ദീപക്കിന്റെ ആത്മഹത്യ: യുവതിയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ എഡിറ്റ് ചെയ്തതെന്ന് പൊലീസ്; സൈബര്‍ വിദഗ്ധരുടെ സഹായം തേടി

ദീപക്കിന്റെ ആത്മഹത്യ: യുവതിയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ എഡിറ്റ് ചെയ്തതെന്ന് പൊലീസ്;  സൈബര്‍ വിദഗ്ധരുടെ സഹായം തേടി

ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. ബസ് ജീവനക്കാരുടെയും   ബസില്‍ ആ സമയം യാത്ര ചെയ്തവരെയും  കണ്ടെത്തി മൊഴിയെടുക്കും.

കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെ അപമാന ഭയം മൂലം യുവാവ് ജീവനൊടുക്കിയ കേസില്‍ നിര്‍ണായക നീക്കവുമായി പൊലീസ്. പ്രതിയായ വടകര സ്വദേശിനി ഷിംജിത മുസ്തഫയും ദീപക്കും ബസില്‍ കയറിയത് മുതലുള്ള ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും.

സ്വകാര്യ ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേസില്‍ സൈബര്‍ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. തിരക്കുള്ള ബസില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടു എന്നു പറഞ്ഞു കൊണ്ടുള്ള രണ്ട് വീഡിയോകളാണ് യുവതി ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇട്ടത്. വിവാദമായതോടെ രണ്ടും ഡിലീറ്റ് ചെയ്തു.

എന്നാല്‍ ഈ രണ്ട് വീഡിയോകളും എഡിറ്റ് ചെയ്തവയാണെന്നാണ് പൊലീസ് പറയുന്നത്. അതിനാല്‍ യുവതിയുടെ ഫോണ്‍ കണ്ടെത്തി വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവില്‍ പോവുകയും ചെയ്തു. എന്നാല്‍ ഒളിവിലുള്ള പ്രതി ജില്ല വിട്ടു പോയിട്ടില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

അതിക്രമം നേരിട്ട വിവരം വടകര പൊലീസിനെ വിളിച്ച് അറിയിച്ചുവെന്നാണ് യുവതി നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ അത്തരം ഒരു വിവരം അറിഞ്ഞിട്ടില്ലെന്നാണ് വടകര പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്. കേസില്‍ ബസ് ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. ബസില്‍ ആ സമയം യാത്ര ചെയ്തവരെ കണ്ടെത്താനും അവരുടെ മൊഴിയെടുക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. മെഡിക്കല്‍ കോളജ് പൊലീസ് ഇന്നലെ രാത്രി ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തിരുന്നു.

മരിച്ച കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്‌തൊടി ദീപക്കിന്റെ അമ്മയുടെ പരാതിയില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്. ദീപക്കിന്റെ മരണത്തിന് പിന്നാലെ കുടുംബം യുവതിക്കെതിരെ മുഖ്യമന്ത്രിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.