണ് എതിര്‍പ്പറിയിച്ച് ഈ രാജ്യങ്ങള്‍ രംഗത്ത് വന്നത്.

യു.എന്‍ പൊതുസഭയുടെ എണ്‍പതാമത് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഈ നാല് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ യോഗം ചേര്‍ന്നത്. യോഗത്തിന് ശേഷം അഫ്ഗാന്‍ സൈനിക താവളങ്ങളെക്കുറിച്ചുള്ള സംയുക്ത പ്രസ്താവന പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പങ്കുവെക്കുകയായിരുന്നു.

ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് തിരികെ നല്‍കണമെന്ന് അഫ്ഗാനിസ്ഥാനോട് ട്രംപ് ആവശ്യപ്പെടുകയും താലിബാന്‍ അത് നിരസിക്കുകയും ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഈ നാല് രാജ്യങ്ങള്‍ താലിബാന് അനുകൂലമായ നിലപാട് സ്വീകരിച്ചത്.

തലസ്ഥാനമായ കാബൂളിന് വടക്ക് സ്ഥിതി ചെയ്യുന്ന അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ വ്യോമതാവളമായ ബഗ്രാം, താലിബാനെതിരായ 20 വര്‍ഷത്തെ യുദ്ധത്തില്‍ യു.എസ് സൈനിക നടപടികളുടെ കേന്ദ്രമായിരുന്നു.

'ബഗ്രാം വ്യോമതാവളം തിരികെ ലഭിക്കുന്നതിനായി ചിലര്‍ ഞങ്ങളുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി അടുത്തിടെ പറഞ്ഞിരുന്നു. അഫ്ഗാന്റെ ഒരിഞ്ചു മണ്ണില്‍ പോലും ഇടപാട് സാധ്യമല്ല. ഞങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ല'- അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ഫസീഹുദ്ദീന്‍ ഫിത്രാദ് പറഞ്ഞു.

ചൈനയുടെ ആണവ നിലയത്തിന് അടുത്തുള്ള സ്ഥലമാണ് ബഗ്രാം. അതാണ് ബഗ്രാം തിരച്ചു വേണമെന്ന അമേരിക്കയുടെ ആവശ്യത്തിന് പിന്നില്‍. ബ്രിട്ടന്‍ സന്ദര്‍ശിക്കുമ്പോഴാണ് ട്രംപ് ആദ്യമായി ഈ ആവശ്യം ഉന്നയിക്കുന്നത്.

1950 കളുടെ തുടക്കത്തില്‍ അന്നത്തെ സോവിയറ്റ് യൂണിയന്റെ സഹായത്തോടെയാണ് ഈ വ്യോമതാവളം നിര്‍മിച്ചത്. പത്ത് വര്‍ഷത്തെ സോവിയറ്റ് അധിനിവേശ കാലത്ത് ഇത് വികസിപ്പിക്കുകയും ചെയ്തിരുന്നു.

അമേരിക്കയുടെ പിന്തുണയില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത് 2010 ല്‍ ഡയറി ക്വീന്‍, ബര്‍ഗര്‍ കിങ് തുടങ്ങിയ ഔട്ട്ലെറ്റുകള്‍ ഉള്‍പ്പെടെ സൂപ്പര്‍ മാര്‍ക്കറ്റുകളും കടകളുമുള്ള ഒരു ചെറിയ പട്ടണത്തിന്റെ വലുപ്പത്തിലേക്ക് ബഗ്രാം വളര്‍ന്നിരുന്നു. 2012 ല്‍ ബറാക് ഒബാമ, 2019 ല്‍ ട്രംപ് എന്നിവരുള്‍പ്പെടെയുള്ള യു.എസ് പ്രസിഡന്റുമാര്‍ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.