കെയ്റോയില്‍ ഇന്ന് സമാധാന ഉച്ചകോടി; ട്രംപും അബ്ദേല്‍ ഫത്താ അല്‍ സിസിയും അധ്യക്ഷത വഹിക്കും

കെയ്റോയില്‍ ഇന്ന് സമാധാന ഉച്ചകോടി; ട്രംപും അബ്ദേല്‍ ഫത്താ അല്‍ സിസിയും അധ്യക്ഷത വഹിക്കും

കെയ്റോ: ഗാസയിലെ യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കാന്‍ ലക്ഷ്യമിടുന്ന അന്താരാഷ്ട്ര ഉച്ചകോടി ഇന്ന് ഈജിപ്തിലെ കെയ്റോയിലുള്ള ഷരം അല്‍ ശൈഖില്‍ നടക്കും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്താ അല്‍ സിസിയുടെയും അധ്യക്ഷതയിലാകും ഉച്ചകോടി. 20 രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുക്കും.

അതേസമയം ഉച്ചകോടിക്ക് മുന്‍പ് തന്നെ ബന്ദിമോചനം ഉണ്ടാകുമെന്ന് ഹമാസ് അറിയിച്ചിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം തിങ്കളാഴ്ച ഉച്ചവരെയാണ് ഹമാസിന് ബന്ദി മോചനത്തിന് സമയം നല്‍കിയത്. 47 ഇസ്രയേല്‍ ബന്ദികളെയാണ് ഹമാസ് കൈമാറേണ്ടത്. ഇതില്‍ 20 പേരെങ്കിലും ജീവനോടെയുണ്ടെന്നാണ് ഇസ്രയേലിന്റെ കണക്ക്.

ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ട്രംപ് ഞായറാഴ്ച പുറപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഈജിപ്ഷ്യന്‍ പ്രസിഡന്റ് എല്‍-സിസിയും ചേര്‍ന്ന് അധ്യക്ഷത വഹിക്കുന്ന ഉച്ചകോടിയില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.

ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ക്ഷണം ഉണ്ടെങ്കിലും അദേഹം പങ്കെടുക്കില്ല. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസിയില്‍ നിന്നാണ് മോഡിയ്ക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചത്. മോദി പങ്കെടുക്കില്ലെന്നും ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങായിരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.