രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍; നടപടി ഇമെയില്‍ ആയി ലഭിച്ച പുതിയ പരാതിയില്‍

 രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍; നടപടി ഇമെയില്‍ ആയി ലഭിച്ച പുതിയ പരാതിയില്‍

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റില്‍. ഇ മെയില്‍ ആയി ലഭിച്ച പുതിയ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പാലക്കാട് കെപിഎം ഹോട്ടലില്‍ നിന്നാണ് പത്തനംതിട്ട പൊലീസ് രാഹുലിനെ കസ്റ്റഡിയില്‍ എടുത്തത്.

രാഹുലിനെതിരെ മൂന്നാമതൊരു പരാതി കൂടി ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അര്‍ധരാത്രി 12:30 ന് ശേഷം പൊലീസിന്റെ രഹസ്യ നീക്കം ഉണ്ടായത്. പത്തനംതിട്ട സ്വദേശിനിയാണ് പുതിയ പരാതി നല്‍കിയതെന്നാണ് വിവരം. ബലാത്സംഗം ചെയ്‌തെന്നും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പത്തനംതിട്ടയില്‍ എഫ്‌ഐആര്‍ രജിസ്റ്റ ചെയ്ത ശേഷം കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നുവെന്നാണ് വിവരം.

ശനിയാഴ്ച രാത്രി 12:30 ഓടെയാണ് പാലക്കാട് കെപിഎം റീജന്‍സിയില്‍ നിന്ന് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഇതിനുള്ള ഒരുക്കങ്ങള്‍ വൈകുന്നേരം തന്നെ തുടങ്ങിയിരുന്നതായാണ് സൂചന. നിലവില്‍ രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെര രാത്രി 10 മുതല്‍ ജില്ലയിലെ പ്രധാന പൊലീസ് ഉദ്യോഗസ്ഥരെയൊന്നും ഫോണില്‍ കിട്ടിയിരുന്നില്ല. രാഹുലിന്റെ ഡ്രൈവറും സഹായിയും ഉള്‍പ്പെടെ പോയശേഷമായിരുന്നു പൊലീസ് നടപടി. പാലക്കാട് ഉപതിരഞ്ഞെടുപ്പ് കാലത്തായിരുന്നു രാഹുലിനെതിരായ പൊലീസിന്റെ ആദ്യ നീക്കം. 2024 നവംബര്‍ അഞ്ചിന് അര്‍ധരാത്രി നീലപ്പെട്ടിയില്‍ പണം കൊണ്ടുവന്നിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു ഇതേ ഹോട്ടലില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ പരിശോധന നടത്തിയത്. എന്നാല്‍ ഒന്നും കിട്ടിയിരുന്നില്ല. രാഹുലിനെ കസ്റ്റഡിയിലെടുക്കാനുമായില്ല.

എന്നാല്‍ ഇത്തവണ പഴുതടച്ചായിരുന്നു പൊലീസിന്റെ നീക്കം. ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിലായത് അടക്കമുള്ള പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണ് രാഹുലിനെതിരായ നടപടിയെന്നാണ് ആക്ഷേപം.

അതേസമയം ആദ്യ ലൈംഗിക പീഡന കേസില്‍ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. രണ്ടാം കേസില്‍ വിചാരണകോടതി മുന്‍കൂര്‍ ജാമ്യവും അനുവദിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.