ദുബായ്: ദുബായ് എയര്‍ ഷോയില്‍ വ്യോമാഭ്യാസത്തിനിടെ ഇന്ത്യയുടെ യുദ്ധ വിമാനമായ തേജസ് തകര്‍ന്ന് പൈലറ്റ് മരിക്കാനിടയായ അപകടത്തെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് വ്യോമസേന.
അപകടത്തില്‍ പൈലറ്റിന്റെ മരണം ഇന്ത്യന്‍ വ്യോമസേന സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആരാണ് മരിച്ച പൈലറ്റ് എന്ന വിവരം പുറത്തു വിട്ടിട്ടില്ല. വിങ് കമാന്‍ഡര്‍ തേജേശ്വര്‍ സിങ് വിമാനം പറത്തുമെന്നായിരുന്നു ആദ്യം അറിയിപ്പുണ്ടായിരുന്നത്. അപകട സമയത്ത് അദേഹം തന്നെയാണോ വിമാനം പറത്തിയിരുന്നതെന്ന് വ്യക്തമല്ല.
പൈലറ്റായി ഒരാള്‍ മാത്രമുള്ള സിംഗിള്‍ എന്‍ജിന്‍, ലൈറ്റ് വെയ്റ്റ് യുദ്ധ വിമാനമാണിത്. എട്ട് മിനിറ്റ് നേരത്തെ പ്രകടനത്തിനിടെ രണ്ട് തവണ കരണം മറിഞ്ഞ് മൂന്നാമത്തേതിനു ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിനു പുറത്തേക്കു നീങ്ങിയ വിമാനം അതിവേഗം താഴേക്ക് പതിച്ച് കത്തിയമരുകയായിരുന്നു.
ദുബായ് വേള്‍ഡ് സെന്‍ട്രലിലെ അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് നവംബര്‍ 17 മുതല്‍ ആകാശ അഭ്യാസ പ്രകടനങ്ങള്‍ തുടങ്ങിയത്. എയര്‍ ഷോയുടെ അവസാന ദിവസമായ ഇന്ന് ഉച്ച കഴിഞ്ഞ് ഇന്ത്യയുടെ സൂര്യകിരണ്‍ സംഘത്തിന്റെ പ്രകടനമാണ് ആദ്യം നടന്നത്. ഇതിന് പിന്നാലെ അമേരിക്കയുടെ എഫ് 35 വ്യോമാഭ്യാസം നടത്തി. തുടര്‍ന്നാണ് തേജസ് പറന്നുയര്‍ന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.