'ഞങ്ങള്‍ക്കെതിരെ വെറുപ്പ് പടര്‍ത്താന്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ഹിന്ദി ഭാഷ ചിട്ടപ്പെടുത്തിയത് ക്രിസ്ത്യന്‍ പാതിരിയാണെന്ന് ഓര്‍ക്കണം': ഫാദര്‍ ജോണ്‍സണ്‍ തേക്കടിയില്‍

 'ഞങ്ങള്‍ക്കെതിരെ വെറുപ്പ് പടര്‍ത്താന്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ഹിന്ദി ഭാഷ ചിട്ടപ്പെടുത്തിയത് ക്രിസ്ത്യന്‍ പാതിരിയാണെന്ന് ഓര്‍ക്കണം': ഫാദര്‍ ജോണ്‍സണ്‍ തേക്കടിയില്‍

തിരുവനന്തപുരം: ക്രൈസ്തവര്‍ക്കെതിരെ വെറുപ്പ് പടര്‍ത്താന്‍ നിങ്ങളുപയോഗിക്കുന്ന ഹിന്ദി ഭാഷ ക്രിസ്ത്യന്‍ പാതിരി ചിട്ടപ്പെടുത്തിയതാണെന്ന് നിങ്ങളോര്‍ക്കണമെന്ന് ഫാദര്‍ ജോണ്‍സണ്‍ തേക്കടിയില്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും സംസാരിക്കുന്നത് അമേരിക്കക്കാരനായ ഡോ. സാമുവല്‍ ഹെന്റി കെല്ലോഗ് ചിട്ടപ്പെടുത്തിയ ഹിന്ദി ഭാഷയാണെന്ന് അദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ ഹിന്ദി ഭാഷ ദേശീയ ഭാഷയാക്കണമെന്നൊക്കെ അമിത് ഷാ പറയുമ്പോള്‍ അദേഹം അറിയാത്തൊരു കാര്യം ഉണ്ട്. ഈ ഭാഷ 1875 ല്‍ സാമുവല്‍ ഹെന്റി കെല്ലോഗ് എന്ന മിഷിനറിയാണ് ചിട്ടപ്പെടുത്തിയത്. അദേഹം എഴുതിയതായിട്ടുള്ള മനോഹരമായ ഹിന്ദി വ്യാകരണ ഗ്രന്ഥമൊക്കെയാണ് നിങ്ങള്‍ വായിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത്. അതുകൊണ്ട് തന്നെ ക്രൈസ്തവ സമൂഹത്തെ നിങ്ങള്‍ വെറുക്കും തോറും ആ ഭാഷ തന്നെ ക്രൈസ്തവര്‍ ഉണ്ടാക്കിയതാണെന്ന് നിങ്ങള്‍ വിസ്മരിക്കുന്നുവെന്നും ഫാദര്‍ ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

ക്രിസ്മസ് ദിനത്തിലെ പ്രധാനമന്ത്രിയുടെ ദേവാലയ സന്ദര്‍ശനം ഒരു നാടകമോ എന്ന വിഷയത്തില്‍ ഒരു യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദേഹം. മനുഷ്യാവകാശ പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമാണ് ഫാദര്‍ ജോണ്‍സണ്‍ തേക്കടയില്‍. മണിപ്പൂര്‍ കലാപത്തിന്റെ ഭീകരത അദേഹത്തിന്റെ വാക്കുകളിലൂടെയാണ് പുറംലോകം കൂടുതലായി അറിഞ്ഞത്.

മോഡി രണ്ടാം തവണയാണ് ക്രിസ്മസിന് ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നത്. ഇങ്ങനെ രണ്ട് പ്രാവശ്യം ദേവാലയത്തില്‍ പോയി പ്രാര്‍ഥിച്ചപ്പോള്‍ ക്രൈസ്തവനായോ? ക്രൈസ്തവനായി എന്ന് അങ്ങയുടെ കൂട്ടത്തിലുള്ള ഹിന്ദുത്വ വാദികളാരെങ്കിലും പറയുമോ? ഒരു പ്രാവശ്യമെങ്കിലും ദേവാലയത്തില്‍ പോകുന്നവരെ തിരഞ്ഞുപിടിച്ച് അങ്ങയുടെ അനുചരന്മാര്‍ വാളും വടിയും ശൂലവും ഉപയോഗിച്ചും പന്തംകൊളുത്തിയുമൊക്കെ ഉപദ്രവിക്കുന്ന പതിവ് അങ്ങ് കാണാതിരിക്കുന്നതല്ലല്ലോ എന്നും ഫാദര്‍ ജോണ്‍സണ്‍ ചോദിക്കുന്നു.
രണ്ട് പ്രാവശ്യം ദേവാലയങ്ങളില്‍ പോയി പ്രാര്‍ഥിച്ചിട്ടും മോഡി ക്രിസ്തുമത വിശ്വാസത്തിലേക്ക് വന്നിട്ടില്ലെങ്കില്‍ ദേവാലയങ്ങളില്‍ പോകുന്നവരെ ഉപദ്രവിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോയെന്നും അതിന് പ്രധാനമന്ത്രി ഉത്തരം നല്‍കണമെന്നും അദേഹം പറഞ്ഞു.

അതായത് ദേവാലയത്തില്‍ പോയ തന്നെ അവര്‍ മാനസാന്തരപ്പെടുത്തി ക്രൈസ്തവനാക്കിയില്ല എന്ന് ഹിന്ദുത്വവാദികളായ ബജ്‌റംഗ് ദള്‍, വിഎച്ച്പി പോലുള്ള സംഘടനാ നേതാക്കളോട് മോഡിക്ക് ധൈര്യത്തേടെ പറഞ്ഞൂകൂടെ. നമ്മളൊരിക്കലും ക്രൈസ്തവ സമൂഹത്തെ ഉപദ്രവിച്ച് കൂടെന്നും അവര്‍ നല്‍കിയതായിട്ടുള്ള ഭാഷയാണ് നമ്മള്‍ ഉപയോഗിക്കുന്നതെന്നും അവര്‍ നല്‍കിയ വിദ്യാഭ്യാസമാണ് നമ്മുടെ ഭരണഘടനയ്ക്കും ഉയര്‍ച്ചക്കും കാരണമെന്നും പറഞ്ഞൂകൂടെയെന്നും ഇങ്ങനെ പറയാന്‍ മടിയുണ്ടോ എന്നും അദേഹം ചോദിച്ചു.

ഇന്ത്യയില്‍ ക്രൈസ്തവ പീഡനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ബജ്‌റംഗ് ദള്‍, ഹിന്ദുത്വ തീവ്രവാദികളുടെ പങ്ക് അറിയേണ്ടതുണ്ട്. ക്രൈസ്തവരെ എവിടെ കണ്ടാലും അടിക്കുക, കൊല്ലുക എന്ന നിലവാരത്തിലേക്ക് അവരെത്തിയിട്ടുണ്ട്. ഈ കൂട്ടത്തെ അനുകൂലിക്കുന്നവരും നമുക്കിടയിലുണ്ടെന്ന് അദേഹം പറഞ്ഞു.

ഇങ്ങനെയുള്ളവരുടെ തോളില്‍ കയ്യിട്ടാല്‍ എന്തെങ്കിലും ലഭിക്കുമെന്നാണ് ഇക്കൂട്ടര്‍ കരുതുന്നത്. എന്നാല്‍ അവര്‍ ഒരിക്കല്‍ നിങ്ങളെയും തേടി വരും. ഇപ്പോള്‍ നിങ്ങളുടെ അടുത്തേക്ക് കൊണ്ടുവരുന്ന മധുര പലഹാരങ്ങളില്‍ വിഷമാണ്. അവര്‍ ഏത് സമയവും നിങ്ങളുടെ അടുത്തേക്കും എത്തും. നമ്മുടെ രാജ്യത്തെ വെട്ടിമുറിക്കാന്‍ അനുവദിക്കരുത്. ഭീകര പ്രസ്ഥാനമായ ബജ്‌റംഗ് ദളിനെ എത്രയും വേഗം കൂച്ചുവിലങ്ങിടേണ്ടത് അനിവാര്യമാണ്. ഇവരെ കയറൂരി വിട്ടാല്‍ രാജ്യം ശിഥിലമാകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.