ബിഹാറിലെ കനത്ത തോല്‍വി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏഴ് നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി

ബിഹാറിലെ കനത്ത തോല്‍വി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏഴ് നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി

പട്‌ന: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ കടുത്ത നടപടികളുമായി ബിഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി.

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളും അച്ചടക്ക ലംഘനങ്ങളും നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് ഏഴ് നേതാക്കളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.

പാര്‍ട്ടി തീരുമാനങ്ങളെ നേതാക്കള്‍ സമൂഹ മാധ്യമങ്ങളിടലക്കം വിമര്‍ശിച്ചിട്ടുണ്ടെന്നും ഇതുമൂലം പാര്‍ട്ടിയുടെ പ്രശസ്തിയെ പ്രതികൂലമായി ബാധിച്ചെന്നും കപില്‍ദേവ് പ്രസാദ് യാദവ് അധ്യക്ഷനായ അച്ചടക്ക സമിതി ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് സേവാദളിന്റെ മുന്‍ വൈസ് പ്രസിഡന്റ് ആദിത്യ പാസ്വാന്‍, ബിഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റ് ഷക്കീലുര്‍ റഹ്‌മാന്‍, കിസാന്‍ കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റ് രാജ് കുമാര്‍ ശര്‍മ, സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാജ് കുമാര്‍ രാജന്‍, പിന്നോക്ക വിഭാഗത്തിന്റെ മുന്‍ പ്രസിഡന്റ് കുന്ദന്‍ ഗുപ്ത, ബങ്ക ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കാഞ്ചന കുമാരി, നളന്ദ ജില്ലയില്‍ നിന്നുള്ള രവി ഗോള്‍ഡന്‍ എന്നിവരാണ് പുറത്താക്കപ്പെട്ട നേതാക്കള്‍.

എന്നാല്‍ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുതിര്‍ന്ന നേതാക്കളെ സംരക്ഷിക്കാനുള്ള ഒരു ബലിയാടാക്കല്‍ തന്ത്രമാണിതെന്നാണ് പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയരുന്ന വിമര്‍ശനം. ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ 243 അംഗ നിയസമ സഭയില്‍ കോണ്‍ഗ്രസിന് വെറും ആറ് സീറ്റുകള്‍ മാത്രമാണ് നേടാനായത്. 2020 ല്‍ 19 സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.