'സ്വപ്‌ന സാക്ഷാത്കാരത്തിന് ബുദ്ധിയേക്കാള്‍ ആകാംഷയാണ് വേണ്ടത്'; വിദ്യാര്‍ഥികളെ പ്രചോദിപ്പിച്ച് സുനിത വില്യംസ് മടങ്ങി

'സ്വപ്‌ന സാക്ഷാത്കാരത്തിന് ബുദ്ധിയേക്കാള്‍ ആകാംഷയാണ് വേണ്ടത്'; വിദ്യാര്‍ഥികളെ പ്രചോദിപ്പിച്ച് സുനിത വില്യംസ് മടങ്ങി

കോഴിക്കോട്: സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ബുദ്ധിശക്തി എന്ന ഘടകത്തിലുപരി ആകാംക്ഷയാണ് ഒരു വ്യക്തിക്കുണ്ടാവേണ്ടതെന്ന് പ്രശസ്ത വനിത ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. കേരള സാഹിത്യോത്സവത്തില്‍ സംബന്ധിക്കാന്‍ കോഴിക്കോട്ടെത്തിയ അവര്‍ തന്നെ കാത്തിരുന്ന വിദ്യാര്‍ഥികളോട് അനുഭവങ്ങള്‍ പങ്കു വച്ചു.

ബഹിരാകാശത്തെ അത്യപൂര്‍വ നിമിഷങ്ങളും പരീക്ഷണങ്ങളും ആഘോഷങ്ങളും ദൃശ്യങ്ങളിലൂടെ കാണിച്ചു കൊടുത്തപ്പോള്‍ വിദ്യാര്‍ഥികള്‍ കരഘോഷത്തോടെ സ്വീകരിച്ചു. ഭൂമിയില്‍ നിന്നുള്ള യാത്ര മുതല്‍ ബഹിരാകാശത്തെ സ്വീകരണം വരെയുള്ള ദൃശ്യങ്ങള്‍ ബഹിരാകാശ സഞ്ചാരികളാകാന്‍ തയ്യാറെടുക്കുന്ന ഒരു തലമുറയ്ക്ക് പ്രചോദനം നല്‍കുന്നതായിരുന്നു.

സാധാരണ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അവിടെയും നടക്കാറുണ്ടെന്നും എല്ലാ ദിവസവും പുതിയ എന്തെങ്കിലും കണ്ടെത്തുക എന്നതായിരുന്നു അവിടുത്തെ രീതിയെന്നും അവര്‍ പറഞ്ഞു. ശൂന്യതയിലെ നിശബ്ദതയില്‍ ക്രിസ്മസ്, ജന്മദിനങ്ങള്‍ എന്നിവ ആഘോഷിച്ചതിന്റെ ചിത്രങ്ങളും സുനിത കുട്ടികള്‍ക്കായി പങ്കുവെച്ചു.

ബഹിരാകാശത്തെ ഭക്ഷണ വിതരണത്തെ അമേരിക്കയിലെ 'ഊബര്‍ ഈറ്റ്സ്' പോലുള്ള സംവിധാനങ്ങളോടാണ് അവര്‍ ഉപമിച്ചത്. കുടിക്കാനുള്ള വെള്ളം പോലും അവിടെ പുനരുല്‍പാദിപ്പിക്കുകയാണ് ചെയ്യുന്നത്.

നാവിക സേനയിലെ ഹെലികോപ്റ്റര്‍ പൈലറ്റായിരുന്ന കാലത്തെ പരിശീലനം ബഹിരാകാശ നിലയത്തിലെ സങ്കീര്‍ണമായ സംവിധാനങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ എങ്ങനെ സഹായിച്ചെന്നും അവര്‍ വ്യക്തമാക്കി.

ബട്ടണുകള്‍ ഉപയോഗിച്ചിരുന്ന പഴയ രീതിയില്‍ നിന്ന് മാറി ഇന്ന് കമ്പ്യൂട്ടറുകളിലൂടെയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ജീവിതത്തില്‍ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും കൂടെയുള്ളവരെ നയിക്കാനുള്ള പ്രാപ്തി നേടണമെന്നും അവര്‍ വിദ്യാര്‍ഥികളെ ഉപദേശിച്ചു.

സ്വപ്നങ്ങള്‍ സാക്ഷാത്കാരിക്കാനുള്ള യാത്രയില്‍ കുട്ടികളെ വെല്ലുവിളിക്കുകയും സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്നും സുനിത പറഞ്ഞു.

മധ്യവര്‍ഗ കുടുംബത്തില്‍നിന്ന് വന്ന തനിക്ക് കുടുംബമായിരുന്നു ഏറ്റവും വലിയ പ്രചോദനം. ആദ്യത്തെ ബഹിരാകാശ യാത്രയ്ക്ക് ശേഷമാണ് ഇന്ത്യന്‍ പശ്ചാത്തലമുള്ള അച്ഛനില്‍ നിന്ന് ജീവിതത്തിലെ വലിയൊരു അംഗീകാരം ലഭിച്ചതെന്നും അവര്‍ ഓര്‍ത്തു.

ബഹിരാകാശത്ത് ആയിരിക്കുമ്പോള്‍ ഭൂമിയിലെ കടല്‍, വളര്‍ത്തു മൃഗങ്ങള്‍, കാറ്റ് എന്നിവയെ താന്‍ മിസ് ചെയ്തിരുന്നുവെന്നും ഈ സമയത്താണ് 'ജേണലിങ്' എന്ന പുതിയ ഹോബി തുടങ്ങിയതെന്നും അവര്‍ പറഞ്ഞു.

വിവിധ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ ഉള്ളതിനാല്‍ കുടുംബവുമായി ബന്ധപ്പെടാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. സൂം വഴിയും വീഡിയോ അയച്ചും ഭൂമിയിലെ കാര്യങ്ങള്‍ ആസ്വദിച്ചതായി സുനിത കൂട്ടിച്ചേര്‍ത്തു.

ബഹിരാകാശ പര്യവേഷണത്തിനായി ചെലവിടുന്ന കോടിക്കണക്കിന് രൂപ സമൂഹത്തിന്റെ ഉന്നമനത്തിനായി ഉപയോഗിക്കണമെന്ന് വാദിക്കുന്നവര്‍ പരമ്പരാഗത ചിന്താഗതികള്‍ മാറ്റണം. ബഹിരാകാശ നിലയത്തില്‍ ജീവിക്കാന്‍ വേണ്ടി നടത്തുന്ന വെള്ളത്തിന്റെ പുനരുപയോഗം പോലുള്ള കണ്ടുപിടുത്തങ്ങള്‍ ഭാവിയില്‍ മനുഷ്യരാശിയുടെ പുരോഗതിക്ക് അത്യന്താപേക്ഷിതമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ഐന്‍സ്റ്റീന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട്, താന്‍ പരിശീലനം നല്‍കിയ യുവതലമുറയടക്കമുള്ള കുട്ടികള്‍ ഈ മേഖലയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്ന് പറഞ്ഞാണ് സുനിത വില്യംസ് മടങ്ങിയത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.