'പാര്‍ട്ടി പറയുന്നത് അനുസരിക്കും': മറ്റത്തൂരില്‍ ഇടഞ്ഞ് നില്‍ക്കുന്നവര്‍ അനുനയത്തിലേക്ക്

'പാര്‍ട്ടി പറയുന്നത് അനുസരിക്കും': മറ്റത്തൂരില്‍ ഇടഞ്ഞ് നില്‍ക്കുന്നവര്‍  അനുനയത്തിലേക്ക്

തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തിനിടെയും കോണ്‍ഗ്രസിന് നാണക്കേടായ മറ്റത്തൂര്‍ പഞ്ചായത്തിലെ കൂറുമാറ്റത്തില്‍ അനുനയ നീക്കം ഊര്‍ജിതം.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിര്‍ദേശത്തില്‍ റോജി എം. ജോണ്‍ എംഎല്‍എ ഇടഞ്ഞ് നില്‍ക്കുന്ന പഞ്ചായത്ത് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിക്കൊപ്പം തന്നെയാണ് തങ്ങളെന്ന് റോജിയോട് അച്ചടക്ക നടപടി നേരിട്ട നേതാക്കളും പഞ്ചായത്ത് അംഗങ്ങളും ആവര്‍ത്തിച്ചു.

'മറ്റത്തൂരില്‍ ബിജെപിയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല. സിപിഎമ്മിനെ അധികാരത്തില്‍നിന്ന് മാറ്റി നിര്‍ത്തുക എന്നതായിരുന്നു പ്രാദേശികമായി അവിടുത്തെ പാര്‍ട്ടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സ്വതന്ത്രനായി ജയിച്ച ഒരാളെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു.

തങ്ങള്‍ പിന്താങ്ങിയ സ്വതന്ത്രനെ ബിജെപിയും പിന്തുണച്ചു എന്നല്ലാതെ ബിജെപിയുമായി ഒരു കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ല. ഒരു കോണ്‍ഗ്രസ് അംഗവും ബിജെപി നേതാക്കളമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. സ്വതന്ത്ര അംഗത്തെ പിന്തുണയ്ക്കാനുള്ള തീരുമാനം ബിജെപി കൂട്ടുകെട്ടായി മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണ്'- ഇടഞ്ഞ് നില്‍ക്കുന്നവര്‍ വിശദീകരിച്ചു.

തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് നടപടി സ്വീകരിച്ചതെന്ന് നേരത്തെ ഇവര്‍ കെപിസിസി അധ്യക്ഷനെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സണ്ണി ജോസഫ് റോജി എം. ജോണിനെ മധ്യസ്ഥനായി നിയോഗിച്ചത്. തുടര്‍ന്ന് ഇവര്‍ അങ്കമാലിയിലെ റോജിയുടെ ഓഫീസിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു.

പാര്‍ട്ടി പറയുന്നത് എന്തും അനുസരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാമെന്നും അംഗങ്ങള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഡിസിസി സെക്രട്ടറിയായിരുന്ന ടി.എന്‍.ചന്ദ്രന്റെ നേതൃത്വത്തിലാണ് അംഗങ്ങള്‍ കാര്യങ്ങള്‍ വിശദീകരിക്കാനെത്തിയത്.

അതേസമയം പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചാല്‍ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നത് പരിഗണിക്കാമെന്ന് ജില്ലാ നേതൃത്വം പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം രേഖമൂലം അറിയിച്ചിരുന്നില്ല. ഇത്തരത്തിലൊരു നിര്‍ദേശം സംസ്ഥാന നേതൃത്വം ഇവരെ അറിയിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല. അനുനയ ചര്‍ച്ചകള്‍ തുടരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.